തിരുവനന്തപുരം: നവകേരള യാത്രയ്ക്കിടെ മുഖ്യമന്ത്രിയുടെ അകമ്പടി വാഹനം ഇടിപ്പിച്ചെന്ന പരാതിയിൽ കേസെടുക്കണമെന്ന ആവശ്യവുമായി പരിക്കേറ്റ കോൺഗ്രസ് പ്രവർത്തകൻ ആൻസല ദാസ്. കരിങ്കൊടി കാണിച്ചതിന് മുഖ്യമന്ത്രിയുടെ അകമ്പടി വാഹനം ബോധപൂർവം ഇടിപ്പിച്ചെന്നായിരുന്നു പരാതി.
കരിങ്കൊടി കാണിച്ച തന്നെ മുഖ്യമന്ത്രിയുടെ അകമ്പടി വാഹനം ഇടിച്ചിടുകയും മുൻചക്രം കാലിലൂടെ കയറ്റിയിറക്കുകയുമായിരുന്നുവെന്ന് ഇയാൾ പറഞ്ഞു. ചക്രം കയറിയിറങ്ങിയതിനെ തുടർന്ന് കാലിലെ എല്ല് പൊട്ടി പുറത്തുവന്നു. വീണുകിടന്ന തന്നെ ഡിവൈഎഫ്ഐ പ്രവർത്തകർ ഇരുമ്പ് ദണ്ഡും പട്ടിക കഷ്ണം കൊണ്ടും മർദിക്കുകയും ചവിട്ടുകയും ചെയ്തെന്നാണ് ആരോപണം.
ഒരാഴ്ചയോളം ആശുപത്രിയിൽ കിടന്നുവെന്നും നാലര ലക്ഷത്തോളം രൂപ ചികിത്സാചെലവായെന്നും ഇയാൾ പറഞ്ഞു. ഡിസംബർ 28ന് നവകേരള സദസിന്റെ സമാപന ദിനം കാട്ടാക്കടയിലായിരുന്നു സംഭവം. കാട്ടാക്കടയിൽനിന്ന് അരുവിക്കര മണ്ഡലത്തിലേക്ക് മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം പോകുന്നതിനിടെ ആണ് കാട്ടാക്കട മാർക്കറ്റിന് സമീപത്ത് ആൻസല ദാസിന്റെ നേതൃത്വത്തിൽ കോൺഗ്രസ് പ്രവർത്തകർ കരിങ്കൊടി പ്രതിഷേധം നടത്തിയത്.
Tags : nava kerala sadas congress worker