കേരളത്തിൽ യുഡിഎഫ് രൂപീകരിച്ച ശേഷമുള്ള ഉയർന്ന സീറ്റാണ് ഇത്തവണ നിയമസഭാ തെരഞ്ഞെടുപ്പിൽ ലഭിച്ചത്. സ്വതന്ത്രർ ഉൾപ്പെടെ 102 സീറ്റ് നേടി നിയമസഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫ് വിജയച്ചപ്പോൾ ചരിത്രത്താളിലേക്കു കൂടിയാണ് നടന്നുകയറ്റം.
സംസ്ഥാന നിയമസഭയിൽ കോണ്‍ഗ്രസിന് ഏറ്റവും ഉയർന്ന എണ്ണം സീറ്റ് ലഭിച്ചത് 1965ലെ തെരഞ്ഞെടുപ്പിലായിരുന്നു. അന്നത്തെ 126 അംഗങ്ങളുള്ള നിയമസഭയിൽ കോണ്‍ഗ്രസിന് മാത്രം 63 എംഎൽഎമാരെ ലഭിച്ചിരുന്നു. ഇത്തവണയും 63 എന്ന അതേ മാന്ത്രിക സംഖ്യ കോണ്‍ഗ്രസ് ആവർത്തിച്ചു. യുഡിഎഫിലെ പ്രധാന ഘടകകക്ഷിയായ മുസ്ലിംലീഗിന് ചരിത്രത്തിലെ ഏറ്റവും കൂടുതൽ സീറ്റ് ലഭിക്കുന്നതും ഇക്കുറിയാണ്. 22 സീറ്റ്. ലീഗിന് വനിത എംഎൽഎയെ ലഭിക്കുന്നതും ആദ്യം. 2011ൽ ലീഗിന് 20 സീറ്റ് ലഭിച്ചിരുന്നു.
1980ലാണ് കേരളത്തിൽ ഐക്യജനാധിപത്യ മുന്നണി (യുഡിഎഫ്) രൂപീകരിക്കുന്നത്. എന്നാൽ, 1977ൽ സിപിഐയും ആർഎസ്പിയും അടങ്ങിയ ഐക്യമുന്നണിക്ക് 110 സീറ്റ് ലഭിച്ചിട്ടുണ്ട്. 2001ൽ യുഡിഎഫ് 100 സീറ്റ് നേടിയാണ് എ.കെ. ആന്റണിയുടെ നേതൃത്വത്തിൽ അധികാരത്തിലേറിയത്. അന്ന് കോണ്‍ഗ്രസിനു മാത്രം 62 പേരെ ലഭിച്ചു. ലീഗിന് 16 പേരെയും. 1991ലെ തെരഞ്ഞെടുപ്പിൽ കോണ്‍ഗ്രസ് 55 സീറ്റും ലീഗ് 19 സീറ്റും നേടി അധികാരത്തിൽ എത്തിയിരുന്നു.
കഴിഞ്ഞ 2021ലെ തെരഞ്ഞെടുപ്പിൽ യുഡിഎഫ് അധികാരത്തിൽ മടങ്ങിയെത്തുമെന്നു പ്രതീക്ഷിച്ചെങ്കിലും 21 സീറ്റിൽ കോണ്‍ഗ്രസ് ഒതുങ്ങിയതോടെ രണ്ടാം പിണറായി സർക്കാർ അധികാരത്തുടർച്ച നേടി. എൽഡിഎഫ് പ്രതിനിധി പി.വി. അൻവർ രാജിവച്ചതിനെ തുടർന്നുണ്ടായ നിലന്പൂർ ഉപതെരഞ്ഞെടുപ്പിൽ വിജയിച്ചതോടെ കോണ്‍ഗ്രസ് എംഎൽഎമാരുടെ എണ്ണം 22 ആയി. 2016ലെ തെരഞ്ഞെടുപ്പിലും കോണ്‍ഗ്രസിന് 22 അംഗങ്ങളായിരുന്നു ഉണ്ടായിരുന്നത്.
ഏറ്റവും കുറവ് കോണ്‍ഗ്രസ് എംഎൽഎമാരുണ്ടായിരുന്ന നിയമസഭ 1967ലായിരുന്നു. പിളർപ്പോടെ ക്ഷയിച്ച കോണ്‍ഗ്രസിന് അന്നത്തെ നിയമസഭാ തെരഞ്ഞെടുപ്പിൽ ഒൻപത് സീറ്റ് മാത്രമാണ് ലഭിച്ചത്. ലീഗ് 14 സീറ്റ് നേടിയിരുന്നു.
1965 മുതൽ കോണ്‍ഗ്രസും ലീഗും നേടിയ സീറ്റുകൾ:
1965-കോണ്‍ഗ്രസ്- 36, ലീഗ്- 6.
1967-കോണ്‍ഗ്രസ്-9, ലീഗ്- 14.
1970- കോണ്‍ഗ്രസ്- 32, ലീഗ്- 12.
1980- കോണ്‍ഗ്രസ് (യു)- 21, കോണ്‍ഗ്രസ്(ഐ)- 17, ലീഗ്- 14.
1982-കോണ്‍ഗ്രസ്(ഐ)- 19, കോണ്‍ഗ്രസ്(എ)- 15, ലീഗ്- 14.
1987- കോണ്‍ഗ്രസ്- 33, ലീഗ്- 15.
1991- കോണ്‍ഗ്രസ്- 55, ലീഗ്- 19.
1996- കോണ്‍ഗ്രസ്- 37, ലീഗ്- 13.
2001-കോണ്‍ഗ്രസ്-62, ലീഗ്- 16.
2006-കോണ്‍ഗ്രസ്-24, ലീഗ്- 7.
2011-കോണ്‍ഗ്രസ്- 39, ലീഗ്-20.
2016-കോണ്‍ഗ്രസ്-22, ലീഗ്- 18.
2021- കോണ്‍ഗ്രസ്- 22, ലീഗ്- 15.
Tags : Highest UDF formed seat Kerala Assembly Election Kerala Niyamasabha Election