Editorial Audio
ലോകം മുഴുവൻ സുഖം പകരാനായി എസ്. ജാനകിയുടെ പാട്ടുകൾ ഇവിടെയുണ്ട്. പക്ഷേ, വാനന്പാടി കൂടൊഴിഞ്ഞിരിക്കുന്നു. ദക്ഷിണേന്ത്യയിൽനിന്നുയർന്നൊരു ദുഃഖഗാനത്തിൽ രാജ്യം നിമഗ്നം! ആദരാഞ്ജലികൾ!
ജാനകിയമ്മ മലയാളിയല്ലെന്ന് മലയാളികളിലേറെയും തിരിച്ചറിഞ്ഞത് വൈകിയ വേളകളിലായിരുന്നു. സംസാരിക്കുന്പോൾ മലയാളം അത്ര വഴങ്ങില്ലെങ്കിലും അവിശ്വസനീയമായ ഉച്ചാരണശുദ്ധിയോടെയായിരുന്നു പാട്ടുകൾ. ഒരു പക്ഷേ, കേരളത്തിലെ ഇന്നത്തെ തലമുറയ്ക്ക് സാധിക്കാത്തത്ര സ്ഫുടത. തമിഴിലും കന്നഡയിലും പാടുന്പോഴും ഇതായിരുന്നു സ്ഥിതി. അവരും ജാനകിയമ്മയെ സ്വന്തമായി കരുതി. 1938ൽ ആന്ധ്രപ്രദേശിലെ ഗുണ്ടൂർ ജില്ലയിലായിരുന്നു ജാനകിയുടെ ജനനം. പക്ഷേ, എല്ലാ ദക്ഷിണേന്ത്യൻ ഭാഷകളിലും ഏതാണ്ട് എല്ലാ ഉത്തരേന്ത്യൻ ഭാഷകളിലും ഇംഗ്ലീഷ്, ജർമൻ തുടങ്ങിയ വിദേശഭാഷകളിലും അവർ പാടി. ദേശങ്ങൾ കീഴടക്കിയ സംഗീത ചക്രവർത്തിനി! മലയാളത്തിലും കന്നടയിലുമായിരുന്നു പാടിയതേറെയും. 1976ൽ ‘പതിനാറു വയതിനിലേ’എന്ന തമിഴ് ചിത്രത്തിലെ സിന്ദൂര പൂവേ... എന്നു തുടങ്ങുന്ന ഗാനത്തിൽ ആദ്യ ദേശീയ അവാർഡ് ലഭിച്ചു. പിന്നീട് മൂന്നു തവണകൂടി ദേശീയ അവർഡ് ജാനകിയമ്മയെ തേടിയെത്തി. മികച്ച പിന്നണിഗായികയ്ക്കുള്ള സംസ്ഥാന അവാർഡ് കേരളം 14 തവണയാണ് സമ്മാനിച്ചത്. അതുപോലെ മറ്റു ഭാഷകളിലും നിരവധി പുരസ്കാരങ്ങൾ. എല്ലാം അവർ സന്തോഷത്തോടെ സ്വീകരിച്ചു.
പക്ഷേ, 2013ല്‍ പത്മഭൂഷണ്‍ പുരസ്കാരം നല്കിയപ്പോൾ വേണ്ടെന്നു പറഞ്ഞത് രാജ്യത്തെ അന്പരപ്പിച്ചു. അഞ്ചര പതിറ്റാണ്ട് നീണ്ട തന്റെ സംഗീത ജീവിതത്തില്‍ ആ പുരസ്കാരം ഏറെ വൈകിയെത്തിയതുകൊണ്ടാണ് അവർ അതു നിരസിച്ചത്. പത്മ പുരസ്കാരം നിരസിച്ചത്, ദക്ഷിണേന്ത്യയോടു പുലർത്തിയ കേന്ദ്ര അവഗണനയ്ക്കെതിരേയുള്ള ശക്തമായ പ്രതിഷേധവും നിലപാടുമായിരുന്നെന്നു നിരീക്ഷിക്കുന്നവരുണ്ട്. പക്ഷേ, പ്രക്ഷുബ്ധമെന്നു ലോകം കരുതിയ പാട്ടിന്റെ പാലാഴി പ്രതികരിച്ചതു ശാന്തമായിട്ടായിരുന്നു. “കഴിഞ്ഞ 55 വര്‍ഷമായി ഞാനിവിടെ ഉണ്ടായിരുന്നു. പല ഭാഷകളിലായി വൈവിധ്യമാര്‍ന്ന ഒട്ടനവധി ഗാനങ്ങള്‍ പാടിയിട്ടുണ്ട്. എല്ലാവരും എന്റെ പാട്ടുകളെ നെഞ്ചിലേറ്റി. മലയാളികളായ നിങ്ങള്‍പോലും എന്റെ ഉച്ചാരണം കൃത്യമാണെന്ന് പലപ്പോഴും പറയാറുണ്ട്. അങ്ങനെയുള്ളപ്പോള്‍ ജനങ്ങളില്‍നിന്ന് ലഭിക്കുന്ന ഈ അംഗീകാരത്തേക്കാള്‍ വലുതായി എനിക്ക് മറ്റെന്താണ് വേണ്ടത്? സര്‍ക്കാരിനോടു പരാതികളൊന്നുമില്ല. അവരെന്തെങ്കിലും തെറ്റായി ചെയ്തെന്നു ഞാൻ കരുതുന്നുമില്ല. പക്ഷേ, പത്മ പുരസ്കാരം നിരസിക്കാന്‍ ഞാന്‍ തീരുമാനിച്ചു”. ജാനകിയുടെ ആത്മവിശ്വാസം ഒരിക്കലും പുരസ്കാരങ്ങളിലായിരുന്നില്ല. പാടാനുള്ള തന്റെ കഴിവിലും ശ്രോതാക്കളുടെ അംഗീകാരത്തിലുമായിരുന്നു.
2017ൽ ആരോഗ്യപരമായ കാരണങ്ങളാൽ അവർ സിനിമയിലും പൊതുവേദിയിലും പാട്ടുകൾ പാടുന്നത് അവസാനിപ്പിച്ചു. മൈസൂർ മാനസ ഗംഗോത്രിയിലെ ഓപ്പൺ എയർ ഓഡിറ്റോറിയത്തിലും പുറത്തുമായി കൂടിയ ജനസമുദ്രത്തിൽ വിവിധ ഭാഷകളിലെ പാട്ടിന്റെ വേലിയേറ്റം നടത്തിയായിരുന്നു ആ ഇറക്കം. അന്ന് മലയാളി ആരാധകരുടെ അഭ്യർഥനയ്ക്കു വഴങ്ങി അവർ പാടിയത് ‘മദനോത്സവം’ എന്ന ചിത്രത്തിലെ ‘സന്ധ്യേ കണ്ണീരിതെന്തേ സന്ധ്യേ’എന്നു തുടങ്ങുന്ന ഗാനമായിരുന്നു. ‘ദുഃഖമേ നീ പോകൂ കെടാത്ത/നിത്യതാരാജാലം പോലെ കത്തുമീയനുരാഗം/മരണമേ നീ വരികയെന്റെ പ്രണയഗാനം കേൾക്കൂ/ നീയും ഏറ്റുപാടാൻ പോരൂ...’ ഒരു വിടപറച്ചിൽപോലെ സൗഭാഗ്യസ്മരണകളുടെ ചിതയെരിയുന്ന ഒഎൻവിയുടെ വരികൾ... അന്ന് ജാനകിയമ്മ തേങ്ങി. പിന്നെ വൈകിപ്പോയ ആ മൈസൂർ രാത്രിയുടെ നേരിയ തണുപ്പിലേക്ക് മകൻ മുരളീകൃഷ്ണയോടൊപ്പം മടങ്ങി. ഇപ്പോഴിതാ അവിടെനിന്ന് ഏറെ ദൂരെയല്ലാത്ത കനിയനഹുണ്ഡി ഫാം ഹൗസിൽ നിത്യനിദ്ര.
‘മൗനമേ നിറയും മൗനമേ... കല്ലിനു പോലും ചിറകുകൾ നൽകി/കന്നി വസന്തം പോയി...’ പൂവച്ചൽ ഖാദർ എഴുതിയത് ജാനകിയമ്മ പാടുകയായിരുന്നു. ഇന്നുമത് ഏതൊരു കല്ലിനും ചിറകു നെയ്യുന്നതാണ്. ജാനകിയമ്മയുടെ പാട്ടു കേൾക്കാത്ത ആരുണ്ടീ രാജ്യത്ത്! തലമുറകൾക്കു സന്തോഷ, സന്താപ, പ്രണയ, വിരഹ കാലങ്ങളിൽ കൂട്ടായി 48,000ത്തിലധികം പാട്ടുകൾ പാടിയ വാനന്പാടീ നന്ദി; മലയാളത്തിലും പറന്നെത്തിയതിന്.
Tags : DEEPIKA EDITORIAL