തൃശൂർ: തൃശൂർ കോടാലിയിൽ പാമ്പുകടിയേറ്റ് എട്ടുവയസുകാരൻ മരിച്ചതിന് പിന്നാലെ വീടിന് ചുറ്റും തീയിട്ട് വനം വകുപ്പ്. പാമ്പുകടിയേറ്റ് മരിച്ച ആൽജോയുടെ വീട്ടിൽ രണ്ടാമതും പാമ്പിനെ കണ്ടെത്തിയതിന് പിന്നാലെയാണ് വനം വകുപ്പ് തീയിട്ടത്.
വീട്ടിൽ കൂടുതൽ പാമ്പിൻ കുഞ്ഞുങ്ങൾ ഉണ്ടാകാൻ സാധ്യതയുള്ളതിനാലാണ് വനംവകുപ്പ് നടപടി. ഞായറാഴ്ച പുലർച്ചെയാണ് ആൽജോ മരിച്ചത്. പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ കുട്ടിയുടെ മരണകാരണം ശംഖുവരയന്റെ കടിയേറ്റതാണെന്ന് വ്യക്തമാക്കുന്നു.
ആൽജോയുടെ മൂത്ത സഹോദരൻ അനോഷ് അങ്കമാലി അപ്പോളോ ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്. അനോജ് നിലവിൽ വെന്റിലേറ്ററിലാണ്. നിർദേശങ്ങളോട് അനോഷ് പ്രതികരിക്കുന്നുവെന്നും വെന്റിലേറ്റർ സഹായം തുടരുമെന്നും ആശുപത്രി അധികൃതർ അറിയിച്ചു.
ഞായറാഴ്ച പുലർച്ചെയാണ് അബോധാവസ്ഥയിലായിരുന്ന സഹോദരങ്ങളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തുടർന്ന് നാട്ടുകാർ വീട്ടിൽ നടത്തിയ തെരച്ചിലിൽ ശംഖുവരയൻ ഇനത്തിൽപ്പെട്ട പാമ്പിനെ ഇവരുടെ കിടപ്പുമുറിയിൽ നിന്ന് കണ്ടെത്തിയത്.
Tags : forest department thrissur death snake bite