ആറന്മുളയിൽ മൂന്നാമൂഴത്തിനിറങ്ങിയ ആരോഗ്യമന്ത്രി വീണാ ജോർജിനെ എതിരിടുന്നത് കോൺഗ്രസിന്റെ യുവശബ്ദം അബിൻ വർക്കിയും കേരളത്തിലെ ബിജെപിയുടെ തലതൊട്ടപ്പനെന്നു വിശേഷണം ചാർത്താവുന്ന കുമ്മനം രാജശേഖരനുമാണ്.
മാധ്യമ പ്രവർത്തനത്തിൽനിന്നും രാഷ്ട്രീയത്തിലിറങ്ങി കുറഞ്ഞ കാലം കൊണ്ട് മന്ത്രിയും സിപിഎം സംസ്ഥാന സമിതിയിൽ ക്ഷണിതാവും വരെയായി ഉയർന്ന വീണയ്ക്ക് രണ്ട് ടേം എന്ന നയമോ, മത്സരിക്കാനില്ലെന്ന കുടുംബത്തിന്റെ നിലപാടോ വിലങ്ങുതടിയായില്ല. സിപിഎം കോട്ടയൊന്നുമല്ലാത്ത ആറന്മുള 2016ല് കോൺഗ്രസിൽനിന്നു പിടിച്ചെടുക്കുകയും 2021ൽ വർധിത ഭൂരിപക്ഷത്തോടെ ഇത് നിലനിർത്തുകയും ചെയ്ത സിറ്റിംഗ് എംഎൽഎയ്ക്ക് ഇത്തവണ കേരളത്തിന്റെ ആരോഗ്യമന്ത്രി എന്ന പദവികൂടി യുണ്ട് മത്സരത്തിന് മാറ്റ് കൂട്ടാന്.
സംസ്ഥാന സർക്കാർ പ്രധാന നേട്ടമായി ഉയർത്തിക്കാട്ടുന്നത് ആരോഗ്യമേഖലയ്ക്കുണ്ടായ പുരോഗതിയും സർക്കാർ ആശുപത്രികളുടെ മുഖച്ഛായയിലുണ്ടായ മാറ്റങ്ങളുമാണ്. ആറന്മുളയിലും ഇതേ പ്രചാരണം ആവർത്തിക്കുന്പോൾ ആരോഗ്യരംഗം വെന്റിലേറ്ററിലെന്നതാണ് യുഡിഎഫ് ആരോപണം. പത്തുവർഷമായി പ്രതിപക്ഷത്തായിരുന്ന യുഡിഎഫിനെ പലവേദികളിലും പ്രതിരോധിച്ചു നിന്നിരുന്ന ശബ്ദമാണ് അബിൻ വർക്കി. യൂത്ത് കോൺഗ്രസ്, അഖിലേന്ത്യ സെക്രട്ടറി കൂടിയായ അബിൻ വർക്കി കോടിയാട്ട് എന്ന കോലഞ്ചേരിക്കാരന്റെ കന്നി അങ്കം. സമരരംഗത്തും ചർച്ചകളിലുമായി നേതൃനിരയിലേക്ക് പൊടുന്നനെ ഉയർന്നുവന്ന അബിന്റെ സ്ഥാനാർഥിത്വം യുഡിഎഫ് അണികളിലും ആവേശം സൃഷ്ടിച്ചിട്ടുണ്ട്.
ആറന്മുള തന്റെ പ്രവർത്തനമണ്ഡലമായിരുന്നെങ്കിലും ഇതാദ്യമായാണ് കുമ്മനം രാജശേഖരൻ ഇവിടെ സ്ഥാനാർഥിയാകുന്നത്. വിമാനത്താവളം സമരത്തിലൂടെ ആറന്മുളയുടെ നേതൃനിരയിൽ അദ്ദേഹം ഉണ്ടായിരുന്നു. മണ്ഡലത്തിലാകമാനം മുഖവുര ആവശ്യമില്ലാത്ത നേതാവാണ് കുമ്മനം.
സംസ്ഥാനത്തുതന്നെ ഏറ്റവുമധികം വോട്ടർമാരുള്ള മണ്ഡലമാണ് ആറന്മുള. വിസ്തൃതിയിലും പിന്നോക്കമല്ല. പഴയ പത്തനംതിട്ടയും ആറന്മുളയും സംയോജിപ്പിച്ച് 2008ലെ മണ്ഡല പുനഃക്രമീകരണ ഘട്ടത്തിൽ നിലവിൽ വന്നതാണ് ഇപ്പോഴത്തെ ആറന്മുള മണ്ഡലം. 12 ഗ്രാമപഞ്ചായത്തുകളും പത്തനംതിട്ട നഗരസഭയും മണ്ഡലപരിധിയിലുണ്ട്. 2,14,575 വോട്ടർമാരാണ് നിലവിലുള്ളത്. 2021ൽ 2,28,468 വോട്ടർമാരുണ്ടായിരുന്നതിൽ 1,61,291 പേരാണ് പോളിംഗ് ബൂത്തിലെത്തിയത്.
പത്തനംതിട്ട, ആറന്മുള മണ്ഡലങ്ങളുടെപഴയകാല ചരിത്രം പരിശോധിച്ചെങ്കിലും പുതിയ ആറന്മുളയുടെ രാഷ്ട്രീയ കാഴ്ചപ്പാട് കൃത്യമായി വിലയിരുത്താനാകൂ. എന്നാൽ, മണ്ഡല പുനഃക്രമീകരണത്തോടെ മാറ്റങ്ങളും പ്രകടമാണ്. 2011ലെ തെരഞ്ഞെടുപ്പിൽ യുഡിഎഫിലെ കെ. ശിവദാസൻ നായരാണ് വിജയിച്ചത്.
2016ൽ 7646 വോട്ടുകൾക്കും 2021ൽ 19,003 വോട്ടുകൾക്കും ശിവദാസൻ നായർ, വീണാ ജോർജിനോടു തോറ്റു. എന്നാൽ ലോക്സഭ, തദ്ദേശ തെരഞ്ഞെടുപ്പുകളിൽ മണ്ഡലം യുഡിഎഫിനൊപ്പമാണ് നിന്നിട്ടുള്ളത്. 2009, 2014,2019, 2024 ലോക്സഭ തെരഞ്ഞെടുപ്പുകളിൽ ആറന്മുളയിൽ കോൺഗ്രസിലെ ആന്റോ ആന്റണിക്കായിരുന്നു ലീഡ്. 2019ൽ വീണാ ജോർജ് തന്നെയായിരുന്നു ആന്റോയുടെ എതിരാളി.
എന്നാൽ, നിയമസഭയിലേക്ക് യുഡിഎഫ് പിന്നിലാകുന്നതാണ് കണ്ടുവരുന്നത്. ഇത്തവണത്തെ തദ്ദേശ തെരഞ്ഞെടുപ്പിനുശേഷം മണ്ഡലപരിധിയിലെ ഒരു പഞ്ചായത്തിൽ മാത്രമാണ് എൽഡിഎഫ് ഭരണം. രണ്ടിടത്ത് ബിജെപി ഭരിക്കുന്നുണ്ട്. 2020 ൽ ഭൂരിപക്ഷം പഞ്ചായത്തുകളിലും പത്തനംതിട്ട നഗരസഭയിലും എൽഡിഎഫാണ് അധികാരത്തിലെത്തിയിരുന്നത്.
ആരോഗ്യമന്ത്രിയുടെ സ്വന്തം തട്ടകത്തിൽ അവരെ തളയ്ക്കുകയെന്നതാണ് ഇത്തവണ യുഡിഎഫിന്റെ ലക്ഷ്യം. പ്രതിപക്ഷ നേതൃനിരയോടടക്കം നിരവധി പോർമുഖങ്ങളിൽ വീണാ ജോർജിന് പോരടിക്കേണ്ടിവന്നിട്ടുണ്ട്. ഏറ്റവുമൊടുവിൽ കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ കെഎസ് യു പ്രവർത്തകരുമായുണ്ടായ സംഘർഷം അടക്കം വീണാ ജോർജ് -പ്രതിപക്ഷ പോരിന് കളമൊരുക്കിയ സംഭവങ്ങളാണ്. ആരോഗ്യമേഖലയിലെ തകർച്ച പ്രതിപക്ഷത്തിന്റെ പ്രധാന വിഷയമാകുന്പോഴും മറുപടി പറയേണ്ടത് മന്ത്രി തന്നെയാണ്.
പ്രതിരോധത്തോടൊപ്പം ആറന്മുളയുടെ വികസനംകൂടി എടുത്തുകാട്ടിയാണ് വീണാ ജോർജിന്റെ പ്രചാരണം. പത്തനംതിട്ട ജില്ലാ സ്റ്റേഡിയം, ആശുപത്രികളുടെ വികസനം, കോഴഞ്ചേരി പാലം, പത്തനംതിട്ട അബാൻ മേൽപ്പാലം, റോഡുകൾ, സ്കൂൾ കെട്ടിടങ്ങൾ തുടങ്ങിയവ മന്ത്രിയുടെ നേട്ടപ്പട്ടികയിലുണ്ട്. ഇഴയുന്ന അബാൻ മേൽപ്പാലവും പൂർത്തിയാകാതെ ഉദ്ഘാടനം നടത്തിയ സംവിധാനങ്ങളും യുഡിഎഫ് പ്രചാരണ വിഷയമാക്കുകയാണ്.
വികസനവും വിവാദവും ഒന്നിച്ചു ചർച്ച ചെയ്യപ്പെടുന്ന മണ്ഡലമായി ആറന്മുള മാറിക്കഴിഞ്ഞു. ശബരിമലയുടെ നാട്ടിൽ സ്വർണക്കൊള്ള ഉന്നയിച്ച് ഇരുമുന്നണികളെയും നേരിടാനാണ് എൻഡിഎയുടെ ശ്രമം. മണ്ഡലത്തിൽ എൻഡിഎയ്ക്ക് ക്രമാനുഗതമായി വർധിച്ചുവരുന്ന വോട്ടുകൾ ഇത്തവണയും ഗുണം ചെയ്യുമെന്നാണ് ബിജെപിയുടെ വിശ്വാസം.
ഇതിനൊപ്പം കുമ്മനം രാജശേഖരന്റെ വ്യക്തി ബന്ധങ്ങളിലും എൻഡിഎ പ്രതീക്ഷ അർപ്പിക്കുന്നു. ബിജെപി നേടുന്ന വോട്ടുകൾ ഇരുമുന്നണികളുടെയും സാധ്യതകളെ ബാധിക്കുമെന്നതിലും തർക്കമില്ല. ശക്തരായ മൂന്നു പേർ മത്സരരംഗത്തുള്ളപ്പോൾ ആറന്മുളയിലെ പോരാട്ടം പ്രവചനാതീതമാണ്.
Tags : Veena George kummanam rajasekharan abin varkey UDF LDF NDA Kerala Assembly Election Niyama Sabha Election Aranmula