കൊച്ചി: എയ്ഡഡ് സ്കൂള്‍ അധ്യാപകര്‍ തദ്ദേശ സ്ഥാപനങ്ങളുടെ അധ്യക്ഷ സ്ഥാനത്തുള്ള കാലയളവില്‍ ഓണറേറിയം കൈപ്പറ്റുന്നതിനൊപ്പം അധ്യാപകനെന്ന നിലയിലും ശമ്പളം കൈപ്പറ്റാനാകില്ലെന്ന് ഹൈക്കോടതി.
കോഴിക്കോട് നരിക്കുനി എഎംഎല്‍പി സ്കൂള്‍ മുന്‍ ഹെഡ്മിസ്ട്രസ് വി. ഖദീജയ്ക്ക് ഒരേ സമയം രണ്ട് പ്രതിഫലവും അനുവദിച്ച സിംഗിള്‍ ബെഞ്ച് ഉത്തരവ് റദ്ദാക്കിയാണ് ജസ്റ്റീസ് അനില്‍.കെ. നരേന്ദ്രന്, ജസ്റ്റീസ് എസ്. മുരളികൃഷ്ണ എന്നിവരടങ്ങുന്ന ഡിവിഷന് ബെഞ്ചിന്റെ ഉത്തരവ്.
2010 നവംബര്‍ എട്ടു മുതല്‍ 2012 നവംബര്‍ 21 വരെ ഖദീജ മടവൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റിന്റെ ചുമതല വഹിച്ചിരുന്നു. ഈ കാലയളവിൽ സ്കൂളില്‍ നിന്ന് അവധിയെടുത്തിരുന്നെങ്കിലും പ്രസിഡന്റ് എന്ന നിലയിലുള്ള ഓണറേറിയത്തിനൊപ്പം അധ്യാപിക എന്ന നിലയിലുള്ള ശമ്പളവും അവകാശപ്പെട്ടു.
എന്നാല്‍, തദ്ദേശ സ്ഥാപനങ്ങളുടെ അധ്യക്ഷ പദവി വഹിക്കുന്നവര്‍ക്ക് ശമ്പളത്തിന് അര്‍ഹതയില്ലെന്ന് വ്യക്തമാക്കി 2008 മാര്‍ച്ച് 15ന് പുറപ്പെടുവിച്ച ഉത്തരവിന്റെ അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ ഈ ആവശ്യം തള്ളി. ഈ നടപടി ചോദ്യം ചെയ്ത് നല്കിയ ഹര്‍ജിയില്‍ ഖദീജയ്ക്ക് അനുകൂലമായി സിംഗിള്‍ ബെഞ്ച് ഉത്തരവിട്ടു. ഇതിനെതിരെയാണ് സര്‍ക്കാര്‍ അപ്പീല്‍ നല്‍കിയത്.