കൊച്ചി: മുഖ്യമന്ത്രി വി.ഡി.സതീശനും എറണാകുളം ജില്ലയിൽ നിന്നുള്ള മന്ത്രിമാർക്കും എംഎൽഎമാർക്കും കൊച്ചി പൗരാവലി സ്വീകരണം നൽകി. കടവന്ത്ര ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന ചടങ്ങിലേക്ക് മെഗാസ്റ്റാർ മമ്മൂട്ടി സർപ്രൈസ് അതിഥിയായി എത്തിയത് പ്രവർത്തകർക്കും ജനങ്ങൾക്കും ആവേശമായി.
ചടങ്ങിൽ മുഖ്യമന്ത്രി വി.ഡി.സതീശനെ മമ്മൂട്ടി പൊന്നാട അണിയിച്ച് ആദരിച്ചു. സംസ്ഥാനത്തെ മികച്ച രീതിയിൽ നയിക്കാൻ മുഖ്യമന്ത്രിക്ക് കഴിയട്ടെയെന്ന് മമ്മൂട്ടി ആശംസിച്ചു. ചില സിനിമകളിൽ താൻ മുഖ്യമന്ത്രിയായി അഭിനയിച്ചിട്ടുണ്ട്. അഭിനയം വളരെ കുറച്ച് കാലത്തേക്ക് മാത്രമുള്ളതാണ്.
പരിചയം കൊണ്ട് കുറച്ച് എളുപ്പമാകുന്ന കാര്യവുമാണ്. എന്നാൽ യഥാർത്ഥത്തിൽ മുഖ്യമന്ത്രിയായിരിക്കുന്നത് ഒട്ടും എളുപ്പമുള്ള കാര്യമല്ല. ഒരുപാട് ബുദ്ധിമുട്ടുള്ള പണിയാണിതെന്നും മമ്മൂട്ടി പറഞ്ഞു. കുഞ്ചാക്കോ ബോബനും മുഖ്യമന്ത്രിക്ക് ആശംസകൾ നേരാൻ കടവന്ത്രയിലെത്തിയിരുന്നു.
സ്വപ്നതുല്യമായ പദ്ധതികളാണ് സർക്കാർ നടത്താൻ പോകുന്നതെന്ന് മുഖ്യമന്ത്രി യോഗത്തിൽ വ്യക്തമാക്കി. കുട്ടികളെ ചേർത്ത് പിടിക്കണം. വരാൻ പോകുന്ന തലമുറയോട് നീതി പുലർത്താൻ കഴിയണം. മതേതരത്വത്തിന്റെ കാര്യത്തിൽ ഒരു വിട്ടുവീഴ്ചയും ഉണ്ടാകില്ല. ആരും വർഗീയത പറയരുത്.
ഇതു മതേതര കേരളമാണെന്ന് ഉറക്കെ വിളിച്ചു പറയാൻ നമുക്ക് കഴിയണമെന്ന് മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. സത്യപ്രതിജ്ഞയ്ക്കുശേഷം ആദ്യമായി പറവൂരിൽ എത്തുന്ന സതീശന് ഇന്ന് വൈകുന്നേരം അഞ്ചിന് പറവൂർ പൗരാവലിയുടെ നേതൃത്വത്തിലും സ്വീകരണം നൽകുന്നുണ്ട്.
നടൻ മോഹൻലാൽ ഈ പരിപാടിയിൽ പങ്കെടുക്കുമെന്നാണ് റിപ്പോർട്ട്. സമൂഹം ഹൈസ്കൂൾ അങ്കണത്തിൽ 2,000 പേർക്ക് ഇരിക്കാവുന്ന പന്തലാണ് നിർമിച്ചിട്ടുള്ളത്.