കൗമാരക്കാർക്കു വാക്സിൻ ജനുവരി മൂന്നു മുതൽ
കൗമാരക്കാർക്കു വാക്സിൻ ജനുവരി മൂന്നു മുതൽ
രാജ്യത്ത് 15 വയസിനും 18 വയസിനും ഇടയിൽ പ്രായമുള്ള കൗമാരക്കാർക്ക് ജനുവരി മൂന്നുമുതൽ പ്രതിരോധ വാക്സിൻ നൽകിത്തുടങ്ങുമെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി. സ്കൂൾ ജീവിതം സുരക്ഷിതമാക്കുന്നതിനും രക്ഷിതാക്കളുടെ ആശങ്കകൾ പരിഹരിക്കുന്നതിനും തീരുമാനം സഹായിക്കും.

കോവിഡ് മുൻനിര പോരാളികളായ ആരോഗ്യപ്രവർത്തകർക്കുള്ള കരുതൽ ഡോസ് ജനുവരി പത്തു മുതൽ ആരംഭിക്കും. കോവിഡ് പ്രതിരോധരംഗത്തുള്ള ആരോഗ്യപ്രവർത്തകരുടെ ആത്മവിശ്വാസം ഉയർത്തുന്നതിനു വേണ്ടിയാണിത്. മറ്റ് ആരോഗ്യ പ്രശ്നങ്ങൾ നേരിടുന്ന 60 വയസിനു മുകളിൽ പ്രായമുള്ളവർക്ക് ഡോക്ടറുടെ നിർദേശ പ്രകാരം കരുതൽ വാക്സിനുകൾ സ്വീകരിക്കാം.

പ്രതിരോധ കുത്തിവയ്പിനുള്ള ദേശീയ സാങ്കേതിക ഉപദേശക സമിതിയുടെ (എൻടിഎജിഐ) നിർദേശങ്ങളനുസരിച്ച് കരുതൽ വാക്സിനുകൾ ആദ്യ രണ്ടു ഡോസ് വാക്സിനുകളിൽനിന്നു വ്യത്യസ്തമായിരിക്കും. കരുതൽ വാക്സിൻ എന്നതുകൊണ്ടുദ്ദേശിക്കുന്നത് മൂന്നാം ഡോസ് വാക്സിൻ എന്നല്ലെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.

കരുതൽ ഡോസുകൾ എന്ന പേരിൽ രണ്ടു ഡോസ് കോവിഷീൽഡോ കോവാക്സിനോ സ്വീകരിച്ചവർക്ക് മൂന്നാമതൊരു ഡോസ് കൂടി സ്വീകരിക്കുക എന്നതല്ല ഉദ്ദേശിക്കുന്നത്. കരുതൽ വാക്സിനുകളായി നൽകാൻ ഉദ്ദേശിക്കുന്ന വാക്സിനുകളെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ വരുംദിവസങ്ങളിൽ ലഭ്യമാകും.

ഹൈദരാബാദ് ആസ്ഥാനമായി "ബയോളജിക്കൽ ഇ’ എന്ന പേരിൽ പ്രവർത്തിക്കുന്ന മരുന്നു നിർമാണ കന്പനിയുടെ കോർബിവാക്സ്, സിറം ഇൻസ്റ്റിസ്റ്റ്യൂട്ട് ഓഫ് ഇന്ത്യയുടെ കോവോവാക്സ്, ഭാരത് ബയോടെക് വികസിപ്പിച്ചതും മൂക്കിൽക്കൂടി നൽകുന്നതുമായ ഇൻട്രാ നേസൽ വാക്സിൻ, സൈഡസ് കാഡിലയുടെ ജനിതക വാക്സിനായ സൈക്കോവ് ഡി, പൂന ആസ്ഥാനമായ ജെന്നോവ ഫാർമസ്യൂട്ടിക്കൽസിന്‍റെ എംആർഎൻഎ വാക്സിൻ തുടങ്ങിയവ പരിഗണനയിലുണ്ട്.

രാഹുൽ ഗോപിനാഥ്