Editorial Audio
സമൂഹമാധ്യമങ്ങൾക്കും അവയെ അനുകരിക്കാൻ ശ്രമിക്കുന്ന മുഖ്യധാരാ മാധ്യമങ്ങൾക്കും സ്വയംനിയന്ത്രണം നഷ്ടമായതിന്റെ പ്രകടനമാണ് സലിംകുമാറിന്റെ സംസ്കാരച്ചടങ്ങിലുണ്ടായത്.
“നിങ്ങൾക്കെന്താണു വേണ്ടതെന്ന'', സലിംകുമാറിന്റെ മകൻ ചന്തുവിന്റെ ചോദ്യം മാന്യമായി പെരുമാറിയ മാധ്യമപ്രവർത്തകർ ഉൾപ്പെടെ അഭിമുഖീകരിക്കുകയാണ്. എക്സ്ക്ലൂസീവ് ദൃശ്യങ്ങൾ, ആദ്യസംപ്രഷണം, പണം... അതൊന്നും നിഷിദ്ധമല്ല. പക്ഷേ, സിനിമ തിയേറ്ററും മരണവീടും തമ്മിലുള്ള വ്യത്യാസമറിയാത്തവർ ഏകാംഗമാധ്യമങ്ങളായാലും മുഖ്യധാരയായാലും പണി നിർത്തുകയാണു വേണ്ടത്. വ്യക്തിയുടെ സ്വകാര്യതയിലേക്കു കടന്നുകയറി ദൃശ്യങ്ങള് പകര്ത്തുന്നവര്ക്കെതിരേ മുന്നറിയിപ്പുമായി കേരള പോലീസ് രംഗത്തുവന്നിട്ടുണ്ട്. എന്താണു നിങ്ങൾക്കു വേണ്ടതെന്ന ചോദ്യം ആരൊക്കെയോ ചോദിക്കാതെ മാറ്റിവച്ചതാണ്.
ഇതിനിടെ മറ്റു ചില പെരുമാറ്റ വൈകൃതങ്ങളും നമുക്കു കാണേണ്ടിവന്നു. ഒന്ന് മരണവീട്ടിൽ മുഖ്യമന്ത്രിക്കു ഷാൾ ഇടാൻ ശ്രമിച്ച ഒരു ആരാധകന്റേതായിരുന്നു. സലിംകുമാറുമായി അതീവസൗഹൃദത്തിലായിരുന്ന മുഖ്യമന്ത്രി വി.ഡി. സതീശൻ എത്തിയപ്പോഴാണ് അപ്രതീക്ഷിതമായി ഒരാൾ ഷാൾ പുതപ്പിക്കാൻ മുന്നോട്ടു വന്നത്. അടുത്ത നിമിഷംതന്നെ മുഖ്യമന്ത്രി അതു തട്ടിമാറ്റിക്കൊണ്ട് മുന്നോട്ടു നീങ്ങി. ഷാളിടാൻ വന്നയാളുടെ അനൗചിത്യത്തെ തട്ടിമാറ്റിയ, മുഖ്യമന്ത്രിയുടെ ഔചിത്യം പ്രശംസാർഹമെന്നു മാത്രമല്ല, പലർക്കും പാഠമായിട്ടുമുണ്ട്.
മറ്റൊന്ന് സിനിമാനടിയെന്ന് അവകാശപ്പെടാറുള്ള, വാർത്തകളിൽ നിറഞ്ഞുനിൽക്കാനുള്ള അവസരങ്ങളൊന്നും കൈവിടാത്ത യുവതിയുടേതെന്ന മട്ടിൽ പ്രചരിക്കുന്ന വീഡിയോയാണ്. അതു ശരിയാണെങ്കിൽ, അതിലവർ കാണിക്കുന്ന അനവസരത്തിലെ അമിതചിരിയും ചേഷ്ടകളും അരോചകമായി. ഇതിനിടെ, ചില മാധ്യമങ്ങൾ കുടുംബാംഗങ്ങളോടുപോലും അഭിപ്രായങ്ങൾ ചോദിച്ചെന്ന ആരോപണവുമുണ്ട്. അടിസ്ഥാന മര്യാദകൾ അറിയാത്ത ഇത്തരക്കാർ ദുഃഖസാന്ദ്രമായ സംസ്കാര ചടങ്ങുകളിൽനിന്നെങ്കിലും വിട്ടുനിൽക്കുകയാണു വേണ്ടത്.
ജീവിതത്തിലെ ഏറ്റവും ദുഃഖകരമായ നിമിഷങ്ങളെ അഭിമുഖീകരിക്കുന്നതിനിടെയാണ് സലിംകുമാറിന്റെ മകൻ ചന്തുവിന് നിയന്ത്രണം വിട്ട് മാധ്യമങ്ങളോട് പൊട്ടിത്തെറിക്കേണ്ടി വന്നത്. വീട്ടിലെ സംസ്കാരചടങ്ങുകൾ പകർത്താൻ ഓൺലൈൻ മാധ്യമങ്ങളും മുഖ്യധാരാ മാധ്യമങ്ങളും വീഡിയോ പകർത്തുന്ന വ്യക്തികളുമൊക്കെ തിരക്കു കൂട്ടുകയായിരുന്നു. പോലീസുകാർ ശ്രമിച്ചിട്ടുപോലും കാമറയും മൊബൈലുകളുമായി അവർ മാറാതെനിന്നു.
അച്ഛന്റെ മരണാനന്തര ചടങ്ങുകൾപോലും തടസപ്പെടുന്നവിധം കുടുംബാംഗങ്ങളുടെ മുഖത്തേക്ക് കാമറകൾ നീണ്ടതോടെ ചന്തുവിന്റെ സങ്കടവും രോഷവും അണപൊട്ടി. ഒടുവിൽ “എന്താടോ.. എന്താണ് നിങ്ങൾക്ക് വേണ്ടത്?” എന്നു ചോദിക്കേണ്ടിവന്നു. ഇതു മാധ്യമപ്രവർത്തനമല്ല. നടൻ ശ്രീനിവാസന്റെ സംസ്കാരച്ചടങ്ങുകളിലും ഇത്തരമാളുകൾ പ്രശ്നമുണ്ടാക്കിയിരുന്നു. വാഹനാപകടങ്ങൾ ഉണ്ടാകുന്പോഴും ദുരന്തമുഖത്തുമൊക്കെ മൊബൈൽ ഫോണുമായി തടസമുണ്ടാക്കുന്നവരുണ്ട്. അതിനു വാർത്താ പ്രധാന്യമില്ലെന്നോ റിപ്പോർട്ട് ചെയ്യേണ്ടെന്നോ അല്ല. പക്ഷേ, മാധ്യമപ്രവർത്തനം മനുഷ്യത്വം ആവശ്യമില്ലാത്ത ജോലിയാണെന്നു തെറ്റിദ്ധരിക്കരുത്.
മനുഷ്യന്റെ ദുഃഖവും മരണവും നാടിന്റെ പ്രതിസന്ധിയും അപകടങ്ങളുമൊക്കെ ചിലര്ക്കു സമൂഹമാധ്യമങ്ങളില് കാഴ്ചക്കാരെ കൂട്ടാനുള്ള ഉപാധികളായി മാറിയെന്നും ഇതു മറ്റുള്ളവരുടെ അടിസ്ഥാന അവകാശങ്ങളോടും സ്വാതന്ത്ര്യത്തോടുമുള്ള വെല്ലുവിളിയാണെന്നും നിയമനടപടികൾക്കു കാരണമാകുമെന്നുമാണ് പോലീസ് പ്രസ്താവിച്ചിരിക്കുന്നത്. മൂന്നു വര്ഷം വരെ തടവും രണ്ടു ലക്ഷം രൂപ വരെ പിഴയും ലഭിക്കാവുന്ന കുറ്റമാണെന്നും പോലീസ് ഓർമിപ്പിച്ചിട്ടുണ്ട്.
ഇവിടെ പരാമർശിച്ച സമൂഹമാധ്യമങ്ങൾ ഉൾപ്പെടെയുള്ളവരുടെ മര്യാദകേടുമായി താരതമ്യപ്പെടുത്താനാകില്ലെങ്കിലും സൗത്ത് ആഫ്രിക്കൻ ഫോട്ടോ ജേർണലിസ്റ്റ് കെവിൻ കാർട്ടറുടെ "കഴുകനും ബാലികയും' എന്ന വിഖ്യാത ഫോട്ടോ മാധ്യമലോകത്തെ ഉൾപ്പെടെ ഇളക്കിമറിച്ചതിനെക്കുറിച്ച് പരാമർശിക്കേണ്ടിയിരിക്കുന്നു. പട്ടിണികൊണ്ട് മരണാവസ്ഥയിലായ ഒരു സുഡാനി കുട്ടി മരണാസന്നയായി നിലത്തേക്കു കുന്പിട്ടിരിക്കുന്നതും പിന്നിലൊരു കഴുകൻ കാത്തുനിൽക്കുന്നതുമാണ് ഫോട്ടോ. 1993 മാർച്ചിലെടുത്ത ഫോട്ടോ "ന്യൂയോർക്ക് ടൈംസ്' പ്രസിദ്ധീകരിക്കുകയും പുലിറ്റ്സർ പുരസ്കാരം ലഭിക്കുകയും ചെയ്തു. ആ ഫോട്ടോ മറ്റേതൊരു റിപ്പോർട്ടിനെക്കാളും സുഡാനിലെ ദാരിദ്ര്യത്തിന്റെ യഥാർഥ സ്ഥിതിയെക്കുറിച്ച് ലോകത്തെ ബോധ്യപ്പെടുത്തി. പക്ഷേ, കാമറ താഴെ വച്ചു കെവിൻ ചെയ്യേണ്ടിയിരുന്നത് ആ കുഞ്ഞിനെ രക്ഷിക്കുകയായിരുന്നു എന്ന വിമർശനം പൊട്ടിപ്പുറപ്പെട്ടു. അദ്ദേഹമതു ചെയ്യാതിരുന്നതിനും കാരണമുണ്ടായിരുന്നു.
ദാരിദ്ര്യമേഖലയിലെ ആളുകളെ സ്പർശിക്കുന്നത് രോഗവ്യാപനത്തിന് ഇടയാക്കുമെന്ന് ജീവകാരുണ്യ ഏജൻസികളുടെ മുന്നറിയിപ്പുണ്ടായിരുന്നു. മാത്രമല്ല, കുറച്ചകലെ യുഎൻ വിമാനത്തിൽനിന്നു സഹായം സ്വീകരിക്കാൻ പോയിരുന്ന മാതാപിതാക്കൾ തിരിച്ചെത്തുകയും ചെയ്തു. യഥാർഥത്തിൽ അത് ഒരു ആൺകുട്ടിയായിരുന്നെന്നും അവൻ 14 വർഷങ്ങൾക്കുശേഷം പനി ബാധിച്ചു മരിക്കുകയായിരുന്നെന്നും പിന്നീട് റിപ്പോർട്ട് ചെയ്യപ്പെട്ടു. പക്ഷേ, തന്റെ മാധ്യമപ്രവർത്തന മൂല്യങ്ങൾ ചോദ്യം ചെയ്യപ്പെട്ടതിൽ ആത്മപീഡയനുഭവിച്ച കെവിൻ കാർട്ടർ പുലിറ്റ്സർ പ്രഖ്യാപിച്ച് മൂന്നാം മാസം ജീവനൊടുക്കി. ആ കുഞ്ഞിന്റെ ദാരിദ്ര്യത്തിനോ മരണത്തിനോ കെവിൻ ഒരുവിധത്തിലും കാരണക്കാരനായിരുന്നില്ലെന്നതു മറ്റൊരു യാഥാർഥ്യം. എന്നിട്ടും...
മൂല്യബോധമുണ്ടായിരുന്ന കെവിൻ കാർട്ടറിൽനിന്ന് പറവൂരിലെ സലിംകുമാറിന്റെ വീട്ടിലെ ചില വീഡിയോക്കാരിലേക്ക് ഏറെ ദൂരമുണ്ട്. ദുഃഖ-ദുരന്തമുഖങ്ങളിൽ നാം മാധ്യമപ്രവർത്തകരാണോ സഹജീവിയുടെ മരണം കാത്തിരിക്കുന്ന കഴുകന്മാരാണോ എന്ന് ആത്മപരിശോധന നടത്തിയേ തീരൂ. സ്വതന്ത്രമാധ്യമപ്രവർത്തനത്തെ വെറുക്കുന്ന രാഷ്ട്രീയക്കാർക്കും സർക്കാരുകൾക്കും ഇതൊക്കെ സന്തോഷം പകരുമെന്നതിലും സംശയമില്ല. ഇവർക്കൊന്നും ഒരു ലുക്കില്ലെന്നേയുള്ളു, മാധ്യമപ്രവർത്തകരാണു കേട്ടോ എന്ന് ഒരു ആത്മാവ് മന്ത്രിക്കുന്നതുപോലെ.
Tags : DEEPIKA EDITORIAL SALIMKUMAR DEATH CHANTHU MEDIA PERSONS