മൂടിയില്ലാത്ത ഓട.
മാന്നാർ: ഗതാഗത തിരക്കേറെയുള്ള മാന്നാറിലെ സംസ്ഥാന പാതയിൽ മൂടിയില്ലാതെ കിടക്കുന്ന ഓട അപകടം വിളിച്ചുവരുത്തുന്നു. മാന്നാർ നായർ സമാജം ഗേൾസ് സ്കൂളിന്റെ മതിലിനോട് ചേർന്ന് കടന്നുപോകുന്ന പൊതുമരാമത്ത് വകുപ്പിന്റെ ഓടയാണ് വിദ്യാർഥികൾക്കടക്കം അപകടഭീഷണി ഉയർത്തുന്നത്.
നായർസമാജം ഹയർ സെക്കൻററി സ്കൂൾ, ബോയ്സ് ഹൈസ്കൂൾ, ഗേൾസ് ഹൈസ്കൂൾ, ടിടിഐ, ഗവ.എൽപി സ്കൂൾ എന്നിവിടങ്ങളിലെ നൂറുകണക്കിന് വിദ്യാർഥികളും അധ്യാപകരും മറ്റ് യാത്രക്കാരും കടന്നുപോകുന്ന വഴിയിലാണ് മൂടികളില്ലാത്ത ഓട സ്ഥിതി ചെയ്യുന്നത്. കാൽനടയായും സൈക്കിളിലുമായി എത്തുന്ന വിദ്യാർഥികൾ വലിയവാഹനങ്ങൾ കണ്ട് റോഡിന്റെ വശങ്ങളിലേക്ക് മാറാൻ ശ്രമിക്കുമ്പോൾ അപകടത്തിൽപ്പെടുന്നത് പതിവാണ്.
തിരുവല്ല-മാവേലിക്കര സംസ്ഥാന പാതയിൽ മാന്നാർ കുറ്റിയിൽമുക്ക് പെട്രോൾപമ്പിന് തെക്ക്ഭാഗം മുതൽ സ്കൂൾ കവാടം വരെ ഏകദേശം നൂറുമീറ്റർ വരെ നീളത്തിലുള്ള ഓടയുടെ ഭാഗം മൂടികളില്ലാതെ കിടക്കാൻ തുടങ്ങിയിട്ട് ഏറെ വർഷങ്ങളായെങ്കിലും ഇതിനോട് ചേർന്നുള്ള പാതയോരം ഉയർത്തി ഇന്റർലോക്ക് ചെയ്ത് വീതി കൂട്ടിയതോടെ ഓടയുടെ ഭാഗം റോഡ് നിരപ്പിൽനിന്നും താഴ്ന്നു.
ഇതോടെയാണ് കൂടുതൽ അപകടങ്ങൾ ഉണ്ടാകാൻ കാരണമായത്. ജൽജീവൻ പദ്ധതിയിൽ കുടിവെള്ളത്തിനായി പൈപ്പിട്ട കുഴികൾ അപകടക്കെണിയായി മാറിയതോടെ പരിഹാരമായിട്ടായിരുന്നു പൊതുമരാമത്ത് വകുപ്പ് നിരത്തു വിഭാഗം മാന്നാർ സെക്ഷന്റെ മേൽനോട്ടത്തിലാണ് പാതയോരത്ത് ഇന്റർലോക്ക് പ്രവൃത്തികൾ ചെയ്തത്.
തിരുവല്ല- മാവേലിക്കര സംസ്ഥാന പാതയോരത്ത് മാന്നാർ കുട്ടമ്പേരൂർ കോയിക്കൽ ജംഗ്ഷന് തെക്കുമുതൽ പന്നായി പാലംവരെയുള്ള മൂന്ന് കിലോമീറ്റർ ദൂരത്തിൽ അങ്ങും ഇങ്ങും തൊടാതെ പരസ്പരം ബന്ധിപ്പിക്കാതെ നിർമിച്ചിട്ടുള്ള ഓടകളിലൂടെ വെള്ളം ഒഴുകിപ്പോകാത്തതിനാൽ മഴക്കാലത്ത് പലയിടത്തും വെള്ളക്കെട്ടിന് കാരണമാകുന്നതായി പരാതികൾ മുമ്പ് തന്നെയുണ്ട്.
ഇതിൻമേലുള്ള കോൺക്രീറ്റ് മൂടികൾ കാലപ്പഴക്കത്താൽ ബലക്ഷയത്തിലും മിക്കതിന്റെയും വശങ്ങൾ അടർന്നനിലയിലുമാണ്.സ്റ്റോർ മുക്കിൽ മാത്രം കുറച്ചുദൂരം പുതിയ ഓട നിർമിച്ചെങ്കിലും പഴയ ഓടകൾ റോഡിനേക്കാൾ താഴ്ന്നതും വീതിയും ആഴവും കുറഞ്ഞതുമാണ്.
പരുമലക്കടവ് മുതൽ പോസ്റ്റ് ഓഫീസ് വരെയുള്ള ഭാഗത്തെ ഓടകളുടെ മേൽമൂടികൾ കാൽനട, ഇരുചക്ര വാഹനയാത്രക്കാർക്ക് എന്നും അപകടഭീഷണിയാണ്. യാത്രക്കാർ ഇതിനു മുകളിലൂടെ നടക്കുമ്പോൾ കാലുകൾ സ്ലാബുകൾക്കിടയിലെ വടവിൽ കുടുങ്ങി അപകടങ്ങൾ ഉണ്ടാവാറുണ്ട്.
തകർന്നുകിടന്ന ചിലയിടങ്ങളിൽ പൊതുമരാമത്ത് വകുപ്പ് നാളുകൾക്ക് മുമ്പ് മൂടികൾ നേരെയാക്കി കോൺക്രീറ്റ് ചെയ്തെങ്കിലും അപകടരമായ ഭാഗങ്ങൾ ഇനിയും ബാക്കിയാണ്.
Tags : NattuVishasham DistrictNews