ഐപിഒ
മുംബൈ: ഇന്ത്യൻ പ്രൈമറി വിപണിക്ക് വളരെ തിരക്കേറിയ ആഴ്ചയാണ്. സബ്സ്ക്രിപ്ഷനായി 12 മെയിൻബോർഡ് ഐപിഒ കളാണ് ഈ ആഴ്ച നടക്കുന്നത്. ഇതിന്റെ ഭാഗമായി പ്രൈമറി വിപണി ഇന്ന് അപൂർവമായൊരു ചരിത്ര മുഹൂർത്തത്തിനാണ് സാക്ഷ്യംവഹിക്കുന്നത്. ഒരൊറ്റ ദിവസം മാത്രം ആറ് മെയിൻബോർഡ് ഐപിഒകളാണ് നിക്ഷേപകർക്കായി തുറക്കുന്നത്.
പ്രൈം ഡാറ്റാബേസിന്റെ റിപ്പോർട്ട് പ്രകാരം, 1996 ഒക്ടോബർ 14ന് ശേഷം ആദ്യമായാണ് ഒരേ ദിവസം തന്നെ ആറ് ഐപിഒകൾ പ്രാഥമിക വിപണിയിലെത്തുന്നത്. ഏഴ് ഐപിഒ ഒരേ ദിവസം എത്തിയിട്ടുണ്ട്. അത് 1996 ഒക്ടോബർ 28 ന് ആയിരുന്നു. ഐപിഒ മാർക്കറ്റിന് അനുകൂല വർഷങ്ങളായിരുന്നു 1995 നും 1996 നും ഇടയിൽ. 10 പബ്ലിക് ഓഫറുകൾ ഒരുമിച്ച് ദലാൽ സ്ട്രീറ്റിൽ എത്തിയ ദിവസങ്ങളുമുണ്ട്.
ഇന്ന് പ്രാഥമിക വിപണിയിലെത്തുന്ന ആറ് കന്പനികളും ചേർന്ന് ആകെ 4,386 കോടി രൂപ സമാഹരിക്കാനാണ് ലക്ഷ്യമിടുന്നത്. റെന്റോമോജോ ലിമിറ്റഡ്, അസറ്റ് റീകണ്സ്ട്രക്ഷൻ കന്പനി ഇന്ത്യ ലിമിറ്റഡ്, മണിപ്പാൽ പേമെന്റ് & ഐഡന്റിറ്റി സൊല്യൂഷൻസ്, സ്റ്റീംഹൗസ് ഇന്ത്യ, എൽസിസി പ്രോജക്ട്സ് , കർമതാര എൻജിനിയറിംഗ് എന്നിവയാണ് കന്പനികൾ. 30 വർഷം മുൻപത്തെ സാഹചര്യവുമായി താരതമ്യം ചെയ്യുന്പോൾ, പ്രാഥമിക വിപണിയുടെ വ്യാപ്തി എത്രയധികം മാറിയിട്ടുണ്ടെന്ന് ഒറ്റനോട്ടത്തിൽതന്നെ വ്യക്തമാകും.
1996ൽ ഒരൊറ്റ ദിവസം വന്ന ആറ് ഐപിഒകളും ചേർന്ന് ആകെ 22 കോടി രൂപ മാത്രമാണ് സമാഹരിച്ചത്. എന്നാൽ ഈ വ്യാപാര ആഴ്ചയിൽ, 7 മുതൽ 11 വരെ മാത്രം മൊത്തം 12 മെയിൻബോർഡ് ഐപിഒകളിലായി 7,180 കോടി രൂപ സമാഹരിക്കാനാണ് ലക്ഷ്യമിടുന്നത്.
പ്രൈമറി വിപണിയിൽ മുന്നേറ്റം
ഈ വർഷം ഓഗസ്റ്റ് വരെയുള്ള കണക്കു പ്രകാരം 62 മെയിൻബോർഡ് കന്പനികൾ പ്രാഥമിക ഓഹരി വിൽപനയിലൂടെ 73,668.97 കോടി രൂപ സമാഹരിച്ചു. ജൂലൈയിലെ 12 ഐപിഒകളിലൂടെ 28,648.49 കോടി രൂപയാണ് നേടിയത്. ഓഗസ്റ്റിൽ 23 കന്പനികൾ ചേർന്ന് 22,448,27 കോടി രൂപ സമാഹരിച്ചു. ഇത് വർഷത്തിന്റെ രണ്ടാം പകുതിയിൽ പ്രൈമറി മാർക്കറ്റിലുണ്ടായ ശക്തമായ മുന്നേറ്റത്തെയാണ് സൂചിപ്പിക്കുന്നത്.
ഐപിഒ കുതിപ്പിന് പിന്നിൽ
മ്യൂച്വൽ ഫണ്ട് ഒഴുക്ക്: മ്യൂച്വൽ ഫണ്ടുകളിലേക്ക് ഓരോ മാസവും വൻതോതിൽ പണം എത്തുന്നുണ്ട്. സെക്കൻഡറി മാർക്കറ്റിൽ നിക്ഷേപത്തിനു പരിധിയുള്ളതിനാൽ, ഈ ഫണ്ടുകൾ പുതിയ അവസരങ്ങൾക്കായി കാത്തിരിക്കുകയാണ്.
വിപണി സാഹചര്യങ്ങൾ: നിലവിലെ അനുകൂല സാഹചര്യം പ്രയോജനപ്പെടുത്താൻ കന്പനികൾ ശ്രമിക്കുന്നു.
Tags : Business Entrepreneur Startup Market IPO frenzy the market