Editorial Audio
ഈ രാജ്യം സമീപകാലത്തു കേട്ട ഏറ്റവും കാലികവും യാഥാർഥ്യം ഉൾക്കൊള്ളുന്നതുമായ വിധി സുപ്രീംകോടതി പുറപ്പെടുവിച്ചിരിക്കുന്നു. അക്രമകാരികളായ തെരുവുനായകളെ കൊല്ലാം! രാജ്യം കാത്തിരുന്ന വിധി. ഒരുനിമിഷം വൈകരുത്; കാലഹരണപ്പെട്ട നിയമങ്ങളും കപടമൃഗസ്നേഹികളും അവരുടെ വാലാട്ടികളായ രാഷ്ട്രീയക്കാരും കടിച്ചുകുടഞ്ഞ സ്വൈരജീവിതം എത്രയുംവേഗം തിരിച്ചുപിടിക്കണം.
മനുഷ്യർക്കു ദയാവധം അനുവദിക്കുന്പോൾ പമ്മിക്കിടക്കുന്നവർ, ചോരയൊലിക്കുന്ന മനുഷ്യശരീരം നൊട്ടിനുണയുന്ന നായകൾക്കു ദയാവധമെന്നു കേട്ടാൽ ചാടിയെഴുന്നേറ്റേക്കാം. കടിക്കാൻ അനുവദിക്കരുത്. കാൽനൂറ്റാണ്ടിലേറെ കോടികൾ മുടിപ്പിച്ച എബിസിയെന്ന നായവന്ധ്യംകരണ പ്രഹസനം, ശതകോടികളുടെ വാക്സിൻ കച്ചവടം തുടങ്ങിയവയിലൂടെയുള്ള ഖജനാവ് ചോർച്ചയും നിയന്ത്രിക്കാം. കേരളത്തിലെ വിനോദസഞ്ചാരമേഖലയ്ക്കും ഗുണകരമാകുന്ന ഈ വിധി നിയമക്കുരുക്കില്ലാതെ നടപ്പാക്കാൻ പുതിയ സർക്കാരിന് അവസരം ലഭിച്ചിരിക്കുകയാണ്. അട്ടിമറിച്ചാൽ മാപ്പില്ല.
മനുഷ്യജീവനു ഭീഷണിയാകുന്ന അപകടകാരികളായ നായ്ക്കളെ കൊല്ലാനാണ് സുപ്രീംകോടതി അനുവദിച്ചിരിക്കുന്നത്. ഇതു നടപ്പിലാക്കുന്ന ഉദ്യോഗസ്ഥർക്കെതിരേ ക്രിമിനൽ നടപടി എടുക്കരുതെന്നും വിധിയിലുണ്ട്. വിധിയിലില്ലെങ്കിലും, അങ്ങനെ നടപടിയെടുക്കാൻ ശേഷിയുള്ള ‘മായാവി’കൾ താക്കോൽസ്ഥാനങ്ങളിലുണ്ടെങ്കിൽ പൂട്ടണം. ജസ്റ്റീസുമാരായ വിക്രം നാഥ്, സന്ദീപ് മേത്ത, എൻ.ജെ. അൻജാരിയാ എന്നിവരടങ്ങിയ ബെഞ്ചിന്റെ മറ്റു പ്രധാന പരാമർശങ്ങൾ ഇങ്ങനെ: പൗരന്മാരുടെ സഞ്ചാരസ്വാതന്ത്ര്യം ഭരണഘടനാവകാശമാണ്. ഒരു ജീവിയെയും പേടിച്ച് അതില്ലാതാക്കാനാകില്ല.
തടസം നിൽക്കുന്നവർക്കെതിരേ നിയമനടപടിയെടുക്കണം. നായകളെ വന്ധ്യംകരണത്തിനുശേഷം സംരക്ഷണകേന്ദ്രങ്ങളിലേക്കു മാറ്റണം. പിടികൂടിയയിടത്തു തുറന്നുവിടരുതെന്ന മുൻ ഉത്തരവിൽ മാറ്റമില്ല. എബിസി ചട്ടങ്ങൾ പൂർണമായും നടപ്പാക്കുന്നതിൽ സർക്കാർ സംവിധാനങ്ങൾക്കു ഗുരുതര വീഴ്ച ഉണ്ടായി. എല്ലാ ജില്ലകളിലും പൂർണതോതിൽ പ്രവർത്തിക്കുന്ന എബിസി സെന്റർ വേണം. ആശുപത്രികളിൽ പ്രത്യേക സംവിധാനങ്ങളുടെയും വാക്സിനുകളുടെയും ലഭ്യത ഉറപ്പാക്കണം.
തീർന്നില്ല, റോഡുകളിൽ അലഞ്ഞുതിരിയുന്ന കന്നുകാലികൾ ഉൾപ്പെടെയുള്ള മൃഗങ്ങളെ നീക്കാനും കോടതി നിർദേശിച്ചിരിക്കുന്നു. വിപ്ലവകരം! ഈ അപക്വവും നിർബന്ധിതവുമായ മൃഗസ്നേഹത്തിന്റെ രൂക്ഷത ഉത്തരേന്ത്യയിൽ അങ്ങേയറ്റമാണ്. മനുഷ്യർക്കും വാഹനങ്ങൾക്കും ഒരിഞ്ചു നിങ്ങാനാകില്ല. കോടതി പറഞ്ഞതുകൊണ്ടു കുഴപ്പമില്ല. അല്ലെങ്കിൽ മതരാഷ്ട്രീയം കണ്ണുരുട്ടും. ഉത്തരവ് കാര്യക്ഷമമായി നടപ്പാക്കുന്നുണ്ടോയെന്നു പരിശോധിക്കാൻ രണ്ടംഗ ബെഞ്ച് രൂപീകരിക്കാൻ ഹൈക്കോടതികളെ സുപ്രീംകോടതി ചുമതലപ്പെടുത്തിയിട്ടുമുണ്ട്. നടപ്പാക്കിയവ ചീഫ് സെക്രട്ടറിമാർ ഓഗസ്റ്റ് അഞ്ചിനുള്ളിൽ ഹൈക്കോടതികളെ അറിയിക്കണം. ഹൈക്കോടതികൾ നവംബർ 17നുള്ളിൽ സുപ്രീംകോടതിയിൽ റിപ്പോർട്ട് സമർപ്പിക്കണം. ചരിത്രവിധിയാണിത്.
ബിജെപി, കോൺഗ്രസ്, സിപിഎം ഉൾപ്പെടെയുള്ള സർക്കാരുകൾ തോറ്റന്പിയിടത്താണ് കോടതിയുടെ ഇടപെടൽ. കേന്ദ്രം വൻ പരാജയമായിരുന്നു. രാജ്യം പോയിട്ടു രാജ്യതലസ്ഥാനംപോലും സുരക്ഷിതമാക്കാനായില്ല. പ്രതിപക്ഷവും നോക്കുകുത്തിയായി. പേവിഷബാധ മരണങ്ങള് ചൂണ്ടിക്കാട്ടി ഡല്ഹിയിലെ തെരുവുനായകളെ പിടികൂടി കൂട്ടിലടയ്ക്കാൻ കഴിഞ്ഞ ഓഗസ്റ്റിൽ സുപ്രീംകോടതി ഉത്തരവിട്ടപ്പോൾ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധി പറഞ്ഞത്, തെരുവുനായകളെ മാറ്റുന്നത് ക്രൂരവും സഹതാപരാഹിത്യവുമാണെന്നാണ്.
ബദൽ മാർഗങ്ങളുണ്ടത്രേ. അതെന്താണെന്നു പക്ഷേ, കോൺഗ്രസ് മുഖ്യമന്ത്രിമാരോടുപോലും ഇന്നലെവരെ പറഞ്ഞുകൊടുത്തില്ല. കുഞ്ഞുങ്ങളടക്കം പതിനായിരങ്ങൾ നായ ആക്രമണത്തിൽ ചോരയൊലിപ്പിച്ചും നൂറുകണക്കിനാളുകൾ ഒരു തുള്ളി വെള്ളംപോലും കുടിക്കാനാകാതെ ലോകത്തെ ഏറ്റവും യാതനയേറിയ മരണത്തിനു കാത്തുകിടക്കുകയും ചെയ്യുന്പോഴാണ് ഭരണ-പ്രതിപക്ഷങ്ങളുടെ തെരുവുനായപ്രേമം! കടിയേറ്റ മനുഷ്യനേക്കാൾ കടിച്ച പട്ടിയോടു സഹതപിക്കുന്ന രാഷട്രീയമാണ് ഈ ചോരപ്പുഴയുടെ പ്രഭവകേന്ദ്രം. ജനപ്രതിനിധികൾ കടിച്ച മനുഷ്യർക്കു പരമോന്നതകോടതി വാക്സിൻ കണ്ടെത്തിയിരിക്കുന്നു.
തെരുവുനായ-വന്യജീവി ആക്രമണങ്ങൾക്കെതിരേ ദീപികയുടെയത്ര മുഖപ്രസംഗങ്ങൾ ഈ രാജ്യത്തുതന്നെ മറ്റാരും എഴുതിയിട്ടുണ്ടാകില്ല. എബിസി പരാജയപ്പെട്ടു കഴിഞ്ഞെന്നു വിദഗ്ധാഭിപ്രായത്തെ മുൻനിർത്തി സ്ഥാപിച്ചു. പെറ്റുപെരുകിയ തെരുവുനായകളെ നിയന്ത്രിക്കാവുന്ന ഘട്ടം കഴിഞ്ഞെന്നും കൊല്ലണമെന്നും സധൈര്യം എഴുതി. നാടുനിറഞ്ഞ് ജനങ്ങളെ കൊന്നൊടുക്കുന്ന പാന്പുകൾ ഉൾപ്പെടെയുള്ള വന്യജീവികളെ വേട്ടയാടുകയോ കൊല്ലുകയോ മാത്രമാണ് പ്രതിവിധിയെന്ന് ഈ രംഗത്തെ ശാസ്ത്രജ്ഞരെ ഉദ്ധരിച്ച് നേരെഴുതി.
നമുക്ക് ഒരു ജീവിയോടും വെറുപ്പില്ല. പക്ഷേ, നിസഹായരായ മനുഷ്യരുടെ ഛിന്നഭിന്നമായ മൃതദേഹങ്ങൾക്കും ജീവിതം തകർന്ന അവരുടെ പ്രിയപ്പെട്ടവർക്കും മുന്നിൽ നിന്നുകൊണ്ട് വന്യജീവികളെ സ്നേഹിക്കാൻ ബുദ്ധിമുട്ടുണ്ട്. പൗരന്മാരുടെ സഞ്ചാരസ്വാതന്ത്ര്യം ഭരണഘടനാവകാശമാണെന്നും ഒരു ജീവിയെയും പേടിച്ച് അതില്ലാതാക്കാനാകില്ലെന്നും സുപ്രീംകോടതി വിധിക്കുന്പോൾ, ഇതൊക്കെ അധികാരികളോടു പണ്ടേ പറഞ്ഞിരുന്നെന്ന അഭിമാനമുണ്ട്. ഈ സുപ്രീംകോടതിവിധിയെയും അട്ടിമറിക്കുകയാണെങ്കിൽ അതു നിയമം കൈയിലെടുക്കാൻ ജനങ്ങളെ പ്രേരിപ്പിക്കുന്നതിനു തുല്യമായിരിക്കും. തദ്ദേശസ്ഥാപനങ്ങൾ ഇന്നു പ്രവർത്തിച്ചുതുടങ്ങുക. ഇവിടെ സുരക്ഷാഭടന്മാരില്ലാത്ത മനുഷ്യർക്കും ജീവിക്കണം.
Tags : DEEPIKA EDITORIAL stray dog