കണ്ണൂര്‍: നിയമസഭാ തെരഞ്ഞെടുപ്പിൽ പാർട്ടി സ്ഥാനാർഥിക്കെതിരേ മത്സരിച്ചയാളുടെ മൈക്ക് പ്രചാരണത്തിനു വാഹനമോടിച്ചതിന് ഡ്രൈവർ ജോലി ചെയ്യുന്ന പാർട്ടി അംഗത്തെ സിപിഎം പുറത്താക്കി. പയ്യന്നൂർ ടൗൺ ബ്രാഞ്ച് അംഗം തായിനേരിയിലെ എൻ.വി. കുഞ്ഞികൃഷ്ണനെയാണ് സിപിഎം പുറത്താക്കിയത്.
സിപിഎം ലോക്കല്‍ കമ്മിറ്റിയുള്‍പ്പെടെയുള്ള മേല്ക്കമ്മിറ്റികളെടുത്ത തീരുമാനം ബുധനാഴ്ചയാണ് ടൗണ്‍ എ ബ്രാഞ്ചില്‍ റിപ്പോര്‍ട്ട് ചെയ്തത്. ഫണ്ടുകളിലെ ക്രമക്കേട് ഉന്നയിച്ച് സിപിഎമ്മിനെ പ്രതിരോധത്തിലാക്കുകയും എൽഡിഎഫ് സ്ഥാനാർഥി ടി.ഐ. മധുസൂദനനെതിരേ യുഡിഎഫ് പിന്തുണയോടെ മത്സരിക്കുകയും ചെയ്ത വി. കുഞ്ഞികൃഷ്ണന്റെ തെരഞ്ഞെടുപ്പ് പ്രചാരണ വാഹനം എൻ.വി. കുഞ്ഞികൃഷ്ണൻ ഓടിച്ചിരുന്നു. ഇതാണ് പാർട്ടിയെ ചൊടിപ്പിച്ചത്.
തന്റെ ഉപജീവനമാർഗമാണ് വാഹനമോടിക്കലെന്നാണ് ഇതു സംബന്ധിച്ച് എൻ.വി. കുഞ്ഞികൃഷ്ണൻ പറഞ്ഞത്. നാലു പതിറ്റാണ്ടിലേറെയായി പാർട്ടിയുമായി ബന്ധമുള്ള താൻ 23 വർഷമായി സ്വന്തമായി വാഹനം ഓടിച്ചാണ് ജീവിക്കുന്നത്. പത്തു ദിവസത്തെ പണി കിട്ടിയപ്പോൾ പോയി. വാഹനം വിളിക്കുന്നയാളുടെ രാഷ്ട്രീയം നോക്കിയല്ല ഇത്രയും കാലം ജോലി ചെയ്തത്. കൂടാതെ വി. കുഞ്ഞികൃഷ്ണന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി വാഹനം ഓടിക്കരുതെന്ന് പാർട്ടി നേതൃത്വം തനിക്ക് ഒരു നിർദേശവും നൽകിയിട്ടില്ലെന്നും എൻ.വി. കുഞ്ഞികൃഷ്ണൻ പറഞ്ഞു.
വി. കുഞ്ഞികൃഷ്ണന്റെ പുസ്തക പ്രകാശന ചടങ്ങില്‍ പങ്കെടുത്തതിന് പയ്യന്നൂരിലെ മറ്റൊരു പാർട്ടി അംഗമായിരുന്ന ടി. പുരുഷോത്തമനെ ദിവസങ്ങള്‍ക്ക് മുന്‍പ് സിപിഎം പുറത്താക്കിയിരുന്നു.