പാലക്കാട്: പല്ലശനയിലെ ഒമ്പതു വയസുകാരി വിനോദിനിയുടെ കൈ മുറിച്ചുമാറ്റിയ സംഭവത്തില്‍ ഡോക്ടര്‍മാര്‍ക്കെതിരെ കേസെടുക്കാന്‍ കോടതി ഉത്തരവ്.
പാലക്കാട് മൂന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് പാലക്കാട് ടൗണ്‍ സൗത്ത് പോലീസിന് നിര്‍ദേശം നല്‍കിയത്. തൃശൂര്‍ സ്വദേശി പി.ഡി. ജോസഫാണ് കോടതിയെ സമീപിച്ചത്. ആശുപത്രി സൂപ്രണ്ട് അടക്കമുള്ളവര്‍ക്കെതിരെയായിരുന്നു പരാതി.
സെപ്റ്റംബര്‍ 24നാണ് കുട്ടിക്ക് വീണ് പരിക്കേറ്റത്. ആരോഗ്യവകുപ്പ് നടത്തിയ പ്രാഥമികാന്വേഷണത്തില്‍ ചികിത്സയില്‍ വീഴ്ച വന്നിട്ടില്ലെന്ന റിപ്പോര്‍ട്ടാണ് നല്‍കിയിരുന്നത്. ജില്ല ആശുപത്രിയിൽ ആവശ്യമായ ശാസ്ത്രീയ ചികിത്സ നൽകിയിരുന്നുവെന്നായിരുന്നു ഡിഎംഒയുടെ അന്വേഷണ റിപ്പോർട്ട്.
ആശുപത്രിയിൽ നടത്തിയ പരിശോധനയിൽ വലതു കൈയിലെ രണ്ട് എല്ലുകൾ പൊട്ടിയെന്ന് മനസിലാക്കി പ്ലാസ്റ്റർ സ്ലാബിട്ടു. കൈയിലെ രക്തയോട്ടം കുഴപ്പമില്ലെന്ന് പറഞ്ഞ് മരുന്ന് നൽകി ഡിസ്ചാർജ് ചെയ്യുകയായിരുന്നു.
അടുത്ത ദിവസം ഒപിയിൽ വന്നപ്പോൾ കുട്ടിക്ക് വേദന ഉണ്ടായിരുന്നെങ്കിലും കൈവിരലുകൾ അനക്കാൻ പറ്റുന്നുണ്ടായിരുന്നു. വിരലുകളിൽ നീരും ഉണ്ടായിരുന്നില്ല.
വേദനയ്ക്ക് മരുന്ന് നൽകിയശേഷം വിരലുകൾ അനക്കാനും നിറവ്യത്യാസം, കൂടുതൽ വേദന, നീര്, വേദന എന്നിവ കണ്ടാൽ ആശുപത്രിയിൽ വരാനും നീരില്ലെങ്കിൽ അഞ്ചു ദിവസം കഴിഞ്ഞ് പ്ലാസ്റ്റർ കാസ്റ്റ് ചെയ്യാൻ ഒപിയിൽ എത്താൻ നിർദേശിച്ചിരുന്നുവെന്നും പറയുന്നു.
അത്യാഹിത വിഭാഗത്തിൽ കുട്ടിക്ക് ചികിത്സ നൽകിയിരുന്നു. സെപ്റ്റംബർ 30ന് ഒപിയിൽ എത്തുമ്പോൾ രക്തയോട്ടം നിലച്ച നിലയിലായിരുന്നു.
രക്തയോട്ടം ഇല്ലാത്തതിനാൽ സമയബന്ധിതമായി പ്രാഥമിക ചികിത്സ നൽകി വിദഗ്ധ ചികിത്സക്കായി കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് റഫർ ചെയ്യുകയായിരുന്നു.
സംഭവത്തിൽ പാലക്കാട് ജില്ല ആശുപത്രിയിലെ ജൂനിയര്‍ റസിഡന്റ് ഡോക്ടര്‍ മുസ്തഫ, കണ്‍സൽട്ടന്റ് ഡോ. സര്‍ഫറാസ് എന്നിവരെ ആരോഗ്യവകുപ്പ് നേരത്തേ സസ്പെന്‍ഡ് ചെയ്തിരുന്നു.
പൂർണമായി ചികിത്സ നൽകുന്നതിനുമുമ്പ് കുട്ടിയുടെ കൈ മുറിച്ചുമാറ്റിയ കോഴിക്കോട് മെഡിക്കൽ കോളജിലെ ഡോക്ടർമാർക്കെതിരെയും അന്വേഷണം വേണമെന്ന് ആവശ്യമുയർന്നിരുന്നു.
Tags : court case