തിരുവനന്തപുരം: റെയിൽവേ ലെവൽ ക്രോസിംഗ് ഗേറ്റുകൾ തകർക്കുന്നതും ഗേറ്റിനുള്ളിൽ അശ്രദ്ധമായി വാഹനം ഓടിച്ചു കുടുങ്ങുന്നതും തടയാൻ കർശന നടപടികളുമായി തിരുവനന്തപുരം റെയിൽവേ ഡിവിഷൻ.
സുരക്ഷാനിയമങ്ങൾ ലംഘിക്കുന്ന വ്യക്തികളുടെ ഡ്രൈവിംഗ് ലൈസൻസ് സസ്‌പെൻഡ് ചെയ്യാനോ റദ്ദാക്കാനോ മോട്ടോർ വാഹന വകുപ്പിനോട് റെയിൽവേ സുരക്ഷാസേന (ആർപിഎഫ്) ശിപാർശ ചെയ്യും. ഇതുസംബന്ധിച്ച സംസ്ഥാന ട്രാൻസ്‌പോർട്ട് കമ്മീഷണറുടെ 07/2026 നമ്പർ സർക്കുലർ നിലവിൽ വന്നു
മുന്നറിയിപ്പു സിഗ്നലുകൾ അവഗണിച്ചോ, ഗേറ്റ് അടയ്ക്കുന്നതിനിടയിലോ ബലമായി കടക്കാൻ ശ്രമിക്കുന്നതു ഗുരുതരമായ ക്രിമിനൽ കുറ്റമായി കണക്കാക്കും. ലൈസൻസ് റദ്ദാക്കലിനു പുറമെ, റെയിൽവേ സ്വത്തുക്കൾക്കുണ്ടാകുന്ന നാശനഷ്ടങ്ങൾക്കു പിഴയും ശിക്ഷയും നേരിടേണ്ടി വരും. ഇത്തരം സംഭവങ്ങൾ ട്രെയിൻ യാത്രക്കാരുടെയും റെയിൽവേ ജീവനക്കാരുടെയും ജീവൻ അപകടത്തിലാക്കുന്നതിനാലാണു കടുത്ത നടപടി.
2025-ൽ തിരുവനന്തപുരം ഡിവിഷനിൽ 104 ഗേറ്റ് തകർക്കൽ സംഭവങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. 2026-ൽ ഇതുവരെ 27 സംഭവങ്ങളാണുണ്ടായത്. ഇത്തരത്തിലുള്ള ഓരോ സംഭവവും ട്രെയിൻ സർവീസ് വൈകിപ്പിക്കുകയും വലിയ സാമ്പത്തിക നഷ്ടമുണ്ടാക്കുകയും ചെയ്യുന്നു. അക്ഷമയോടെയുള്ള ഡ്രൈവിംഗും അമിതവേഗവുമാണ് അപകടങ്ങൾക്കു പ്രധാന കാരണമെന്ന് വിലയിരുത്തുന്നു.
മുന്നറിയിപ്പു സിഗ്നൽ ലഭിച്ചാലുടൻ വാഹനം നിർത്തുക, ഗേറ്റ് പൂർണമായി തുറന്ന ശേഷം മാത്രം ശ്രദ്ധയോടെ കടക്കുക, ഗേറ്റിനിടയിൽ കുടുങ്ങുന്ന സാഹചര്യം ഒഴിവാക്കാൻ അതീവ ജാഗ്രത പാലിക്കുക തുടങ്ങിയ നിർദേശങ്ങൾ റെയിൽവേ നൽകിയിട്ടുണ്ട്. മനുഷ്യജീവൻ സംരക്ഷിക്കാനും സുരക്ഷിത യാത്ര ഉറപ്പാക്കാനും പൊതുജനങ്ങൾ സർക്കാർ നിർദേശങ്ങളോടു പൂർണമായി സഹകരിക്കണമെന്ന് ആർപിഎഫ് അഭ്യർഥിച്ചു.
Tags : Level cross violation License Railway RPF