തൊടുപുഴ: മൂലമറ്റം പവര്‍ഹൗസിലെ സ്പെറിക്കല്‍ വാല്‍വിന്റെ തകരാര്‍ പരിഹരിക്കുന്നതിനായി നടത്തിവന്ന അറ്റകുറ്റപ്പണി പൂര്‍ത്തിയായി.
ഇന്നലെ മൂലമറ്റം ഐബിയിലെത്തി വൈദ്യുതി മന്ത്രി കെ. കൃഷ്ണന്‍കുട്ടിയുടെ നേതൃത്വത്തില്‍ ഉന്നതതല യോഗം ചേര്‍ന്ന് നിര്‍മാണപ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി. അറ്റകുറ്റപ്പണിക്ക് നേതൃത്വം നല്‍കുകയും പ്രതീക്ഷിച്ചതിലും നേരത്തേ ജോലികള്‍ പൂര്‍ത്തീകരിക്കുകയും ചെയ്ത ജീവനക്കാരെ മന്ത്രി ആദരിച്ചു.
വൈദ്യുതി നിലയത്തിലെ അഞ്ച്, ആറ് ജനറേറ്ററുകളുടെ സ്പെറിക്കല്‍ വാല്‍വിന്റെ അപ്സ്ട്രീം സീലുകള്‍ മാറ്റി സ്ഥാപിക്കുന്ന പ്രവര്‍ത്തനങ്ങളായിരുന്നു നടത്തിവന്നിരുന്നത്. ജനറേറ്ററുകളിലെ സീലുകള്‍ ശരിയായി പ്രവര്‍ത്തിക്കാത്തതുമൂലം സ്പെറിക്കല്‍ വാല്‍വില്‍നിന്നു പരിധിയില്‍ കൂടുതല്‍ വെള്ളത്തിന്റെ ചോര്‍ച്ച കണ്ടെത്തിയിരുന്നു. ഇതു പരിഹരിച്ചില്ലെങ്കില്‍ ഡൗണ്സർടീം ഭാഗത്ത് അറ്റകുറ്റപ്പണികള്‍ സുരക്ഷിതമായി നടത്താന്‍ കഴിയാത്ത അതീവ ഗുരുതരമായ സ്ഥിതിയുണ്ടാകുമായിരുന്നു. ഇതിനു പുറമെ നാലാം നമ്പര്‍ ജനറേറ്ററിന്റെ അറ്റകുറ്റപ്പണിയും പൂര്‍ത്തീകരിച്ചു.
നവംബര്‍ 11 മുതല്‍ നിലയം പൂര്‍ണമായി അടച്ച ശേഷമായിരുന്നു അറ്റകുറ്റപ്പണികള്‍ നടത്തിയത്. ഇന്‍ഡേക്ക് ഷട്ടര്‍ താഴ്ത്തി പവര്‍ ടണലിലേക്കും പെന്സ്റ്റോക്കിലേക്കുമുള്ള ജലപ്രവാഹം പൂര്‍ണമായും നിര്‍ത്തിയ ശേഷമായിരുന്നു അറ്റകുറ്റപ്പണി തുടങ്ങിയത്. ഈ മാസം 11നു അറ്റകുറ്റപ്പണി പൂര്‍ത്തിയാക്കാനായിരുന്നു നേരത്തേ ലക്ഷ്യമിട്ടിരുന്നത്. നാളെ പെന്‍സ്റ്റോക്കില്‍ വെള്ളം നിറയ്ക്കുന്ന പ്രവര്‍ത്തനം ആരംഭിക്കും. അഞ്ചിന് ഈ പ്രക്രിയ പൂര്‍ത്തീകരിക്കും. ഇതു വിജയകരമായാല്‍ വൈദ്യുതോത്പാദനം പുനരാരംഭിക്കും.
130 മെഗാവാട്ട് ഉത്പാദന ശേഷിയുള്ള ആറ് ജനറേറ്ററുകളാണ് ഇടുക്കി പദ്ധതിയുടെ ഭാഗമായ മൂലമറ്റം ഭൂഗര്‍ഭ വൈദ്യുതിനിലയത്തില്‍ സ്ഥാപിച്ചിട്ടുള്ളത്. അഭിരാമി കമ്പനിയുടെയും വൈദ്യുതി ബോര്‍ഡിലെ വിദഗ്ധരായ ഉദ്യോഗസ്ഥരുടെയും നേതൃത്വത്തിലായിരുന്നു അറ്റകുറ്റപ്പണികള്‍ പൂര്‍ത്തീകരിച്ചത്.
ഇടുക്കി വൈദ്യുതി നിലയം ചരിത്രത്തില്‍ ആദ്യമായാണ് 22 ദിവസത്തോളം പൂര്‍ണമായും അടച്ചിടുന്നതെന്ന പ്രത്യേകതയുമുണ്ട്. ഇത് ഏറെ ആശങ്കയ്ക്ക് ഇടയാക്കിയിരുന്നെങ്കിലും സംസ്ഥാനത്ത് വൈദ്യുതി, കുടിവെള്ള പ്രതിസന്ധിയില്ലാതെ അറ്റകുറ്റപ്പപണി റിക്കാര്‍ഡ് വേഗത്തില്‍ പൂര്ത്തീകരിക്കാനയത് വൈദ്യതിബോര്ഡിന് നേട്ടമായി.
Tags : Moolamattom Power Plant operational