Editorial Audio
ഇതുവരെ എല്ലാ കേന്ദ്ര-സംസ്ഥാന സർക്കാരുകളും ചെയ്തിട്ടുള്ളതേ ഇന്നലെ ധനമന്ത്രി കെ.എൻ. ബാലഗോപാലും ചെയ്തിട്ടുള്ളു. കാലാവധി അവസാനിക്കുന്നതിനു തൊട്ടുമുന്‍പുള്ള ബജറ്റ് ഇദ്ദേഹവും വോട്ട് അഭ്യർഥിക്കുന്നതാക്കി.
ദരിദ്രരെ പരിഗണിച്ച്, നികുതിഭാരം വർധിപ്പിക്കാതെ, ശന്പളപരിഷ്കരണ കമ്മീഷൻ പ്രഖ്യാപിച്ച്, ബിരുദതലം വരെ വിദ്യാഭ്യാസം സൗജന്യമാക്കി, വികസനപദ്ധതികൾ പ്രഖ്യാപിച്ച്, നേരിയതെങ്കിലും ആശാ വർക്കർമാർക്കുപോലും പ്രതിഫലം വർധിപ്പിച്ച് ബാലഗോപാൽ അവതരിപ്പിച്ച ബജറ്റ്, തെരഞ്ഞെടുപ്പ് പ്രകടനപത്രികയുടെ മുന്നൊരുക്കമായി.
അതുകൊണ്ട്, നടപ്പാക്കിയാൽ സംസ്ഥാനത്തിനു ഗുണകരമായ ബജറ്റാണിതെന്നു പറയാം. കടുത്ത സാന്പത്തിക പ്രതിസന്ധിയിൽ തികച്ചും സംയമനത്തോടെ ബജറ്റ് അവതരിപ്പിക്കാൻ മന്ത്രിക്കു കഴിഞ്ഞിട്ടുമുണ്ട്. കെ -റെയിലിനു പകരമായുള്ള ആര്‍ആര്‍ടിഎസ് അതിവേഗ റെയിൽ പാതയാണ് ബജറ്റിലെ വികസനപ്രഖ്യാപനത്തിൽ പ്രധാനം. പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ക്കായി 100 കോടി വകയിരുത്തുകയും ചെയ്തു.
കെ-റെയിൽ വരുത്തിവച്ച ക്ഷീണം ഈ പ്രഖ്യാപനംകൊണ്ടു മറികടക്കാനാകുമോയെന്നറിയില്ല. ഇ. ശ്രീധരന്റെ മുൻകൈയിൽ കേന്ദ്ര സർക്കാർ ഡിപിആർ തയാറാക്കാൻ പച്ചക്കൊടി കാണിച്ച തിരുവനന്തപുരം-കണ്ണൂർ വേഗപാത പരിഗണനയിലിരിക്കെയാണ് സംസ്ഥാനത്തിന്റെ പുതിയ പ്രഖ്യാപനം. "ശ്രീധരൻ വേഗപാത'യ്ക്ക് പൊന്നാനിയിൽ ഡിഎംആർസി ഓഫീസും തുറന്നിട്ടുണ്ട്. ആർആർടിഎസ് കേരളത്തിൽ പ്രായോഗികമല്ലന്ന് അദ്ദേഹം പ്രസ്താവിക്കുകയും ചെയ്തു.
അതായത്, കെ-റെയിൽ മുതൽ ആർആർടിഎസ് വരെയുള്ള പ്രഖ്യാപനങ്ങളിലൂടെ ഈ സർക്കാരിന്റെ കാലാവധി തീരുകയാണ്; ഒന്നും നടന്നിട്ടില്ല. അപകടത്തിൽപ്പെട്ടവര്‍ക്ക് ആദ്യ അഞ്ചു ദിവസം സൗജന്യ ചികിത്സ നൽകുമെന്ന പ്രഖ്യാപനം ജനങ്ങളെ സ്പർശിക്കുന്നതാണ്. ജീവനക്കാരെ പരിഗണിച്ചെങ്കിലും വൈകിപ്പോയെന്ന അഭിപ്രായം അവർക്കിടയിലുണ്ട്. ജീവനക്കാരുടെ ശമ്പള പരിഷ്കരണത്തിന് കമ്മീഷനൊപ്പം ഡിഎ കുടിശിക ഉള്‍പ്പെടെ നൽകുമെന്നും പ്രഖ്യാപിച്ചിട്ടുണ്ട്.
സര്‍ക്കാര്‍ ജീവനക്കാര്‍ക്കുള്ള മെഡിസെപ് ഇൻഷ്വറൻസ് പദ്ധതി കൂടുതൽ ആനുകൂല്യങ്ങളോടെ ഫെബ്രുവരി ഒന്നുമുതൽ നടപ്പാക്കും. വരുന്ന സർക്കാരിന്റെ സാന്പത്തിക ബാധ്യത വർധിപ്പിക്കുന്നതാണിത്. തൊഴിലുറപ്പ് പദ്ധതിക്കായി 1000 കോടിയും വകയിരുത്തി. കാരുണ്യ പദ്ധതിയിൽ ഉൾപ്പെടാത്ത കുടുംബങ്ങൾക്കായി പുതിയ ആരോഗ്യ ഇൻഷ്വറൻസ് പദ്ധതി പ്രഖ്യാപിച്ചു.
മൂന്നു മാസം മുന്‍പ് ക്ഷേമ പെൻഷനുകൾ വർധിപ്പിച്ചതുകൊണ്ട് ബജറ്റിൽ അധികവർധനയില്ല. ക്ഷേമ പെൻഷനുകൾ നവംബർ മുതൽ കൊടുത്തുതുടങ്ങിയിട്ടുണ്ട്. സ്ത്രീസുരക്ഷാ പെൻഷന് 3,820 കോടി രൂപ വകയിരുത്തിയതും ശ്രദ്ധേയമായി. ആശമാരുടെ ഓണറേറിയം 1000 രൂപ വർധിപ്പിച്ചു എന്നത് എടുത്തു പറയേണ്ടതാണ്.
കാരണം, ആശമാരുടെ സമരത്തെ സിപിഎമ്മും സർക്കാരും ഒരുപോലെ അവഹേളിച്ചതു കേരളം കണ്ടതാണ്. സംസ്ഥാനത്തിന് ഇക്കാര്യത്തിൽ ഒന്നും ചെയ്യാനില്ലെന്ന് ഒരു വർഷത്തോളം ആവർത്തിച്ചെങ്കിലും തെരഞ്ഞെടുപ്പ് അടുത്തതോടെ രണ്ടു തവണയായി 2000 രൂപ വർധിപ്പിച്ചു. ബജറ്റിൽ ആശമാർക്കും അങ്കണവാടി വർക്കേഴ്സിനും വേതനം 1000 രൂപ വീതം വർധിപ്പിച്ചു.
പുതിയ തീരുമാനപ്രകാരം സംസ്ഥാനത്തെ 26,125 ആശാ വർക്കർമാർക്ക് ഈ ആനുകൂല്യം ലഭിക്കും. ക്ഷേമപെൻഷൻ വിതരണത്തിന് 14,500 കോടി രൂപയാണ് വകയിരുത്തിയത്. കേരളത്തിൽ പ്ലസ് ടു വരെ നിലവിലുള്ള സൗജന്യ വിദ്യാഭ്യാസം ഇനി ബിരുദ തലത്തിലേക്കും വ്യാപിപ്പിക്കുമെന്ന പ്രഖ്യാപനം ആർട്സ് ആൻഡ് സയൻസ് കോളജുകളിൽ പഠിക്കുന്ന വിദ്യാർഥികൾക്ക് പ്രയോജനപ്പെടും.
പൂച്ച പെറ്റുകിടക്കുന്ന ഖജനാവുള്ള കേരളത്തിൽ അവതരിപ്പിച്ച ബജറ്റിൽ ജനങ്ങൾ വിശ്വസിക്കരുതെന്നാണ് പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ പരിഹസിച്ചത്. 10 വർഷം ചെയ്യാതിരുന്ന കാര്യങ്ങൾ ചെയ്യുമെന്നാണു പറഞ്ഞിരിക്കുന്നത്. ജനങ്ങളെ കബളിപ്പിക്കാൻ വേണ്ടിയുള്ള പ്രഖ്യാപനങ്ങളാണ് കേരള ചരിത്രത്തിലെ തന്നെ ഏറ്റവും മോശം പദ്ധതിച്ചെലവ് നടത്തിയ വർഷത്തിൽ പ്രഖ്യാപിച്ചിരിക്കുന്നത്.
പക്ഷേ, കേന്ദ്രസർക്കാരിന്റെ അവഗണനയെ മറികടന്ന് സംസ്ഥാനം വിജയകരമായ ബജറ്റ് പ്രഖ്യാപിച്ചെന്നും ബജറ്റിൽ വിശദാംശങ്ങളും ഡോക്യുമെന്റുകളും ഉൾപ്പെടുത്തിയിട്ടുള്ളതിനാൽ ധനസ്ഥിതിയെക്കുറിച്ച് ഒരു ധവളപത്രത്തിന്റെപോലും ആവശ്യമില്ലെന്നുമാണ് ധനമന്ത്രി പ്രതികരിച്ചത്.
ഏതായാലും അവസാന നാളുകളിലുള്ള പ്രഖ്യാപനങ്ങൾ വോട്ടായി മാറുമോയെന്നും ആര്‍ആര്‍ടിഎസ് അതിവേഗ റെയിൽ പാത ഉൾപ്പെടെ ബജറ്റിലെ പല വികസന പദ്ധതികളും നടപ്പാകുമോയെന്നും ഒരുറപ്പുമില്ല. സർക്കാരിന്റെ ബജറ്റിൽ ആക്ഷേപമുണ്ടെങ്കിൽ പ്രതിപക്ഷമാണ് ഇതേക്കുറിച്ചു പഠിച്ച് വിശദമായ റിപ്പോർട്ടും അതിനെ അടിസ്ഥാനമാക്കി അവരുടെ പ്രകടനപത്രികയും തയാറാക്കേണ്ടത്. രണ്ടും വിലയിരുത്തി തീരുമാനമെടുക്കാൻ രാഷ്ട്രീയബോധമുള്ള കേരളത്തിലെ ജനങ്ങൾക്കറിയാം.
Tags : EDITORIAL