Editorial Audio
പുതുയുഗ കേരളത്തെക്കുറിച്ചുള്ള സ്വപ്നങ്ങളാണ് യുഡിഎഫ് സർക്കാരിന്റെ കന്നിബജറ്റിലൂടെ ധനമന്ത്രിയുടെ ചുമതല കൂടി വഹിക്കുന്ന മുഖ്യമന്ത്രി വി.ഡി. സതീശൻ മുന്നോട്ടുവച്ചത്. അധിക നികുതിനിർദേശങ്ങളില്ല. വിവാദങ്ങളൊഴിവാക്കാനുള്ള കരുതൽ.
സർക്കാർ ജീവനക്കാരുടെ ശമ്പളപരിഷ്കരണം പോലുള്ള അധികബാധ്യതകൾ ഏറ്റെടുക്കാതെ കരയിലും കടലിലും ആകാശത്തിലുമായി ഒട്ടേറെ സ്വപ്നതുല്യമായ വികസനപദ്ധതികൾ. കേരളത്തെ 25 വർഷം മുന്നോട്ടു നയിക്കുമെന്ന പ്രഖ്യാപനം. അത്രയും നല്ലത്. സംസ്ഥാനത്തിന്റെ സാമ്പത്തികാവസ്ഥയുടെ ധവളപത്രം നേരത്തേ കണ്ടതാണ്. ഇനി വേണ്ടത് ഇച്ഛാശക്തിയാണ്.
വിഭവസമാഹരണത്തിനും പദ്ധതികൾ നടപ്പാക്കുന്നതിനുമുള്ള ദൃഢനിശ്ചയം. വികസനത്തിനും വിദ്യാഭ്യാസത്തിനുമാണ് ബജറ്റിൽ മുൻഗണന. സർക്കാർ ജീവനക്കാർക്ക് വിസ്മയമില്ലെങ്കിലും ജീവനക്കാർക്കും പെൻഷൻകാർക്കും ഡിഎയും (ക്ഷാമബത്ത), ഡിആറും (ക്ഷാമാശ്വാസം) മുടക്കം കൂടാതെ കൃത്യമായി നൽകുമെന്ന പ്രഖ്യാപനമുണ്ട്. എന്നാൽ കുടിശികയുടെ കാര്യം മിണ്ടിയിട്ടില്ല.
ഇതോടെ അടുത്ത ഒന്പതു മാസത്തിനകം ജീവനക്കാർക്കും പെൻഷൻകാർക്കും രണ്ട് ഗഡു ഡിഎയും ഡിആറും ലഭിക്കുന്ന സാഹചര്യമുണ്ടാകും. ഉമ്മൻചാണ്ടിയുടെ പേരിൽ 25 ലക്ഷം രൂപയുടെ സൗജന്യ ആരോഗ്യ ഇൻഷ്വറൻസ് പദ്ധതി, ഭൂമിയുടെ ന്യായവില പുതുക്കൽ, സ്വകാര്യനിക്ഷേപങ്ങൾ സ്വീകരിക്കൽ, മിഷൻ സമുദ്ര, കേരള നോളജ് വാലി, വയനാട് ട്രൈബൽ സർവകലാശാല, കിഫ്ബി പരിഷ്കരണം, മലബാറിൽ പുതിയ സ്റ്റേഡിയം, കൊച്ചിയിൽ ഫിലിം സിറ്റി, കോഴിക്കോട്ട് കൾച്ചറൽ പാർക്ക്... ബജറ്റിൽ പ്രഖ്യാപിച്ച പദ്ധതികൾ അനേകമാണ്.
ബജറ്റിൽ പ്രഖ്യാപിച്ച സ്വപ്നപദ്ധതികളെല്ലാം യാഥാർഥ്യമാകണമെങ്കിൽ ഭാവനയും കഠിനാധ്വാനവും കുറച്ചധികം വേണ്ടിവരും. സ്വകാര്യ മൂലധനം വരാതെ രക്ഷയില്ലെന്നാണ് മുഖ്യമന്ത്രി പറയുന്നത്. സ്വകാര്യവത്കരണത്തിനുള്ള സമ്പൂർണമായ കരുതലാണ് യുഡിഎഫ് സർക്കാരിന്റെ ബജറ്റിന്റെ ആകെത്തുകയെന്നാണ് പ്രതിപക്ഷ നേതാവും മുൻ മുഖ്യമന്ത്രിയുമായ പിണറായി വിജയന്റെ ആക്ഷേപം.
സ്വകാര്യ നിക്ഷേപത്തെ പ്രോത്സാഹിപ്പിക്കുക എന്നതുതന്നെയാണ് നയമെന്നു മുഖ്യമന്ത്രി തിരിച്ചടിക്കുന്നു. മറ്റ് അയൽസംസ്ഥാനങ്ങളൊക്കെ ചെയ്യുന്നതും അതാണ്. അങ്ങനെയാണ് അവിടങ്ങളിൽ തൊഴിലവസരങ്ങളുണ്ടാകുന്നതെന്നു കാണാതിരുന്നുകൂടാ. മുഖ്യമന്ത്രി വലിയ പ്രതീക്ഷയോടെ അവതരിപ്പിച്ച മിഷൻ സമുദ്രയ്ക്ക് 400 കോടി രൂപയാണ് നീക്കിവച്ചത്.
അവിടെയും സ്വകാര്യനിക്ഷേപം വന്നില്ലെങ്കിൽ പദ്ധതി വെള്ളത്തിൽ വരച്ച വരയാകും. മാരിടൈം സമ്പദ്വ്യവസ്ഥയിലേക്കു മാറ്റുമെന്ന ആശയം ഏതു നിലയിലും സ്വാഗതാർഹംതന്നെ. തീരദേശത്തുള്ളവർക്കു തൊഴിലവസരങ്ങളിൽ സംവരണം നല്കുമെന്നും പറഞ്ഞിട്ടുണ്ട്. എന്നാൽ, തൊഴിലാളി സംഘടനകളുമായി ചർച്ച ചെയ്യാതെയാണ് മിഷൻ സമുദ്ര പ്രഖ്യാപിച്ചതെന്ന ആരോപണം ഉയർന്നു കഴിഞ്ഞു.
മണ്ണെണ്ണ സബ്സിഡിയിലുള്ള വർധന അപര്യാപ്തമാണെന്നും പരാതിയുണ്ട്. ബ്ലൂ ഇക്കോണമി നയത്തെ എതിർക്കുന്നവരുടെ ശബ്ദവും കേൾക്കാതിരുന്നുകൂടാ. ഇക്കാര്യങ്ങളിലെല്ലാം നിയമസഭയിലെ ബജറ്റ് ചർച്ചയിൽ വ്യക്തത വരുമെന്നു കരുതാം.
ടൂറിസത്തെ വ്യവസായമായി പ്രഖ്യാപിക്കണമെന്ന ദീർഘകാല ആവശ്യം സർക്കാർ ഇക്കുറി ബജറ്റ് പ്രഖ്യാപനത്തിലൂടെ നടപ്പിലാക്കുന്നു. വ്യവസായങ്ങൾക്ക് നൽകുന്ന എല്ലാ ആനുകൂല്യങ്ങളും വിനോദസഞ്ചാര മേഖലയ്ക്കും ലഭ്യമാക്കുമെന്നാണ് ബജറ്റിലെ പ്രഖ്യാപനം.
തോട്ടം മേഖലയിൽ കൂടുതൽ സ്ഥലം വിനോദസഞ്ചാരത്തിനായി ഉപയോഗിക്കാവുന്ന വിധത്തിൽ നിയമ ഭേദഗതി കൊണ്ടുവരുമെന്നും പറയുന്നുണ്ട്. ഈ തീരുമാനങ്ങൾ ടൂറിസം മേഖലയിൽ കാലാനുസൃത മാറ്റം കൊണ്ടുവരുമെന്നു പ്രതീക്ഷിക്കാം.
യുവാക്കളുടെ വിദ്യാഭ്യാസ കുടിയേറ്റം അവസാനിപ്പിക്കാൻ പ്രഖ്യാപിച്ച നിരവധി പദ്ധതികൾ സ്വാഗതാർഹമെങ്കിലും സ്വകാര്യമേഖലയെ ആശ്രയിക്കാതെ മുന്നോട്ടു പോകാനാകില്ല. സ്വകാര്യബസുകളുടെ ത്രൈമാസ നികുതി പകുതിയാക്കിയത് പ്രിയദർശിനി സൗജന്യയാത്രയോട് സ്വകാര്യബസുകാർക്കുള്ള എതിർപ്പ് കുറയ്ക്കാനാണെന്ന് വ്യക്തം.
വാഹനനികുതിയിൽ പ്രഖ്യാപിച്ച ചില മാറ്റങ്ങൾ വരുമാനമുയർത്തുമെന്നാണ് പ്രതീക്ഷ. അതേസമയം, സർക്കാർ ബജറ്റിൽ പ്രഖ്യാപിച്ച നികുതിയിളവ് സ്വകാര്യ ബസ് മേഖലയെ തകർച്ചയിൽനിന്നു കരകയറ്റില്ലെന്നാണ് ബസുടമകൾ പറയുന്നത്. ഇതുകൊണ്ട് ഡീസൽ വിലവർധന, കെഎസ്ആർടിസി സൗജന്യയാത്രയിലൂടെയുണ്ടായ യാത്രക്കാരുടെ കുറവ് എന്നിവയിലൂടെയുള്ള പ്രതിദിനനഷ്ടം മറികടക്കാൻ കഴിയില്ലെന്നാണ് അവരുടെ വാദം. അവരെയും സർക്കാർ കേൾക്കേണ്ടതുണ്ട്.
റബർ താങ്ങുവില 50 രൂപ വർധിപ്പിച്ചത് മേഖലയ്ക്ക് ആശ്വാസമാകും. മനുഷ്യ-വന്യജീവി സംഘർഷങ്ങൾ ലഘൂകരിക്കുന്നതിനുള്ള കൂടുതൽ പദ്ധതികൾ നടപ്പാക്കുമെന്നു പറഞ്ഞിട്ടുണ്ടെങ്കിലും വ്യക്തമായ മാർഗനിർദേശങ്ങൾ മുന്നോട്ടുവച്ചിട്ടില്ല. അതുപോലെ കുട്ടനാടിന് ബജറ്റിൽ ഒന്നുമില്ലെന്ന ആക്ഷേപവുമുണ്ട്.
വിമർശനങ്ങളെ ധാർഷ്ട്യത്തോടെ നേരിടുന്ന മുൻ സർക്കാരിന്റെ സമീപനം ഇനിയുണ്ടാകില്ലെന്ന പ്രതീക്ഷയാണ് കർഷകർക്കും മലയോരവാസികൾക്കുമുള്ളത്. ആ പ്രതീക്ഷയ്ക്കും പുതിയ സർക്കാർ രൂപീകരണത്തിൽ പങ്കുണ്ടെന്ന കാര്യം ബജറ്റിനു ശേഷവും മറന്നുപോകരുത്. സംസ്ഥാനത്തിന്റെ സാമ്പത്തിക പ്രതിസന്ധി വിളിച്ചോതുന്ന കാര്യങ്ങളും ബജറ്റിലുണ്ട്. അധികച്ചെലവുള്ളതൊന്നും പ്രഖ്യാപിക്കാൻ മുഖ്യമന്ത്രി തുനിഞ്ഞിട്ടില്ല.
സർക്കാർ ജീവനക്കാരുടെ ശമ്പള പരിഷ്കരണം മൂളിയൊതുക്കി. വിദ്യാർഥിനികൾക്കു കൊടുക്കുമെന്നു പ്രകടനപത്രികയിൽ പറഞ്ഞ സ്കോളർഷിപ്പും തത്കാലം ഒഴിവാക്കി. അതുപോലെ മറ്റു പല കാര്യങ്ങളും വിഴുങ്ങേണ്ടിവന്നിട്ടുണ്ട്. ബജറ്റ് പ്രഖ്യാപനം കഴിഞ്ഞു നടത്തിയ വാർത്താസമ്മേളനത്തിൽ മുഖ്യമന്ത്രി സതീശൻ വലിയ ആത്മവിശ്വാസത്തിലായിരുന്നു. പ്രതിപക്ഷ നേതാവിന്റെ ആരോപണങ്ങൾക്ക് എണ്ണിയെണ്ണി മറുപടി പറയാൻ അദ്ദേഹം മടിച്ചില്ല.
ഈ ആവേശവും ആത്മവിശ്വാസവും തുടർന്നങ്ങോട്ടും കാണിച്ചില്ലെങ്കിൽ അത്ര എളുപ്പമാകില്ല ധനകാര്യ മാനേജ്മെന്റ്. പ്രതിപക്ഷത്തിരിക്കുന്നതും ഡ്രൈവിംഗ് സീറ്റിലിരിക്കുന്നതും തമ്മിലുള്ള വ്യത്യാസം അറിയാത്തയാളല്ലല്ലോ മുഖ്യമന്ത്രി.
Tags : EDITORIAL