കൊച്ചി: ലിംഫോമ അര്‍ബുദം ബാധിച്ച പുത്തന്‍വേലിക്കര സ്വദേശിയായ 64 കാരിയിൽ കാര്‍ ടിസെല്‍ തെറാപ്പി (കിമറിക് ആന്റിജന്‍ റിസപ്റ്റര്‍ ടിസെല്‍) വിജയകരമായി നടത്തി ആലുവ രാജഗിരി ആശുപത്രിയിലെ ഡോക്ടർമാർ.
ശരീരത്തിലെ രോഗപ്രതിരോധ കോശങ്ങളായ ടിസെല്ലുകളെ രോഗിയില്‍നിന്നും ശേഖരിച്ച് പ്രത്യേക ലബോറട്ടറിയില്‍ വച്ച് ജനിതകമാറ്റം വരുത്തിയശേഷം തിരികെ പ്രവേശിപ്പിക്കുന്ന ചികിത്സാരീതിയാണിത്. ഇത്തരത്തില്‍ മാറ്റം വരുത്തിയ കോശങ്ങള്‍ ശരീരത്തിലെ ആരോഗ്യമുള്ള കോശങ്ങളെ നശിപ്പിക്കാതെ കാന്‍സര്‍ കോശങ്ങളെ മാത്രം കൃത്യമായി കണ്ടെത്തി നശിപ്പിക്കുന്നു.
സാധാരണ കീമോതെറാപ്പിയോടു ശരീരം പ്രതികരിക്കാത്ത അവസ്ഥയിലാണ് കാര്‍ ടിസെല്‍ തെറാപ്പിയുടെ സാധ്യതകള്‍ പ്രയോജനപ്പെടുത്തുന്നത്. അത്യാധുനിക അഫറിസിസ് മെഷീന്റെ സഹായത്തോടെയാണു രക്തഘടകങ്ങള്‍ വേര്‍തിരിച്ചെടുക്കുന്നത്. ആവശ്യമായ രക്തഘടകം മാത്രം തത്സമയം വേര്‍തിരിച്ചെടുത്ത് അവശേഷിക്കുന്നവ അതേസമയംതന്നെ തിരികെ ശരീരത്തിലേക്ക് പ്രവേശിപ്പിക്കുന്നു.
പാർശ്വഫലങ്ങൾ കുറവ്
രാജഗിരി കാന്‍സര്‍ സെന്ററിലെ ക്ലിനിക്കല്‍ ഹെമറ്റോളജി വിഭാഗത്തിലെ ഡോ. റോയ് ജെ. പാലാട്ടി, ഡോ. നിഖില്‍ എം. കുമാര്‍ എന്നിവരാണു ചികിത്സയ്ക്ക് നേതൃത്വം നല്‍കിയത്. ഒറ്റത്തവണ ചികിത്സ എന്നതും പാര്‍ശ്വഫലങ്ങള്‍ കുറവാണെന്നതും ചികിത്സയുടെ നേട്ടമാണെന്ന് ഡോ. റോയ് ജെ. പാലാട്ടി അഭിപ്രായപ്പെട്ടു.
മറ്റു ചികിത്സകളെ അപേക്ഷിച്ച് രോഗം തിരികെ വരാനുള്ള സാധ്യതയും ആശുപത്രിവാസവും താരതമ്യേന കുറവാണ്. മുന്‍കാലങ്ങളില്‍ വിദേശ രാജ്യങ്ങളെ ആശ്രയിച്ചിരുന്നതിനാല്‍ അതീവ ചെലവേറിയതായിരുന്ന ഈ ചികിത്സ, ഇപ്പോള്‍ തദ്ദേശീയമായി കാര്‍ ടി സെല്‍ ഇന്ത്യയില്‍ത്തന്നെ വികസിപ്പിക്കാന്‍ കഴിഞ്ഞത് രോഗികള്‍ക്ക് വലിയ ആശ്വാസമാണെന്ന് ഡോ. നിഖില്‍ എം. കുമാര്‍ പറഞ്ഞു.
കാന്‍സര്‍ രോഗികള്‍ക്ക് പ്രതീക്ഷ നല്കുന്ന നൂതന ചികിത്സാരീതിയായ കാര്‍ ടിസെല്‍ തെറാപ്പിയിൽ തുടര്‍ച്ചയായി വിജയം കൈവരിച്ച ചികിത്സാസംഘത്തെ രാജഗിരി എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. ജോണ്സണ് വാഴപ്പിള്ളി അഭിനന്ദിച്ചു.