തൃശൂര്‍: സൈഡ് കൊടുത്തില്ലെന്ന് ആരോപിച്ച് കെഎസ്ആര്‍ടിസി ഡ്രൈവറെ മര്‍ദിക്കുകയും ബസിന്റെ താക്കോലെടുത്ത് പോവുകയും ചെയ്ത കേസില്‍ മൂന്നുപേരെ ചാലക്കുടി പോലീസ് പിടികൂടി. തുറവൂര്‍ കിടങ്ങൂര്‍ കവരപറമ്പില്‍ വീട്ടില്‍ എബിന് (39), കറുകുറ്റി കരയാംപറമ്പ് പുളിയിനം വീട്ടില്‍ ബെല്‍ജോ (39), അങ്കമാലി പീച്ചാനിക്കാട് പറമ്പി വീട്ടില്‍ ഷിന്റെ (39)എന്നിവരെയാണ് ഡിവൈ എസ്പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം പിടികൂടിയത്.
ഇക്കഴിഞ്ഞ 26ന് രാത്രി 11.45ഓടെ ചാലക്കുടി സൗത്ത് മേൽപ്പാലത്തിന് സമീപം സര്‍വീസ് റോഡിലായിരുന്നു സംഭവം. കെഎസ്ആര്‍ടിസി സൂപ്പര്‍ ഫാസ്റ്റ് ബസ് ഡ്രൈവര്‍ തൊടുപുഴ തൊട്ടിപറമ്പില്‍ അബ്ദുള്‍ ഷുക്കൂര്‍ (53) നാണ് മര്‍ദനമേറ്റത്. പ്രതികള്‍ സഞ്ചരിച്ചിരുന്ന ഇന്നോവ കാറിന് സൈഡ് കൊടുത്തില്ലെന്ന വിരോധമാണ് അക്രമത്തില്‍ കലാശിച്ചത്.
ബസിന് കുറുകെ കാര്‍ നിര്‍ത്തിയ പ്രതികള്‍ ഡ്രൈവറെ മര്‍ദിക്കുകയും അസഭ്യം പറയുകയും താക്കോല്‍ ബലമായി ഊരിയെടുത്ത് പോവുകയും ചെയ്തു. ഡ്രൈവറുടെ ഔദ്യോദിക കൃത്യനിര്‍വഹണം തടസപ്പെടുത്തിയതിനും ബസ് ട്രിപ്പ് മുടക്കിയതിനുമാണ് പ്രതികള്‍ക്കെതിരേ കേസെടുത്തത്.
Tags : KSRTC keys beaten stopping bus arrested snatching keys