ചെങ്ങന്നൂർ: ശബരിമല മണ്ഡല മകരവിളക്ക് തീർഥാടന കാലയളവിൽ ചെങ്ങന്നൂർ കെഎസ്ആർടിസി ഡിപ്പോയ്ക്ക് റിക്കാർഡ് വരുമാനം. കഴിഞ്ഞ വർഷത്തേക്കാൾ 6.43 ലക്ഷം രൂപയുടെ അധിക വരുമാനമാണ് ഡിപ്പോ ഈ കാലയളവിൽ നേടിയത്. ചെങ്ങന്നൂർ-പമ്പാ സർവീസുകളിലെ വർധിച്ച യാത്രാനിരക്കാണ് വരുമാനം കൂടാൻ പ്രധാന കാരണം.
നവംബർ 14 മുതൽ 26 വരെയുള്ള 13 ദിവസത്തെ കണക്കുകൾ പ്രകാരം ഡിപ്പോ 1,23,93,183 രൂപയുടെ വരുമാനമാണ് നേടിയത്. കഴിഞ്ഞവർഷം ഇതേ കാലയളവിൽ ലഭിച്ചത് 1,17,49,606 രൂപയായിരുന്നു. ഇതോടെ കഴിഞ്ഞ വർഷത്തേക്കാൾ 6,43,577 രൂപയുടെ അധിക വരുമാനം നേടാൻ ഡിപ്പോയ്ക്ക് സാധിച്ചു.
ഈ വർഷം 1822 ട്രിപ്പുകൾ പൂർത്തിയാക്കിയപ്പോൾ കഴിഞ്ഞവർഷം ഇത് 1789 ആയിരുന്നു. 33 ട്രിപ്പുകളാണ് ഇത്തവണ അധികമായി നടത്തിയത്. നിലവിലെ കണക്കനുസരിച്ച് 85,843 യാത്രക്കാർ കെഎസ്ആർടിസി ബസുകൾ ഉപയോഗിച്ചു. മുൻ വർഷത്തേക്കാൾ 2064 യാത്രക്കാർ കൂടുതലാണ് ഇത്തവണ സർവീസ് പ്രയോജനപ്പെടുത്തിയത്.
പമ്പ സർവീസിനായി ബസുകൾ ഓടിയ ദൂരത്തിലും വർധനവുണ്ടായി. കഴിഞ്ഞവർഷം 1,49,836 കിലോമീറ്ററായിരുന്നു എങ്കിൽ ഇത്തവണ അത് 1,56,944 കിലോമീറ്ററായി ഉയർന്നു. 7108 കിലോമീറ്ററാണ് മുൻ വർഷത്തേക്കാൾ അധികമായി സഞ്ചരിച്ചത്.
പമ്പ സർവീസിനായി ഡിപ്പോയിലെ ഉൾപ്പെടെ ആകെ 64 ബസുകളാണ് ഉപയോഗിക്കുന്നത്. വർക്ക്ഷോപ്പ് ജീവനക്കാരെ ഇതിനായി നിയോഗിച്ചിട്ടുണ്ട്. തീർഥാടകർക്ക് സൗകര്യപ്രദമായ രീതിയിൽ ഡിപ്പോ ഓഫിസ് കെട്ടിടത്തിന്റെ താഴത്തെ നിലയിൽ വിരിവയ്ക്കുന്നതിനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ടെന്ന് ജില്ലാ ട്രാൻസ്പോർട്ട് ഓഫിസർ കെ.കെ. സുരേഷ് കുമാർ പറഞ്ഞു.
Tags : local nattuvishesham KSRTC depot