Editorial Audio
ചോദ്യപേപ്പർ ചോർച്ചയെത്തുടർന്ന് സർവം നാശമായ നീറ്റ്-യുജി പരീക്ഷ വീണ്ടും നടത്തുന്നത് 21നാണ്. പക്ഷേ, പരീക്ഷയെഴുതുന്ന 24 ലക്ഷത്തോളം വിദ്യാർഥികൾ മാത്രമല്ല, സമൂഹമാധ്യമമായ ടെലിഗ്രാമിന്റെ 15 കോടിയോളം ഉപയോക്താക്കളടക്കം ഇന്ത്യക്കാരെല്ലാം നീറ്റുനോവിലാണ്. മാനസിക പിരിമുറുക്കമില്ലാത്തത്, കഴിഞ്ഞ പരീക്ഷയുടെ ചോദ്യപേപ്പർ ചോർത്തിയവർക്കു മാത്രം! എന്താണ് രാജ്യത്തു സംഭവിക്കുന്നത്?
രാജ്യമൊരു യുദ്ധത്തിനിറങ്ങിയ പ്രതീതി. വാർത്താവിനിമയ-വിദ്യാഭ്യാസ മന്ത്രാലയങ്ങളും മാത്രമല്ല, പ്രതിരോധമന്ത്രാലയം വരെ രംഗത്തിറങ്ങിയിട്ടുണ്ട്. പ്രധാനമന്ത്രിയുടെ നേരിട്ടുള്ള നിരീക്ഷണം. പരീക്ഷാപേപ്പർ സുരക്ഷിതമായി എത്തിക്കാൻ വ്യോമസേന. പരീക്ഷാകേന്ദ്രങ്ങളിൽ നിർമിതബുദ്ധി അധിഷ്ഠിത നാലുതല സിസിടിവി നിരീക്ഷണം.
ബയോമെട്രിക്, ഫേഷ്യൽ റെക്കഗ്നിഷൻ സംവിധാനങ്ങൾ, വിവിധ ഘട്ടങ്ങളായുള്ള ദേഹപരിശോധനകൾ... ഒരു പരീക്ഷ നടത്താൻ ലോകം ഇത്ര പേടിച്ച മറ്റൊരു സംഭവമില്ല. ഇതിനു പുറമേയാണ് സമൂഹമാധ്യമ വേദിയായ ടെലഗ്രാം, പരീക്ഷ കഴിയുവോളം നിരോധിച്ചിരിക്കുന്നത്. പഴയ പോസ്റ്റ് എഡിറ്റ് ചെയ്തുള്ള ബാക്ക്ഡേറ്റിംഗ് തട്ടിപ്പുകൾ തടയാനാണെന്നാണ് കേന്ദ്രത്തിന്റെ വിശദീകരണം. അങ്ങനെ എഡിറ്റ് ചെയ്താൽ അതു വ്യക്തമാക്കുന്ന ലേബലുള്ളപ്പോൾ നിരോധിക്കുന്നത് എന്തിനെന്നാണ് ടെലഗ്രാം മേധാവി പാവെൽ ദുറോവ് ചോദിക്കുന്നത്.
ഒരു കാര്യം ഉറപ്പിച്ചു. ചോദ്യപേപ്പർ ചോർച്ചയുടെ യഥാർഥ ഉറവിടം കണ്ടെത്താൻ സർക്കാരിനായിട്ടില്ല, അല്ലെങ്കിൽ തടയാൻ ശേഷിയില്ല. വിദ്യാഭ്യാസമന്ത്രാലയത്തിന്റെ തകർന്ന സിസ്റ്റത്തെയും അതിന്റെ തലപ്പത്തുള്ള മന്ത്രിയെയും തൊടാതെ, പരീക്ഷ നടത്താനുള്ള ശ്രമമാണ് ഈ ദയനീയമായ പരാക്രമങ്ങളെങ്കിലും ഇതു വിജയിക്കട്ടെ. 24 ലക്ഷം വിദ്യാർഥികളുടെ ഭാവിക്കു മുന്നിൽ അഴിമതിയെയും കെടുകാര്യസ്ഥതയെയുംപോലും സഹിക്കാൻ നിർബന്ധിതമാകുന്ന അപൂർവ സാഹചര്യമാണിത്.
മേയ് 12നാണ് ചോദ്യപേപ്പർ ചോർന്നതിന് 24 ലക്ഷം വിദ്യാർഥികൾ എഴുതിയ ദേശീയ മെഡിക്കല് പ്രവേശനപരീക്ഷയായ നീറ്റ് (യുജി) റദ്ദാക്കിയത്. 2024ലും ഇതു സംഭവിച്ചിരുന്നു. പരീക്ഷാ നടത്തിപ്പുകാരായ എൻടിഎ (നാഷണൽ ടെസ്റ്റിംഗ് ഏജൻസി)യെ രൂക്ഷമായി വിമർശിച്ച സുപ്രീംകോടതി വീഴ്ചകൾ ആവർത്തിക്കരുതെന്നു താക്കീതു നൽകി വിട്ടതാണ്.
ഒരു ഫലവുമുണ്ടായില്ല. മേയ് 12നു റദ്ദാക്കിയ പരീക്ഷയാണ് 21ന് വീണ്ടും നടത്തുന്നത്. ഇതിനിടെ സിബിഎസ്ഇ 12-ാം ക്ലാസിലെ പരീക്ഷയുടെ ഉത്തരക്കടലാസ് മൂല്യനിർണയവും പാളി. വിദ്യാഭ്യാസമന്ത്രി രാജി വയ്ക്കണമെന്ന ആവശ്യം നിരസിക്കപ്പെട്ടു. പകരം വരുന്നയാൾ അടിമുടി മാറ്റമുണ്ടാക്കുമെന്നു രാജിയാവശ്യപ്പെട്ടവരും കരുതുന്നില്ല. എങ്കിലും അത്തരം ധാർമിക ഉത്തരവാദിത്വമൊന്നും ആവശ്യമില്ലെന്ന് കേന്ദ്രമങ്ങു തീരുമാനിച്ചു.
പുനഃപരീക്ഷയെങ്കിലും പാളിച്ചയില്ലാതെ നടത്തണമെന്ന തീരുമാനം നല്ലതുതന്നെ. അതിനുവേണ്ടി സമൂഹമാധ്യമങ്ങൾ നിരോധിക്കാൻ സർക്കാരിന് അവകാശവുമുണ്ട്. പക്ഷേ, ചോദ്യപേപ്പർ ചോർച്ചയുടെ ഉറവിടത്തെക്കുറിച്ചല്ല, അതിന്റെ വിതരണത്തെക്കുറിച്ചും പ്രചാരണത്തെക്കുറിച്ചുമാണ് സർക്കാരിന്റെ ഉത്കണ്ഠ.
“മോഷണം നടക്കാൻ സാധ്യതയുള്ളതിനാൽ നിങ്ങൾ എല്ലാ ഷോപ്പിംഗ് മാളുകളും അടച്ചിടൂ, വേഗത്തിൽ വാഹനം ഓടിക്കുന്നതിനാൽ റോഡുകൾ അടച്ചിടൂ” എന്നായിരുന്നു ടെലിഗ്രാമിന്റെ പരിഹാസം. യഥാർഥ കുറ്റവാളികൾക്കു പകരം ഇന്ത്യയിലെ 15 കോടിയിലധികമുള്ള സാധാരണ ഉപയോക്താക്കളെയാണ് ബുദ്ധിമുട്ടിലാക്കുന്നതെന്നു പറഞ്ഞത് ടെലഗ്രാം മേധാവി പാവെൽ ദുറോവാണ്.
എഡിറ്റ് ചെയ്തുള്ള കൃത്രിമത്വം തിരിച്ചറിയാനുള്ള സംവിധാനം അതിൽതന്നെ ഉള്ളപ്പോൾ താത്കാലികമായിപോലും നിരോധിക്കുന്നത് തെറ്റാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഇതിനെ ഖണ്ഡിക്കാൻ യുക്തിസഹമായ മറുപടി കേന്ദ്രം കൊടുത്തതായി കാണുന്നില്ല. ഗൂഗിൾ പ്ലേ സ്റ്റോറിൽനിന്ന് ടെലിഗ്രാം ആപ്പ് നീക്കുകയും ചെയ്തു. ടെലിഗ്രാം ഇല്ലെങ്കിൽ മറ്റ് എത്രയോ ഡിജിറ്റൽ-സമൂഹമാധ്യമ വേദികളുണ്ട്. മാത്രമല്ല, ഒരു സർക്കാരിനെയും വീരശൂരപരാക്രമികളായ അന്വേഷണ ഏജൻസികളെയും നോക്കുകുത്തിയാക്കി ചോദ്യപേപ്പർ ചോർത്താനറിയാമെങ്കിൽ, അവർക്കതു വിതരണം ചെയ്യാനാണോ വിഷമം.
പല രാഷ്ട്രീയ പാർട്ടികളും വിദ്യാഭ്യാസവകുപ്പിനുവേണ്ടി വിലപേശുന്നത് വെറുതെയല്ല. അവർക്കു ഭാവിയെ കൈയിലൊതുക്കണം. കേന്ദ്രവിദ്യാഭ്യാസവകുപ്പ് മാത്രമല്ല, സംസ്ഥാന വകുപ്പുകളും സർവകലാശാലകളുമൊക്കെ അക്കാദമിക വിദഗ്ധരേക്കാൾ രാഷ്ട്രീയ അഭയാർഥികളെക്കൊണ്ടു നിറഞ്ഞുകഴിഞ്ഞു. സിൻഡിക്കറ്റുകളിലും സെനറ്റുകളിലുമൊക്കെ വിദ്യാഭ്യാസ വിദഗ്ധർക്കൊപ്പം രാഷ്ട്രീയ പാർട്ടികളുടെയും വിദ്യാർഥി സംഘടനകളുടെയും പ്രതിനിധികളുമുണ്ട്.
സർവശക്തരായ പാർട്ടിക്കാർ. അവരറിയാതെ ഒരിലയനങ്ങില്ല. വിദ്യാർഥി നേതാക്കൾക്കു ഹാജരില്ലാതെ പരീക്ഷയെഴുതാനും പരീക്ഷയെഴുതാതെ ജയിക്കാനും ജോലിക്കാര്യത്തിലാണെങ്കിൽ പിൻവാതിൽ നിയമനങ്ങൾ നൽകാനും പ്രമോഷൻ നൽകാനുമൊക്കെ ശേഷിയുള്ള ഈ സൂപ്പർ പവറുകൾ നശിപ്പിച്ച വിദ്യാഭ്യാസരംഗത്തെ വീണ്ടെടുക്കൽ എളുപ്പമല്ല. സിൻഡിക്കറ്റുകളും സെനറ്റുകളും മാത്രമല്ല, കാന്പസുകളുടെ രാത്രികൾപോലും അവർ കവർന്നു.
മാറിമാറി വരുന്ന സർക്കാരുകൾ പഴയ നോമിനികൾക്കു പകരം തങ്ങളുടെ നോമിനിയെ കുത്തിനിറയ്ക്കും. നീറ്റ് പരീക്ഷ നടത്തുന്ന എൻടിഎയുടെ സ്ഥിതിയും സർക്കാർ തുറന്നുപറയണം. സംഘപരിവാറുകാരെന്ന യോഗ്യതയിൽ കടന്നുകൂടിയവരുടേതുൾപ്പെടെ എല്ലാവരുടെയും മാർക്ക് ലിസ്റ്റുകളും വന്ന വഴിയുമൊക്കെ രാജ്യം അറിയട്ടെ. നീറ്റിന്റെ ചോദ്യക്കടലാസും സിബിഎസ്ഇയുടെ ഉത്തരക്കടലാസും മാത്രം പ്രതികളാകുന്ന സ്ഥിതി മാറണമല്ലോ.
ഇതിനിടെ, ടെലിഗ്രാം വഴി നീറ്റ് ചോദ്യപേപ്പർ ചോർന്നുവെന്ന വ്യാജ അവകാശവാദങ്ങൾ പ്രചരിക്കുന്നത് തടയാനും വ്യാജ തെളിവുകൾ നൽകി വിദ്യാർഥികളെ വഴിതെറ്റിക്കുന്നത് ഒഴിവാക്കാനുമാണ് നിരോധനമെന്ന് എൻടിഎ വിശദീകരികരണവുമായി എത്തിയിട്ടുണ്ട്. ചോദ്യപേപ്പർ ചോർച്ചയോ വിതരണമോ തടയുമെന്ന ഒരവകാശവാദവും അവർക്കുമില്ല. ഒന്നിനുമൊരു വ്യക്തതയുമില്ല. ആകെയുള്ളത് ഇരുട്ടു മാത്രം. അതുകൊണ്ട് ഓട്ടയടയ്ക്കാൻ ശ്രമിക്കുകയാണ് കേന്ദ്രം. നീറ്റിന്റെ പേരിൽ രാജ്യം ഒരു സമൂഹമാധ്യമ ലോക്ഡൗണിലേക്കു കടന്ന പ്രതീതിയാണ്. ലോകം കാണുന്നുണ്ട്; ഇന്ത്യ ഒരു പരീക്ഷാപ്പേടിയിൽ പനിച്ചുവിറയ്ക്കുന്നത്.
Tags : DEEPIKA EDITORIAL