ആലപ്പുഴ: കെഎസ്ആര്‍ടിസി ബസുകളില്‍ സ്ത്രീകള്‍ക്ക് സൗജന്യയാത്ര തുടങ്ങിയതോടെ സ്വകാര്യബസുകളില്‍ യാത്രക്കാര്‍ ഗണ്യമായി കുറഞ്ഞതായി കേരള ബസ് ട്രാന്‍സ്പോര്‍ട്ട് അസോസിയേഷന്. പദ്ധതി തുടർന്നാൽ സ്വകാര്യബസ് വ്യവസായം നഷ്ടത്തിലേക്ക് കൂപ്പുകുത്തുമെന്നും കെബിടിഎ ജില്ലാ കമ്മിറ്റി യോഗം വിലയിരുത്തു.
പ്രിയദർശനി പദ്ധതി തുടങ്ങിയ ഇന്നലെ മാത്രം സ്വകാര്യബസുകൾക്ക് ദിവസവരുമാനത്തില്‍ വടക്കന്‍ കേരളത്തില്‍ 20 ശതമാനവും തെക്കന്‍ കേരളത്തില്‍ 30 ശതമാനവും കുറവാണ് രേഖപ്പെടുത്തിയത്. ഡീസലടിക്കുന്നതിനും തൊഴിലാളികള്‍ക്ക് ശമ്പളം കൊടുക്കുന്നതിനും പണം തികയാതെയായി. സ്വകാര്യബസ് മേഖലയുടെ നിലനില്‍പ്പിനായി ബദല്‍ മാര്‍ഗവും ഡീസലിന് സബ്സിഡിയും ത്രൈമാസ നികുതിയില്‍ കുറവുമടക്കം ആശ്വാസനടപടികള്‍ ഉണ്ടായില്ലെങ്കില്‍ ഈ വ്യവസായം നിന്നുപോകുന്നതിനും പൊതുഗതാഗതരംഗം പാടെ തകരുന്നതിനും ഇടയാകുമെന്നും യോഗം അഭിപ്രായപ്പെട്ടു. കെബിടിഎ ജില്ലാപ്രസിഡന്റ് പി.ജെ. കുര്യന് അധ്യക്ഷനായിരുന്നു. സെക്രട്ടറി എസ്.എം. നാസര്‍, എന്‍. സലിം, ടി.പി. ഷാജിലാല്‍, ബിജു ദേവിക, റിനു സഞ്ചാരി, സുനീര്‍ എന്നിവര്‍ പ്രസംഗിച്ചു.