കൊച്ചി: ശബരിമല സ്വർണക്കൊള്ള കേസ് ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കുമ്പോൾ ഇതുവരെയുള്ള അന്വേഷണ പുരോഗതി റിപ്പോർട്ട് എസ്ഐടി സമർപ്പിക്കും. അന്തിമ റിപ്പോർട്ട് തെരഞ്ഞെടുപ്പിന് മുൻപ് സമർപ്പിക്കില്ലെന്നാണ് റിപ്പോർട്ടുകൾ.
ശാസ്ത്രീയ പരിശോധന ഫലം ലഭ്യമാകാത്ത സാഹചര്യത്തിലാണ് അന്തിമ റിപ്പോർട്ട് വൈകുന്നത്. സ്വർണപാളികളിൽ അട്ടിമറിയുണ്ടോ എന്നറിയാനും നഷ്ടമായ സ്വർണത്തിന്റെ അളവ് സ്ഥിരീകരിക്കാനും കോടതി നിർദേശപ്രകാരമാണ് പാളികളിൽ നിന്ന് വീണ്ടും സാമ്പിൾ ശേഖരിച്ച് പരിശോധനയ്ക്ക് അയച്ചത്.
പരിശോധന ഫലം ലഭിച്ചതിന് ശേഷമാകും അന്തിമ റിപ്പോർട്ട് നൽകുക. പാളികളിൽ അട്ടിമറി നടന്നില്ലെന്ന കണ്ടത്തലാണ് ആദ്യ പരിശോധനയിൽ ഉണ്ടായത്. ഇക്കാര്യത്തിൽ വിശദമായ പരിശോധന ഹൈക്കോടതിയാണ് നിർദേശിച്ചത്.
2019 മുതൽ 2025 ലെ ഭരണസമിതിയുടെ കാലത്ത് വരെ നടത്തിയ എല്ലാ ഇടപാടുകളും പരിശോധിക്കാനാണ് എസ്ഐടിക്ക് ഹൈക്കോടതി ദേവസ്വം ബഞ്ച് നൽകിയ നിർദേശം.