Editorial Audio
24 ലക്ഷം വിദ്യാർഥികൾ എഴുതിയ ദേശീയ മെഡിക്കല്‍ പ്രവേശനപരീക്ഷയായ നീറ്റ് (യുജി) റദ്ദാക്കിയിരിക്കുന്നു. ചോദ്യപേപ്പർ ചോർന്നതാണ് കാരണം. അങ്ങാടി പിരിഞ്ഞിട്ടും ചോദ്യപേപ്പർ വാണിഭം സർക്കാർ അറിഞ്ഞില്ല! 2024ൽ ഇതേ പരീക്ഷയുടെ അടിമുടി കുത്തഴിഞ്ഞ നടത്തിപ്പും ക്രമക്കേടും രാജ്യത്തിനു നാണക്കേടായതാണ്.
അന്നു പരീക്ഷാ നടത്തിപ്പുകാരായ എൻടിഎ (നാഷണൽ ടെസ്റ്റിംഗ് ഏജൻസി)യെ രൂക്ഷമായി വിമർശിച്ച സുപ്രീംകോടതി വീഴ്ചകൾ ആവർത്തിക്കരുതെന്നു താക്കീതു നൽകി വിട്ടു. ഇതാ, വീഴ്ച പടുകുഴിയിലേക്കായിരിക്കുന്നു. വിദ്യാർഥികൾ ഇനിയും പരീക്ഷയെഴുതണം. കേന്ദ്രസർക്കാരിന്റെ കെടുകാര്യസ്ഥത, വിദ്യാർഥികൾക്കു പിഴ!
മേയ് മൂന്നിനു നടത്തിയ പരീക്ഷയാണ് ചോദ്യപേപ്പർ ചോർച്ച ആരോപണത്തെത്തുടർന്ന് റദ്ദാക്കിയത്. അന്വേഷണ ഏജൻസികളും എൻടിഎയും നടത്തിയ അന്വേഷണത്തിനൊടുവിലാണ് തീരുമാനം. പുതിയ പരീക്ഷാത്തീയതി ഉടനെ പ്രഖ്യാപിക്കും. വലിയൊരു ആനുകൂല്യവുമുണ്ട്; വീണ്ടും രജിസ്ട്രേഷനും ഫീസും വേണ്ട! പരീക്ഷ കഴിഞ്ഞു നാലാം നാളാണ് ക്രമക്കേടിന്റെ സൂചനകൾ പുറത്തുവന്നത്.
രാജസ്ഥാനിലെ സീക്കറിൽ പരീക്ഷയ്ക്കു മുന്‍പ് പ്രചരിച്ച 410 ചോദ്യങ്ങളടങ്ങിയ സാധ്യതാ ചോദ്യപേപ്പറിലെ 120 കെമിസ്ട്രി ചോദ്യങ്ങൾ അതേപടി പരീക്ഷയ്ക്കു വന്നു. 720 മാര്‍ക്കിന്റെ ചോദ്യങ്ങളില്‍ ഏകദേശം 600 മാര്‍ക്കിന്റെ ചോദ്യങ്ങളും മുൻകൂട്ടി ലഭ്യമായെന്ന് റിപ്പോർട്ടുകളുണ്ട്. ഉത്തരങ്ങളുടെ ഓപ്ഷനിലെ ക്രമം പോലും മാറ്റമില്ല. 20,000 മുതല്‍ രണ്ട് ലക്ഷം രൂപ വരെ വിലയ്ക്കു ചോദ്യപേപ്പര്‍ വിറ്റത്രേ! രാജസ്ഥാനില്‍നിന്ന് 45ലധികം പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
പരീക്ഷയുടെ വിശ്വാസ്യത നിലനിർത്തുമെന്നാണ് 2024ലേതുപോലെ ഇത്തവണയും നാഷണൽ ടെസ്റ്റിംഗ് ഏജൻസിയുടെ ആണയിടൽ. ജിപിഎസ് ട്രാക്കിംഗ് ഉള്ള വാഹനങ്ങൾ, പരീക്ഷാ ഹാളിൽ സിസിടിവി നിരീക്ഷണം, ബയോമെട്രിക് വെരിഫിക്കേഷൻ, 5ജി ജാമറുകൾ എല്ലാമുണ്ടായിരുന്നു. പക്ഷേ, പരീക്ഷാപേപ്പർ ചന്തയിലെത്തിയതു മാത്രം അറിഞ്ഞില്ല. ഏകദേശം 30,000 ചോദ്യപേപ്പറുകൾ വിറ്റെന്ന റിപ്പോർട്ടുകളും വരുന്നുണ്ട്.
സീക്കറിലെ എൻട്രൻസ് പരീക്ഷാകേന്ദ്രത്തിന്റെ ഉടമയും പേയിംഗ് ഗസ്റ്റ് കെട്ടിടത്തിന്റെ ഉടമയും രണ്ട് വിദ്യാര്‍ഥികളും ഉൾപ്പെടെ കസ്റ്റഡിയിലുണ്ട്. കേരളത്തില്‍ എംബിബിഎസിനു പഠിക്കുന്ന രാജസ്ഥാൻ സ്വദേശിയായ വിദ്യാര്‍ഥിയെ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നുണ്ട്. അന്വേഷണം സിബിഐയെ ഏൽപ്പിച്ചേക്കും. ഇത്തരം കുറേ അന്വേഷണങ്ങൾ 2024ലെ നീറ്റ് ക്രമക്കേടുകളെത്തുടർന്നും അരങ്ങേറിയിരുന്നു. ഒരു കാര്യവുമുണ്ടായില്ല.
2024ൽ പരീക്ഷയെഴുതിയ 67 പേർ മുഴുവൻ മാർക്കായ 720 നേടി ഒന്നാം റാങ്കുകാരായി. അതിൽ ആറുപേരും ഹരിയാനയിലെ ഒരേ കേന്ദ്രത്തിൽ പരീക്ഷയെഴുതിയവരായിരുന്നു. മൂന്നേകാൽ മണിക്കൂറുള്ള പരീക്ഷയുടെ സമയം മൂന്നു മണിക്കൂറെന്നു തെറ്റിദ്ധരിപ്പിച്ച് മേൽനോട്ടം വഹിക്കുന്ന അധ്യാപകർ പലയിടത്തും പരീക്ഷ അവസാനിപ്പിച്ചു. 5.20 വരെയായിരുന്നു പരീക്ഷയെങ്കിലും നാലുമണിക്ക് ചോദ്യപേപ്പർ സമൂഹമാധ്യമങ്ങളിൽ ലഭ്യമായി.
നേരത്തേ പരീക്ഷയെഴുതി പുറത്തിറങ്ങിയ വിദ്യാർഥി പ്രചരിപ്പിച്ചതാണെന്നായിരുന്നു എൻടിഎയുടെ ന്യായീകരണം. പക്ഷേ, അടുത്ത ദിവസങ്ങളിൽ ചോദ്യപേപ്പർ ചോർച്ചയുടെ വാർത്തകൾ വിവിധ സംസ്ഥാനങ്ങളിൽനിന്നു പുറത്തുവന്നു. പുനഃപരീക്ഷ വേണ്ടെന്ന തീരുമാനമെടുത്തതിന്റെ കാരണങ്ങൾ വ്യക്തമാക്കിയ സുപ്രീംകോടതി എൻടിഎയ്ക്കു സംഭവിച്ച വീഴ്ചകൾ ചൂണ്ടിക്കാണിച്ച് താക്കീതു നൽകി.
രാജസ്ഥാനിലെ കോട്ടയാണ് ഇന്ത്യയിലെ എൻട്രൻസ് പരിശീലനകേന്ദ്രങ്ങളുടെ ആസ്ഥാനം. ക്രമക്കേടുകളുടെ പ്രധാന അങ്ങാടിയും രാജസ്ഥാനായിരിക്കുന്നു. കുറ്റവാളികൾ ശിക്ഷിക്കപ്പെടുകയും അവരുടെ രാഷ്ട്രീയബന്ധങ്ങൾ അറത്തുമാറ്റുകയും ചെയ്യാതെ ഈ കച്ചവടം അവസാനിക്കില്ല. എൻടിഎയുടെ ന്യായീകരണങ്ങളിൽ പ്രലോഭിതരാകാതെ ആ സംവിധാനംതന്നെ അഴിച്ചുപണിയണം.
കോടതിയുടെ ഉപദേശംകൊണ്ട് ഒരു കാര്യവുമില്ലെന്നു തെളിഞ്ഞിരിക്കുന്നു. ഉത്തരവാദിത്വത്തിൽനിന്നു സർക്കാരിന് ഒഴിഞ്ഞുമാറാനാകില്ല. കഴിഞ്ഞ 10 വർഷത്തിനിടെ 89 ചോദ്യപേപ്പർ ചോർച്ചകളും 48 പുനഃപരീക്ഷകളും നടന്നെന്ന പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയുടെ ആരോപണം അതീവഗൗരവമർഹിക്കുന്നു. രാഷ്ട്രീയ പിന്തുണയില്ലാതെ ചോദ്യപേപ്പർ മാഫിയ ഇങ്ങനെ തഴച്ചുവളരില്ല. അല്ലെങ്കിൽ സർക്കാർ അത്ര പരാജയമാണെന്നു സമ്മതിക്കണം.
24 ലക്ഷം വിദ്യാർഥികളുടെയും അവരുടെ കുടുംബങ്ങളുടെയും അധ്വാനത്തിനും ഈ രാജ്യത്തിന്റെ വിദ്യാഭ്യാസ ഭാവിക്കും എന്തെങ്കിലും വില കൊടുക്കുന്നുണ്ടെങ്കിൽ സർക്കാർ മാപ്പു പറയുകയും ഇനിയിതാവർത്തിക്കില്ലെന്ന് ഉറപ്പു കൊടുക്കുകയും വേണം. അത്ര നടുക്കത്തിലാണ് രാജ്യം.
നാലു ചുവരുകൾക്കുള്ളിൽ കഴിയേണ്ട പെൺകുട്ടികളെ എന്തിനാണു പഠിപ്പിക്കുന്നതെന്നു ചോദിച്ച ബിജെപി നേതാവും ബിഹാർ വിദ്യാഭ്യാസ മന്ത്രിയുമായ മിഥിലേഷ് തിവാരിയുടെ താലിബാൻ പ്രസംഗം കേട്ടിരിക്കുന്നവരെ വീണ്ടും പേടിപ്പിക്കരുത്. വിദ്യാഭ്യാസത്തിന്റെ വില ഇനിയെങ്കിലും തിരിച്ചറിയണം.
Tags : EDITORIAL