x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ശബരിമല വിഷയത്തിൽ സർക്കാരിന്‍റെ ചുവട് മാറ്റം കാപട്യം: കുമ്മനം രാജശേഖരൻ


Published: March 14, 2026 06:04 PM IST | Updated: March 14, 2026 06:04 PM IST

തിരുവനന്തപുരം: ശബരിമലയുടെ ആചാര സംരക്ഷണത്തിനു വേണ്ടി പോരാടിയവര്‍ക്കെതിരെ ഫയല്‍ ചെയ്ത എല്ലാ കേസുകളും അടിയന്തരമായി പിന്‍വലിക്കണമെന്ന് ബിജെപി മുന്‍ സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരന്‍. ശബരിമല ഭക്തര്‍ക്കെതിരെ എടുത്ത കേസുകള്‍ പിന്‍വലിക്കാതെ സുപ്രീം കോടതിയില്‍ നല്‍കിയ സത്യവാംഗ്മൂലം തിരുത്തുമെന്ന് പറയുന്നത് സംസ്ഥാന സര്‍ക്കാരിന്‍റെ ഇരട്ടത്താപ്പാണെന്ന് കുമ്മനം കുറ്റപ്പെടുത്തി.

നയം മാറ്റത്തെ ന്യായീകരിക്കാന്‍ അച്യുതാനന്ദന്‍റെ കാലത്തെ സത്യവാംഗ്മൂലത്തെ ദേവസ്വം മന്ത്രി വി.എന്‍. വാസവന്‍ കൂട്ടുപിടിക്കുന്നത് ശരിയല്ല. ആചാരങ്ങള്‍ പണ്ഡിതരുടെ തീരുമാനത്തിന് വിടുന്നതില്‍ പിണറായി സര്‍ക്കാര്‍ നല്‍കിയ സത്യവാംഗ്മൂലത്തില്‍ പരാമര്‍ശമില്ല. യുവതികളെ പ്രവേശിപ്പിക്കണമെന്ന ഉറച്ച നിലപാടായിരുന്നു അന്ന് സര്‍ക്കാര്‍ സ്വീകരിച്ചത്.

കേസ് പിന്‍വലിച്ചു മാപ്പ് പറയുന്നില്ലെങ്കില്‍ ഇപ്പോഴത്തെ ചുവട് മാറ്റം വെറും കാപട്യമാണെന്ന് പറയേണ്ടിവരും. അയ്യപ്പഭക്തര്‍ തെരുവിലിറങ്ങി സമരം ചെയ്തത് തങ്ങളുടെ വിശ്വാസവും ആചാരങ്ങളും സംരക്ഷിക്കാനാണ്. സര്‍ക്കാര്‍ ഇപ്പോള്‍ നിലപാട് തിരുത്തുകയും സമരക്കാരുടെ ആവശ്യം ശരിവയ്ക്കുകയും ചെയ്ത സാഹചര്യത്തില്‍, അതേ സമരക്കാര്‍ക്കെതിരെ ക്രിമിനല്‍ കേസുകള്‍ തുടരുന്നത് അങ്ങേയറ്റം അനീതിയാണെന്ന് അദ്ദേഹം പറഞ്ഞു.

സിപിഎമ്മും സര്‍ക്കാരും സ്വീകരിക്കുന്ന രാഷ്ട്രീയ ഇരട്ടത്താപ്പാണ് ഇപ്പോള്‍ പുറത്തുവരുന്നത്. അന്ന് നവോത്ഥാനത്തിന്‍റെ പേരില്‍ കോടികള്‍ ഒഴുക്കി വനിതാ മതില്‍ പണിയുകയും, പോലീസ് സന്നാഹത്തോടെ വിശ്വാസികളെ അടിച്ചമര്‍ത്തി യുവതീപ്രവേശം സാധ്യമാക്കുകയും ചെയ്തവര്‍, തെരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ ചുവടുമാറ്റം നടത്തുന്നത് വോട്ട് ലക്ഷ്യമിട്ടാണ്.

ആചാര സംരക്ഷണത്തെക്കുറിച്ച് വാചാലമായി സംസാരിക്കുന്ന സര്‍ക്കാര്‍ ചെയ്ത തെറ്റിന് ജനങ്ങളോട് മാപ്പ് പറയണം. മുന്‍പ് വിശ്വാസികള്‍ക്കെതിരെ എടുത്ത നിലപാടുകള്‍ തെറ്റായിരുന്നു എന്ന് തുറന്നു സമ്മതിക്കാതെ, തെരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ മാത്രം നിലപാട് തിരുത്തുന്നത് രാഷ്ട്രീയ പാപ്പരത്തവും അധികാരത്തോടുള്ള ആര്‍ത്തിയും മാത്രമാണ്.

നവോത്ഥാന മൂല്യങ്ങളെ സ്വന്തം രാഷ്ട്രീയ ലാഭത്തിനായി വിനിയോഗിക്കുന്ന ഇത്തരം നാടകങ്ങള്‍ കേരളത്തിലെ പ്രബുദ്ധരായ ജനങ്ങള്‍ തിരിച്ചറിയും. ലിംഗനീതിയുടെയും നവോത്ഥാനത്തിന്‍റെയും പേരില്‍ വിശ്വാസികളെ വേട്ടയാടി ബഹുജന പ്രക്ഷോഭത്തെ അടിച്ചമര്‍ത്താന്‍ ശ്രമിച്ചു.

ഭക്തലക്ഷങ്ങള്‍ തെരുവില്‍ കണ്ണീരൊഴുക്കി. മൂന്ന് പേര്‍ രക്തസാക്ഷികളായി. അതിനിഷ്ടൂരമായി പ്രക്ഷോഭത്തെ നേരിട്ട സര്‍ക്കാര്‍ ഇപ്പോള്‍ കഴിഞ്ഞ കാല സംഭവങ്ങളെക്കുറിച്ച് നിശബ്ദത പാലിക്കുകയാണ്. വരാനിരിക്കുന്ന ജനവിധിയിലുള്ള ഭയം മൂലമാണ് ഈ ഭാവമാറ്റം ഉണ്ടായിരിക്കുന്നതെന്നും കുമ്മനം രാജശേഖരന്‍ കൂട്ടിച്ചേർത്തു.

Tags : Government Sabarimala kummanam rajasekharan bjp

Recent News

Corehub Up