പത്തനംതിട്ട: തൃശൂർ പൂരത്തിനായി വെടിക്കെട്ട് സാമഗ്രികൾ തയാറാക്കുന്നതിനിടെയുണ്ടായ സ്ഫോടനത്തിൽ പരിക്കേറ്റവര്‍ക്ക് വിദഗ്ധ ചികിത്സ ഉറപ്പാക്കുമെന്ന് മന്ത്രി വീണാ ജോര്‍ജ്. തൃശൂര്‍ മെഡിക്കല്‍ കോളജില്‍ ചികിത്സയ്ക്കാവശ്യമായ ക്രമീകരണമൊരുക്കാന്‍ നിര്‍ദേശം നല്കി.
കനിവ് 108 ആംബുലന്‍സുകള്‍ ഉള്‍പ്പെടെ മതിയായ ആംബുലന്‍സുകള്‍ സ്ഥലത്തേക്ക് തിരിച്ചെന്നും അടിയന്തര സാഹചര്യം നേരിടാൻ നിർദ്ദേശം നൽകിയെന്നും മന്ത്രി പറഞ്ഞു. ചൊവ്വാഴ്ച ഉച്ചയ്ക്ക് 3.30നുണ്ടായ സംഭവത്തിൽ മൂന്ന് പേര് മരിച്ചു. 40 പേര്‍ക്ക് പരിക്കേറ്റു.
പരിക്കേറ്റവരിൽ എട്ട് പേരുടെ നില അതീവ ഗുരുതരമാണ് അധികൃതർ വ്യക്തമാക്കി. സംസ്ഥാന പോലീസ് മേധാവി റവാഡ ചന്ദ്രശേഖർ സ്ഥിതിഗതികൾ വിലയിരുത്തി. ഉന്നത പോലീസ് ഉദ്യോഗസ്ഥരുമായി ഡിജിപി ആശയവിനിമയം നടത്തി. സംഭവ സ്ഥലത്തേക്ക് ഉടൻ എത്തിച്ചേരാൻ തൃശൂർ ഡിഐജിക്ക് അദ്ദേഹം നിർദ്ദേശം നൽകി.