പ്രതീകാത്മക ചിത്രം
തിരുവനന്തപുരം: കൊടിയുടെയും ഫ്ളക്സിന്റെയും പേരിൽ നടന്ന ലക്ഷങ്ങളുടെ ക്രമക്കേടുകൾക്ക് പുറമെ എ ക്ലാസ് മണ്ഡലങ്ങളിലെ പ്രചാരണച്ചെലവിന്റെ പേരിലും വിവാദം ഉയർന്നുകത്തുന്ന ബിജെപിയിൽ നേതാക്കൾക്കിടയിൽ അതൃപ്തി നീറിപ്പുകയുന്നു. വിദേശത്തായിരുന്ന സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖർ തിരിച്ചെത്തിയെങ്കിലും തിരക്കിട്ട നടപടിക്കു സാധ്യതയില്ല. സംസ്ഥാനതലത്തിൽ മാത്രമല്ല, ജില്ലാ തലത്തിലും നിരവധി പരാതികളാണ് ഉയരുന്നത്. ഇതിനെല്ലാം നടപടി സ്വീകരിച്ചാൽ പാർട്ടിയിൽ വലിയൊരു വിഭാഗം പുറത്തു പോകേണ്ടി വരുമെന്നാണ് നേതാക്കൾ പറയുന്നത്.
ഇതേസമയം, ആരോപണം നേരിടുന്ന സംസ്ഥാന നേതാക്കളിൽ ചിലരെ സ്ഥാനങ്ങളിൽനിന്നു മാറ്റിനിർത്താൻ തയാറാകണമെന്ന് ഔദ്യോഗിക വിഭാഗത്തിൽനിന്നു ശബ്ദമുയരുന്നുണ്ട്. ചില നേതാക്കളെ സംരക്ഷിച്ചുകൊണ്ട് ഏതാനും പേരെ മാത്രം ശിക്ഷിക്കുന്ന നടപടിയും രഹസ്യമായി സ്വീകരിക്കാനും ഔദ്യോഗികവിഭാഗം തയാറാകും. എന്നാൽ, ഇതിന്റെ കൃത്യമായ വിവരങ്ങൾ പുറത്തുവിടാതിരിക്കുന്നത് പാർട്ടിയിൽ കൂടുതൽ അതൃപ്തിക്കു കാരണമായിട്ടുണ്ട്.
സംസ്ഥാന പ്രസിഡന്റിന്റെ മുന്നിൽ പരാതിപ്രളയമാണ്. ഒരിക്കലും ബിജെപി നേരിടാത്ത അഴിമതിയാരോപണങ്ങളാണു നിലവിൽ ഉയരുന്നത്. വിജയസാധ്യത തീരെയില്ലാത്ത മണ്ഡലങ്ങളെപ്പോലും ജയസാധ്യതയുള്ള എ ക്ലാസെന്ന് വരുത്തി വെട്ടിപ്പു നടന്നതായാണ് പരാതി. പല നേതാക്കളും ബാങ്ക് വായ്പകൾ അടച്ചുതീർത്തതും ബന്ധുക്കളുടെ പേരിൽ വാഹനങ്ങൾ വാങ്ങിയതും ഫണ്ട്തട്ടിപ്പ് നടത്തിയ പണം ഉപയോഗിച്ചാണെന്നും ആരോപണമുണ്ട്.
മുൻ പ്രസിഡന്റ് കെ. സുരേന്ദ്രനോടു കൂറുപുലർത്തിയിരുന്ന നേതാക്കളിൽ പലരും മറുക്കണ്ടം ചാടിയതോടെയാണു പരാതികൾ പുറത്തേക്കു വരാൻ തുടങ്ങിയത്. എന്നാൽ, മുൻകാലങ്ങളിലുയർന്ന വ്യാജരസീത് തട്ടിപ്പിലും മെഡിക്കൽ കോഴ കേസിലും നടപടി സ്വീകരിച്ചതുപോലെ ആരോപണവിധേയരെ മാറ്റിനിർത്തണമെന്നാണ് നേതാക്കളിൽ ഭൂരിപക്ഷവും ആവശ്യപ്പെടുന്നത്.
പാർട്ടിയിൽ നിലനിൽക്കുന്ന പ്രശ്നങ്ങൾ പരിഹരിക്കാൻ സംസ്ഥാന നേതൃയോഗമോ കോർ കമ്മിറ്റിയോ ഉടൻ ചേരണമെന്ന ആവശ്യം ശക്തമാണെങ്കിലും, ഇതുസംബന്ധിച്ച് ഔദ്യോഗികമായി തീയതികൾ ഒന്നും ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. ബിജെപിയിൽ ഉരുണ്ടുകൂടുന്ന വിവാദത്തിൽ ആർഎസ്എസ് അതൃപ്തിയിലാണ്. ആർഎസ്എസ് സംഘടനാ നേതാവ് ദേശീയ നേതൃത്വത്തിനു റിപ്പോർട്ട് നൽകിയിട്ടുണ്ട്.
എന്നാൽ തിരക്കിട്ടു നടപടി സ്വീകരിക്കേണ്ടതില്ലെന്ന സംസ്ഥാന നേതൃത്വത്തിന്റെ നിലപാട് മാറ്റാനുള്ള നീക്കമാണ് ഭൂരിപക്ഷവും നടത്തിവരുന്നത്. ഔദ്യോഗിക വിഭാഗത്തിനെതിരേ പാർട്ടിക്കുള്ളിലും പുറത്തും ആരോപണമുയരുന്നനിലയിലേക്കു കാര്യങ്ങൾ കൈവിട്ടുപോകുന്നതിൽ ഔദ്യോഗിക വിഭാഗത്തിലുള്ള നേതാക്കൾക്കും ആശങ്കയുണ്ട്. സംസ്ഥാനതലത്തിൽ ഒന്നോ രണ്ടോ നേതാക്കളെ സംരക്ഷിക്കാൻ സംസ്ഥാന അധ്യക്ഷൻ ശ്രമിക്കരുതെന്നാണ് ഇവരുടെ നിലപാട്.
Tags : BJPFundScam Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash