പ്രതീകാത്മക ചിത്രം
തൃശൂർ: സമൂഹമാധ്യമങ്ങളിലൂടെ തുടർച്ചയായി അപമാനിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുന്നവർക്കെതിരേ തുടർച്ചയായി പരാതി നൽകിയിട്ടും പൊലിസ് നടപടി സ്വീകരിക്കുന്നില്ലെന്ന ആരോപണവുമായി വീട്ടമ്മയും കുടുംബവും. മരോട്ടിച്ചാൽ സ്വദേശിനിയാണ് ഒല്ലൂർ പൊലിസിനെതിരേ ആരോപണവുമായി രംഗത്തുവന്നത്.
തന്റെയും പ്രായപൂർത്തിയാകാത്ത മകളുടേയും മോർഫ് ചെയ്ത ചിത്രങ്ങൾ പ്രചരിപ്പിക്കുമെന്നു ഭീഷണിപ്പെടുത്തി മരോട്ടിച്ചാൽ സ്വദേശി നിരന്തരം ശല്യം ചെയ്യുന്നതായാണു പരാതി. ബന്ധുക്കളായ ചിലരുടെയടക്കം പിന്തുണ ഇതിനുണ്ട്. ഇക്കാര്യം ചൂണ്ടിക്കാട്ടി ഒല്ലൂർ പൊലിസിൽ പരാതി നൽകിയെങ്കിലും നടപടിയുണ്ടായില്ല.
തുടർന്ന് റൂറൽ എസ്പിക്കു പരാതി നൽകി. ഈ പരാതി ഒല്ലൂർ എസിപിക്കു കൈമാറിയെന്നാണ് അറിയിച്ചിട്ടുള്ളത്. നടപടി ഉണ്ടായില്ലെങ്കിൽ അടുത്ത മാസം 12 മുതൽ ഒല്ലൂർ പൊലിസ് സ്റ്റേഷനുമുന്നിൽ കുടുംബസമേതം നിരാഹാരസമരം നടത്തുമെന്നും അറിയിച്ചു.
ഇവർക്കൊപ്പം എച്ച്ആർപിഎം ചെയർമാൻ ജോണ്സൻ പുല്ലുത്തി, ആദർശ് എന്നിവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു.
Tags : NattuVishasham DistrictNews