Editorial Audio
മനുഷ്യവംശത്തെ ആറാം നൂറ്റാണ്ടിലേക്കു തിരിച്ചെത്തിക്കാൻ പ്രതിജ്ഞാബദ്ധരായവർ അഫ്ഗാനിസ്ഥാനിൽ ചാതുർവർണ്യ വ്യവസ്ഥയും അടിമത്തവും പുനഃസ്ഥാപിച്ചിരിക്കുന്നു. യഥാർഥ മതേതര വിശ്വാസികൾ അപകടം തിരിച്ചറിയണം. താലിബാൻ മുട്ടകൾ ഇന്ത്യയിൽ വിരിയരുത്. മോശപ്പെട്ട മതരാഷ്ട്രമല്ല, മഹത്തായ ഇസ്ലാമിക രാഷ്ട്രമാണ് തങ്ങൾ സ്ഥാപിക്കാൻ ആഗ്രഹിക്കുന്നതെന്ന് ജമാ അത്തെ ഇസ്ലാമിയുടെ ആചാര്യൻ പറഞ്ഞത് മധുരത്തിൽ പൊതിഞ്ഞ വിഷമാണ്.
അവരുടെയൊക്കെ വിസ്മയമായ താലിബാന്റെ അഫ്ഗാനിൽനിന്നുള്ള തത്സമയ സംപ്രേക്ഷണമാണ് നാം കണ്ടുകൊണ്ടിരിക്കുന്നത്. കേരളത്തിലെ പ്രീണനരാഷ്ട്രീയക്കാർ ഇത്തരക്കാരുമായുള്ള അവിഹിതബന്ധം ഉപേക്ഷിക്കുവോളം മതേതര സമൂഹം കാത്തിരിക്കരുത്. ഇത്തരം ഒളിച്ചുകടത്തലുകളുടെ കാലത്ത് പത്രമെന്ന നിലയിൽ നിങ്ങളുടെ നിലപാടും പ്രതിരോധവും എന്തായിരുന്നെന്ന ഭാവിതലമുറയുടെ ചോദ്യത്തിനു മറുപടിയായി ഈ മുഖപ്രസംഗവും ചരിത്രത്തിലിരിക്കട്ടെ.
ക്രൈസ്തവ-ഹിന്ദു-മുസ്ലിം മതഭ്രാന്തുകളിൽ ഒന്നിനെയെങ്കിലും കണ്ടില്ലെന്നു നടിക്കുന്ന മതേതരത്വം വ്യാജമാണ്. താലിബാൻ പരമോന്നത നേതാവ് ഹിബത്തുള്ള അഖുന്ദ്സാദ ഒപ്പിട്ട 10 അധ്യായങ്ങളും 119 അനുഛേദങ്ങളുമുള്ള ക്രിമിനൽ നടപടിക്രമത്തിലെ "ഇസ്ലാമികരാഷ്ട്ര പരിഷ്കാരങ്ങളി'ൽ ചിലത് ഇങ്ങനെയാണ്. അടിമത്തം നിയമവിധേയമാക്കി. അതിന്റെ അടിസ്ഥാനം ചാതുർവർണ്യമാണ്. ആർട്ടിക്കിൾ-9, സമൂഹത്തെ മതപണ്ഡിതർ (ഉലമ അല്ലെങ്കിൽ മുല്ല), വരേണ്യവർഗം (ഗോത്രത്തലവന്മാരും കമാൻഡർമാരും), മധ്യവർഗം, താഴ്ന്നവർഗം എന്നിങ്ങനെ നാലു വിഭാഗങ്ങളായി വിഭജിച്ചു.
ശിക്ഷ, കുറ്റമനുസരിച്ചല്ല, പ്രതിയുടെ സാമൂഹികപദവി അനുസരിച്ചാകും. ഇന്ത്യയിൽ കുറ്റങ്ങളെയും ശിക്ഷയെയും ചാതുർവർണ്യം വിവേചിച്ചിരുന്ന കാലത്തിന്റെ ഓർമയുണർത്തുന്നതാണ് ഈ പ്രാകൃത നിയമം. അഫ്ഗാനിസ്ഥാനിൽ ഇതിനായി പൗരന്മാരെ സ്വതന്ത്രരെന്നും അടിമകളെന്നും കോഡ് ഉപയോഗിച്ച് വേർതിരിക്കും. ഇസ്ലാമിക പണ്ഡിതൻ ഒരു കുറ്റകൃത്യം ചെയ്താൽ ശിക്ഷ "ഉപദേശ'ത്തിലൊതുങ്ങും. വരേണ്യവർഗത്തിൽപ്പെട്ടയാളാണെങ്കിൽ കോടതിയിലേക്ക് വിളിപ്പിച്ച് ഉപദേശിക്കും.
മധ്യവർഗക്കാർക്ക് തടവ് ശിക്ഷ. എന്നാൽ, സമൂഹത്തിലെ ഏറ്റവും താഴ്ന്ന വിഭാഗത്തിന് തടവും ചാട്ടവാറടിയും തുടങ്ങി മുകളിലേക്കുള്ള ശിക്ഷകൾ..! താലിബാൻ വീണ്ടും അധികാരത്തിലെത്തി നാലര വർഷം പിന്നിട്ടപ്പോഴാണ് "ഇസ്ലാമിക ഭരണ മൂല്യങ്ങൾ' തിരിച്ചുപിടിക്കാനുള്ള നീക്കം. സ്ത്രീകൾക്കും മതന്യൂനപക്ഷങ്ങൾക്കും മനുഷ്യരെന്ന പദവിപോലും ഇല്ല. കുറ്റം ആരോപിക്കപ്പെടുന്നവർക്ക് അഭിഭാഷകനെ വയ്ക്കാന് അവകാശമില്ല. തെറ്റായ ശിക്ഷാനടപടികൾക്ക് നഷ്ടപരിഹാരവുമില്ല.
തെളിവുകളേക്കാൾ കുറ്റസമ്മത മൊഴികൾക്കും സാക്ഷിമൊഴികൾക്കുമാണ് കോടതി പ്രാധാന്യം നൽകുന്നത്. പീഡിപ്പിച്ചു കുറ്റം സമ്മതിപ്പിച്ചാലും മതനേതാക്കൾക്കും ഉദ്യോഗസ്ഥർക്കും പേടിക്കാനില്ല. ഭർത്താവിന്റെ അനുവാദമില്ലാതെ വീടിനു പുറത്തിറങ്ങുന്ന സ്ത്രീകളും സ്വന്തം വീട്ടുകാരെ സന്ദർശിക്കുന്ന ഭാര്യമാരും ജയിൽശിക്ഷ അനുഭവിക്കണം. ഭാര്യയെ ക്രൂരമായി മർദിക്കുന്പോൾ ഗുരുതരമായ പരിക്കുണ്ടായാലും ഭർത്താവിനു വെറും 15 ദിവസത്തെ തടവ്.
ഇസ്ലാം മതം ഉപേക്ഷിക്കുന്നവർ പിന്നെ വെളിച്ചം കാണില്ല. ആജീവനാന്ത തടവുശിക്ഷ കൂടാതെ ഓരോ മൂന്ന് ദിവസം കൂടുമ്പോഴും പരസ്യമായ ചാട്ടവാറടിയുമുണ്ട്. ലോകത്തെ മനുഷ്യാവകാശ സംഘടനകൾ പലതും നടുക്കവും പ്രതിഷേധവുമൊക്കെ രേഖപ്പെടുത്തിയിട്ടുണ്ട്. ഒരു ഫലവും ഉണ്ടാകാൻ സാധ്യതയില്ല. നമുക്കു ചെയ്യാവുന്ന ഒരു കാര്യം, അഫ്ഗാനിലെ സ്ഥിതഗതികളെ അപലപിക്കുന്നതിനപ്പുറം ഇന്ത്യയിലെ താലിബാൻ നുഴഞ്ഞുകയറ്റത്തെ തടയുകയാണ്.
ഇന്ത്യൻ രാഷ്ട്രീയത്തിനു പരിമിതിയുണ്ട്. തീവ്രവാദത്തെ എതിർത്താൽ മുസ്ലിം വോട്ട് നഷ്ടപ്പെടുമോയെന്ന, ആ സമുദായത്തെ വിലകുറച്ചു കാണുന്ന വികല രാഷ്ട്രീയമാണ് കോൺഗ്രസും സിപിഎമ്മും ഉൾപ്പെടെയുള്ള പാർട്ടികളെ പിന്തിരിപ്പിക്കുന്നത്. മറ്റു ചിലർക്ക് തങ്ങൾ തള്ളിപ്പറഞ്ഞിട്ടില്ലാത്ത ചാതുർവർണ്യമല്ലേ താലിബാൻ ഏറ്റെടുത്തത് എന്ന വർണ്യത്തിലാശങ്ക. പ്രത്യേകിച്ച്, കേന്ദ്രസർക്കാർ താലിബാനുമായി കരാറുകളിലേർപ്പെടാൻ നിർബന്ധിതമാകുകയും ചെയ്ത സാഹചര്യത്തിൽ.
മറ്റൊരു കറുത്ത ഫലിതംകൂടി പറയാതെ വയ്യ. മതരാഷ്ട്രവാദം അവർ ഉപേക്ഷിച്ചു എന്നവകാശപ്പെട്ടുകൊണ്ട് കോൺഗ്രസ് നേതാക്കൾ ജമാ ഇത്തെ ഇസ്ലാമിയെയും അതിന്റെ രാഷ്ട്രീയദളമായ വെൽഫെയർ പാർട്ടിയെയും ചേർത്തുനിർത്തി തെറ്റിദ്ധാരണ പരത്തുന്പോഴാണ്, ഇസ്ലാമിൽ വിശ്വസിക്കുന്ന ആർക്കും ഇസ്ലാമിക് റിപ്പബ്ലിക്കിനെ തള്ളിപ്പറയാനാവില്ലെന്ന് ജമാ അത്തെ ഇസ്ലാമി സംസ്ഥാന ജനറൽ സെക്രട്ടറി ശൈഖ് മുഹമ്മദ് കാരക്കുന്ന് കഴിഞ്ഞദിവസം പ്രഖ്യാപിച്ചത്.
നബിയെ ഇത്തിരിയെങ്കിലും സ്നേഹിക്കുന്ന ഒരു സത്യവിശ്വാസിക്കും അതിനെ തള്ളിപ്പറയാനാവില്ലത്രേ. മുന്പ് മറ്റൊരു വീഡിയോയിൽ അദ്ദേഹം പറഞ്ഞതു കേട്ടാൽ സംശയം തീരും. ജമാ അത്തെ ഇസ്ലാമി ഒരിക്കലും മതരാഷ്ട്രവാദം അംഗീകരിക്കുന്നില്ല, സ്ഥാപിക്കുകയെന്ന ലക്ഷ്യവുമില്ല. മതരാഷ്ട്രമെന്നതു പാശ്ചാത്യ ടെർമിനോളജിയാണ്. ഞങ്ങളുടേത് ഇസ്ലാമിക രാഷ്ട്രമാണ്.
ഇസ്ലാമിക രാഷ്ട്രം മതരാഷ്ട്രമല്ല, അതൊരു ആദർശാധിഷ്ഠിത മാനവിക ബഹുസ്വര രാഷ്ട്രമാണ്! അതായത്, ലോകസമാധാനത്തിന് ഏറ്റവും വലിയ ഭീഷണിയായ ഇസ്ലാമിക് സ്റ്റേറ്റും വിസ്മയ താലിബാനും ബൊക്കോ ഹറാമും ജമാ അത്തെ ഇസ്ലാമിയും പോപ്പുലർ ഫ്രണ്ടും അസംഖ്യം ഇതരമത ഘാതകസംഘങ്ങളും നെഞ്ചേറ്റുന്ന മുസ്ലിം ബ്രദർഹുഡ് ലോകമെങ്ങും നടപ്പാക്കാനുദ്ദേശിക്കുന്ന ഇസ്ലാമിക രാഷ്ട്രത്തെ ജമാ അത്തെ ഇസ്ലാമി തള്ളിക്കളയുന്നില്ല.
ഈ ആശയത്തെയാണ് സിപിഎം തോളിൽനിന്നിറക്കി വച്ചപ്പോഴേ കോൺഗ്രസ് ചാടിയെടുത്തിരിക്കുന്നത്. എസ്ഡിപിഐ പോലുള്ള സംഘടനകളെ സിപിഎമ്മും വളർത്തുന്നുണ്ട്. ഇസ്ലാമിക തീവ്രവാദത്തെയും അതുവഴി ഹിന്ദുത്വ വർഗീയതയെയും പോഷിപ്പിച്ചതിൽ, ഇന്ത്യയിലെ മതേതര പാരന്പര്യം അവകാശപ്പെടുന്ന ഇടതു-വലതു മുന്നണികളുടെ പങ്ക് പഠിക്കുന്നവർക്ക് ഈ യാഥാർഥ്യങ്ങളെക്കൂടി ചരിത്രം റഫറൻസായി നൽകും.
സത്യത്തിൽ ഇസ്ലാമിക തീവ്രവാദം ഇന്ത്യൻ ജനാധിപത്യത്തിൽ, പ്രത്യേകിച്ച് ബിജെപി ഭരണത്തിൽ, പത്തിയൊതുക്കി കഴിയുകയാണ്. തീവ്രവാദ പ്രസ്ഥാനങ്ങൾ സ്വന്തമായി ഒപ്പിട്ട സ്വഭാവ സർട്ടിഫിക്കറ്റും സാക്ഷ്യപത്രങ്ങളും വായിച്ചുനോക്കിയിട്ട്, രഹസ്യമോ പരസ്യമോ ആയിട്ടുള്ള നീക്കുപോക്കുകൾ നടത്തുന്നവരുടെയൊക്കെ കൈകളിൽ മതേതരത്വം എത്രകാലം ഭദ്രമായിരിക്കുമെന്ന് മതേതര സമൂഹം സ്വന്തം മക്കളെയോർത്തെങ്കിലും ചിന്തിക്കണം.
ഇന്ത്യയിലെ യഥാർഥ മതേതര വിശ്വാസികൾ ഇതുപോലെ ആശയക്കുഴപ്പത്തിലായ കാലമില്ല. ഭരണഘടനയെക്കുറിച്ചു പ്രസംഗിക്കുന്നതിലും അതുകൊണ്ടു പ്രദക്ഷിണം നടത്തുന്നതിലും ഒതുങ്ങുന്നതല്ല മതേതരത്വ സംരക്ഷണം. ചില പാർട്ടികൾ മതത്തിന്റെ പേരിൽ ജനങ്ങളെ ഭിന്നിപ്പിക്കുകയും മറ്റു ചിലർ വോട്ടിനുവേണ്ടി മതഭ്രാന്തുകളോടൊത്തു ശയിക്കുകയും ചെയ്യുന്ന കാലത്ത്, മതരാഷ്ട്രം പിറക്കാതിരിക്കാൻ ആസൂത്രണം ആവശ്യമാണ്.
നാം ഹിന്ദുക്കളും മുസ്ലിംകളും ക്രിസ്ത്യാനികളുമൊക്കെ വർഗീയതയിൽ കക്ഷിചേരാത്ത രാഷ്ട്രീയം പുറത്തെടുക്കണം. രാഷ്ട്രീയ പാർട്ടികളോടുള്ള ചോദ്യങ്ങൾ ആവർത്തിക്കണം. അഫ്ഗാനിസ്ഥാൻ ഒരു തമോഗർത്തമാകുന്പോൾ ഇന്ത്യ അതിന്റെ മതേതര ഭ്രമണപഥത്തിൽനിന്ന് ഒരിഞ്ചും മാറരുത്.
Tags : EDITORIAL