“പാലാ എന്റെ മണ്ണാണ്, ഞാന്‍ പാലായുടെ പുത്രനാണ്. പാലായില്‍ മത്സരിക്കാന്‍ ഞാന്‍ മനസില്‍ കുറിച്ചതാണ്. ആ പോരാട്ടത്തില്‍ വിജയിക്കുമെന്നത് നൂറു ശതമാനം ഉറപ്പാണ്. തദ്ദേശ തെരഞ്ഞെടുപ്പിലെ യുഡിഎഫ് തരംഗമെന്ന വ്യാഖ്യാനമൊക്ക മാറി തുടര്‍ഭരണം ഉറപ്പെന്ന സ്ഥിതിയിലേക്ക് കാര്യങ്ങള്‍ എത്തിയിരിക്കുകയാണ്. ഇത്തവണ ഏപ്രില്‍ ഒമ്പതിനാണ് സമ്മതിദായകര്‍ പോളിംഗ് ബൂത്തിലെത്തുന്നത്. ഏപ്രില്‍ ഒമ്പത് വോട്ടിംഗ് ദിനം മാത്രമല്ല. കെ.എം. മാണിയുടെ ഓര്മദിനംകൂടിയാണ്. കെ.എം. മാണി മരിച്ചപ്പോള്‍ എല്ലാവരും പറഞ്ഞു പാലാ അനാഥമായെന്ന്. പാലായെ അടയാളപ്പെടുത്തിയത് കെ.എം. മാണിയും പാലായുടെ വികസനവുമായിരുന്നു. കാലത്തിന്റെ കാവ്യനീതി പോലെ ഏപ്രില്‍ ഒമ്പതിന് അതു തിരിച്ചുവരും. പാലായുടെ സുവര്ണകാലത്തിനൊപ്പം ഇടതുപക്ഷത്തിന്റെ മൂന്നാം ടേം ഭരണവും ഉറപ്പാണ്’’- കേരള കോണ്‍ഗ്രസ് എം ചെയര്‍മാനും പാലായിലെ ഇടതു സ്ഥാനാര്‍ഥിയുമായ ജോസ് കെ. മാണി എംപി ദീപികയോടു മനസ് തുറന്നപ്പോള്‍...
► പാലായിലെ തെരഞ്ഞെടുപ്പ് പ്രചാരണം എങ്ങനെ?
ലോകത്തിനു മുമ്പില്‍ പല കാര്യങ്ങളും അടയാളപ്പെടുത്തിയ നാടാണ് പാലാ. ലോകരാഷ്ട്രങ്ങളിലെ മലയാളികള്‍ പാലായെപ്പറ്റി സംസാരിക്കും. പാലാ എക്കാലത്തും അറിയപ്പെട്ടിരുന്നതും അടയാളപ്പെടുത്തിയിരുന്നതും പാലായുടെ സ്വന്തമായ വികസന പദ്ധതികളിലൂടെയായിരുന്നു. പ്രധാനപ്പെട്ട ഏതു പദ്ധതിയുടെ തുടക്കവും പാലായിലായിരുന്നു. ഇവിടെ തുടങ്ങിയ വികസന പദ്ധതികളാണ് മറ്റു സ്ഥലങ്ങളിലേക്ക് പിന്നീട് എത്തിയത്. വികസനത്തിന് ഒരു പാലാ മോഡല്‍ ഉണ്ടായിരുന്നു. കെ.എം. മാണിയുടെ അസാന്നിധ്യം മാത്രമല്ല. വികസനത്തിലുണ്ടായ വലിയ പുറകോട്ടുപോക്കാണ് കഴിഞ്ഞ ഏഴു വര്‍ഷമായി മണ്ഡലത്തിലുളളത്. ഈ തെരഞ്ഞെടുപ്പില്‍ ഞാനും ഇടതുമുന്നണിയും വോട്ടര്‍മാര്‍ക്കു മുമ്പില്‍ ഇതാണ് മുന്നോട്ടു വയ്ക്കുന്നത്.
► മാണിവിരുദ്ധതയുടെ തീവ്രത കുറഞ്ഞോ?
സ്വാഭാവികമായി 53 വര്‍ഷക്കാലം ഒരു ജനപ്രതിനിധി ഒരു മണ്ഡലത്തെ പ്രതിനിധീകരിക്കുമമ്പോള് കുശുമ്പും വിഷമവും ഒക്കെയുണ്ടാകും. ഇതാണ് മാണിവിരുദ്ധതയായി വളര്‍ന്നത്. കേരള കോണ്‍ഗ്രസ് -എം ഒഴികെ എല്ലാവരും ഒന്നിച്ചുള്ളതായിരുന്നു ആ വിരുദ്ധത. 2019ലെ ഉപതെരഞ്ഞെടുപ്പിലും കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലും അതു നന്നായി പ്രതിഫലിച്ചു. എന്നാല്‍, ഇത്തവണ ഈ വിരുദ്ധരും പറയുന്നത് ഇപ്രാവശ്യം പാലായെ പാലായായി ഞങ്ങള്‍ തിരിച്ചു കൊണ്ടുവരുമെന്നാണ്.
► എല്‍ഡിഎഫിന്റെ എണ്ണയിട്ട യന്ത്രം പോലെയുള്ള പ്രവര്‍ത്തനം ഫലപ്രദമാകുമോ?
തീര്‍ച്ചയായും ഫലപ്രദമായി മാറും. കഴിഞ്ഞ തവണ ഒരു പൊളിറ്റിക്കല്‍ ചേഞ്ചുണ്ടായി. യുഡിഎഫില്‍നിന്നും ഞങ്ങളെ പുറത്താക്കിയതാണ്. ഇടതുമുന്നണിയാണ് ഞങ്ങളെ ചേര്‍ത്തു പിടിച്ചത്. മുന്നണി രാഷ്ട്രീയമില്ലാതെ ഒരു പാര്‍ട്ടിക്കും നിലനില്‍പ്പില്ല. മുന്നണി മാറ്റം ആളുകള്‍ക്കും പ്രവര്‍ത്തകര്‍ക്കും ഒരു കണ്‍ഫ്യൂഷനുണ്ടാക്കി. യുഡിഎഫില്‍ നിന്ന സ്ഥാനാര്‍ഥി പെട്ടെന്ന് എല്‍ഡിഎഫിലേക്ക് പോകുന്നു. ഇപ്പോള്‍ അതെല്ലാം മാറി. ഇടതുമുന്നണി ഞങ്ങളെ ചേര്‍ത്തുപിടിച്ചിരിക്കുന്നു.
► കേരള കോണ്‍ഗ്രസ്-എം മത്സരിക്കുന്ന സീറ്റുകളിലെ സാധ്യത?
പന്ത്രണ്ട് സീറ്റുകളാണ് മുന്നണി ഇത്തവണ നല്‍കിയിരിക്കുന്നത്. കഴിഞ്ഞ തവണ 13 സീറ്റു നല്കി. പ്രത്യേക സാഹചര്യത്തില്‍ ഒരു സീറ്റു വിട്ടുകൊടുത്തു. ഇത്തവണ 13 ആവശ്യപ്പെട്ടതാണ്, കിട്ടേണ്ടതായിരുന്നു. കേരള കോണ്‍ഗ്രസിനു സ്വീകാര്യമായ മണ്ഡലങ്ങള്‍ പലതുണ്ടായിരുന്നു അവിടെ സിറ്റിംഗ് എംഎല്‍എമാരുണ്ട്. അവരാണ് ഇത്തവണയും മത്സരിക്കുന്നത്. അതൊരു പ്രശ്നമായിരുന്നു. 12 സീറ്റിലും ഏറ്റവും ഉചിതവും വിജയ സാധ്യതയുമുള്ള സ്ഥാനാര്‍ഥികളെയാണ് നിര്‍ത്തിയിരിക്കുന്നത്. ബഹുഭൂരിപക്ഷം സീറ്റുകളിലും വിജയിക്കും. കഴിഞ്ഞ തവണത്തേക്കാള്‍ എംഎല്‍എമാര്‍ ഇത്തവണ ഞങ്ങൾക്കുണ്ടാകും.
► പാലായുടെ സുവര്‍ണ കാലത്തെക്കുറിച്ച്?
എംഎല്‍എ എന്ന നിലയില്‍ കെ.എം. മാണിയും പാര്‍ലമെന്റംഗം എന്ന നിലയില്‍ ഞാനും പാലായിലും കോട്ടയം ലോക്സഭാ മണ്ഡലത്തിലും വലിയ വികസന പദ്ധതികളാണ് കൊണ്ടുവന്നത്. ഇത് പാലായുടെ സുവര്‍ണകാലമായിരുന്നു. കോട്ടയവും പാലായും ഇന്ന് എഡ്യുക്കേഷന്‍ ഹബ്ബായി മാറികഴിഞ്ഞു. ട്രിപ്പിള്‍ ഐടി, ഹോട്ടല്‍ മാനേജ്മെന്റ്, സയന്‍സ് സിറ്റി, മാസ് കമ്യൂണിക്കേഷന്‍ കേന്ദ്രം, കേന്ദ്രീയ വിദ്യാലയം, മോഡല്‍ റെസിഡന്‍ഷ്യല്‍ സകൂളുകള്‍ അങ്ങനെ എത്രയെത്ര പദ്ധതികളാണ് കൊണ്ടുവന്നത്.
റെയില്‍വേ വികസനം, മേല്‍പ്പാല ങ്ങള്, ഫിഷ്മാര്‍ക്കറ്റുകള്‍, ബിഎംആന്ഡി ബിസി റോഡുകള്‍, പാലായിലെ സിന്തറ്റിക് ട്രാക്ക് തുടങ്ങിയവയും എടുത്തുപറയേണ്ട വികസനപദ്ധതികളാണ് വണ്‍ എംപി വണ്‍ ഐഡിയ, കേന്ദ്രപദ്ധതിയില്‍ പെടുത്തി യുവാക്കളെ പ്രോത്സാഹിപ്പിക്കാന്‍ കഴിഞ്ഞു. കേരളത്തില്‍ ആദ്യമായി ഒരു പാര്‍ലമെന്റ് മണ്ഡലത്തില്‍ പാസ്പോര്‍ട്ട് സേവാ കേന്ദ്രം തുറന്നു.
ഗ്രീന്‍ ടൂറിസവും പില്‍ഗ്രിം ടൂറിസവും കെ.എം. മാണി വിഭാവനം ചെയ്തതാണ്. ഈ പദ്ധതിയിലൂടെ ഇലവീഴാപൂഞ്ചിറയും ഇല്ലിക്കല്‍ക്കല്ലും ടൂറിസം സ്പോട്ടാക്കി മാറ്റി. 2018 ഫെബ്രുവരി 18ന് ഇത് ഉദ്ഘാടനം ചെയ്തതാണ്. റോഡുകള്‍ക്കും അനുമതി കിട്ടിയതാണ്. എന്നാല്‍ കഴിഞ്ഞ ഏഴു വര്‍ഷമായി ഒരു തുടര്പ്രവര്ത്തനവുമുണ്ടായില്ല.
► എല്‍ഡിഎഫില്‍ സംതൃപ്തരാണോ?
കേരള കോണ്‍ഗ്രസ് -എം അണികള്‍ കൂടുതലും ജനാധിപത്യ ചേരിയോടു താത്പര്യമുള്ളവരാണ്. അവര്‍ക്ക് ഇടതുമുന്നണിയുമായി യോജിച്ചു പോകാന്‍ പറ്റില്ലെന്നൊക്കെ പറയുന്നവരുണ്ട്. 40 വര്‍ഷമായി ഒരു സിസ്റ്റത്തില്‍ നിന്ന ശേഷം ഇപ്പുറത്തേക്ക് വരുമ്പോഴുണ്ടായ സ്വാഭാവിക ബുദ്ധുമുട്ടു മാത്രമാണത്. എന്നാല്‍ ഇപ്പോള്‍ യുഡിഎഫില്‍ നിന്നതിനേക്കാള്‍ കൂടുതല്‍ സംതൃപ്തരാണ് ഞങ്ങള്‍.
ഇടതുമുന്നണിയില്‍നിന്ന് എന്തൊക്കെ കാര്യങ്ങള്‍ ചെയ്യാന്‍ സാധിച്ചു?
യുഡിഎഫില്‍ നിന്നതിനേക്കാല് കൂടുതല്‍ കാര്യങ്ങള്‍ ഇടതുമുന്നണിയില്‍ നിന്ന് ഒരു ഘടകകക്ഷി എന്ന നിലയില്‍ സര്‍ക്കാര്‍ മുഖേനയും അല്ലാതെയും ചെയ്യാന്‍ കഴിഞ്ഞു എന്നതില്‍ വലിയ അഭിമാനമുണ്ട്. നാടിനും സമൂഹത്തിനും സമുദായത്തിലും പ്രത്യേകിച്ച് ക്രൈസ്തവ സമൂഹത്തിനും ഒരുപാട് കാര്യങ്ങള്‍ ചെയ്തു. സന്യസ്തര്‍ക്കുള്ള റേഷന്‍കാര്‍ഡ്, പെന്ഷന്, ഇഡബ്ള്യുഎസ് 10 ശതമാനം സംവരണം, ന്യൂനപക്ഷ ഫിനാന്‍സ് കോര്പറേഷന് വഴി മൂന്നു ശതമാനം പലിശയില്‍ 30 ലക്ഷം രൂപ യുവാക്കള്‍ക്കും കാര്‍ഷകര്‍ക്കും വായ്പ നല്കി. കോര്‍പറേഷന്റെ ഒരു ഓഫീസ് കോട്ടയത്ത് കൊണ്ടുവന്നു. കേര്പറേഷന് തലപ്പത്ത് ക്രൈസ്തവ സമുദായത്തില്‍ നിന്ന് ഒരംഗത്തെ കൊണ്ടുവന്നു.
മുനമ്പം, വഖഫ് വിഷയങ്ങളില്‍ സമയോജിത ഇടപെടല്‍ നടത്തി മുനമ്പം ജനതയ്ക്ക് നീതി നല്കി. വന്യജീവി സംഘര്‍ഷത്തില്‍ നിയമത്തില്‍ ഭേദഗതി കൊണ്ടുവന്നു, പട്ടയ വിതരണത്തിലെ ഭേദഗതി വരുത്തി, ഭൂപതിവ് നിയമ ചട്ടത്തിലെ പോരായ്മ പരിഹരിച്ചു. ബഫര്‍ സോണിലെ ഭേദഗതി ജോസ് കെ. മാണി പറഞ്ഞിട്ടല്ലേ അങ്ങ് നടപ്പാക്കിയതെന്ന് പ്രതിപഷനേതാവ് നിയമസഭയില്‍ മുഖ്യമന്ത്രിയോടു ചോദിച്ച സന്ദര്‍ഭം വരെയുണ്ടായി. റബറിന് 200 രൂപ തറവിലയാക്കി.
ഭിന്നശേഷി അധ്യാപകരുടെ നിയമനം, ജെബി കോശി കമ്മീഷന് റിപ്പോര്‍ട്ട്, വിവിധ കോളജുകള്‍ക്ക് ഓട്ടോണമസ്, നെല്‍കര്‍ഷകരുടെയും മത്സ്യതൊഴിലാളികളുടെയും പ്രശ്നങ്ങള്‍, സിസ്റ്റര്‍ മേരി ബനീഞ്ഞ, വിശുദ്ധ ചാവറപ്പിതാവ് എന്നിവരുടെ ജീവിതം പാഠപുസ്തകത്തില്‍ ഉള്‍പ്പെടുത്തി ഇങ്ങനെ ഒരുപാട് കാര്യങ്ങള്‍ നടപ്പാക്കാന്‍ കഴിഞ്ഞതില്‍ അഭിമാനമുണ്ട്.
► യുഡിഎഫിലേക്ക് പോകുന്നു എന്ന പ്രചാരണം?
ഇത് ചിലര്‍ മനഃപൂര്‍വം നടത്തുന്ന പ്രചാരണവേലയാണ്. പാലായില്‍ പ്രചാരണത്തിനായി മുഖ്യമന്ത്രി വന്നപ്പോള്‍ പ്രസംഗത്തില്‍ പറഞ്ഞു; കേരള കോണ്‍ഗ്രസ് പാറപോലെ ഉറച്ചുനിന്നെന്ന്. ഇതില്‍ കൂടുതല്‍ എന്താണ് പറയേണ്ടത്.
► ചെയര്‍മാന്റെ സീറ്റ് പാലായോ കടുത്തുരുത്തിയോ എന്നുള്ള ചര്‍ച്ച?
സീറ്റുകള്‍ സംബന്ധിച്ച് പാര്‍ട്ടിയില്‍ പല ചര്‍ച്ചകളുമുണ്ടാകും. ഞാന്‍ എന്റെ മനസില്‍ പാലാ കുറിച്ചിരുന്നു. ഞങ്ങളുടെ മണ്ണാണ് പാലാ. പാലായിലാണ് ഞങ്ങളുടെ കുടുംബാഗങ്ങള്‍. അപ്പോള്‍ എന്റെ പോരാട്ടം പാലായില്‍ തന്നെയാണ്.
► എല്‍ഡിഎഫിന് തുടര്‍ഭരണം ലഭിക്കുമോ, സാധ്യത എങ്ങനെ?
ആരോടെങ്കിലും എന്താണ് ഇനിയും വികസനം വേണ്ടത് എന്നു ചോദിച്ചാല്‍ ഏതെങ്കിലും വേണ്ടാത്ത് ഉണ്ടായിരുന്നോ, അതല്ലെങ്കില്‍ അങ്ങനെയല്ലായിരുന്നു എന്നു പറയുന്നില്ല, പ്രതിപക്ഷത്തിനു പോലും ഒന്നു പറയാനില്ല. അവര്‍ വെറും ആരോപണങ്ങള്‍ ഉന്നയിക്കുന്നു.
ക്ഷേമപെന്ഷനായിലും സ്ത്രീ സുരക്ഷയായാലും ചികിത്സാ സഹായം, ലൈഫ് മിഷന്, എത്രയെത്ര പദ്ധതികള്‍.എല്ലാ പ്രശ്നങ്ങളെയും തൊട്ടുതലോടിയ സര്‍ക്കാരായിരുന്നു. സമനാതകളില്ലാത്ത വികസനമാണുണ്ടായത്. എല്ലാ ജനവിഭാഗവും സംതൃപ്തരാണ്. ജനം എല്ലാം മനസിലാക്കിയി്ടുണ്ട്. എല്‍ഡിഎഫിനു തുടര്‍ഭരണമുണ്ടാകും.
► പാലായില്‍ വിജയിക്കുമോ, ഭൂരിപക്ഷം എത്ര?
പാലായില്‍ വിജയിക്കുമെന്നത് നൂറുശതമാനം ഉറപ്പാണ്. ഭൂരിപക്ഷം പറയുന്നില്ല, അതു പാലാക്കാരുടെ കൈയിലാണ്. അവര്‍ തീരുമാനിക്കട്ടെ.
Tags : Jose K. Mani Pala golden era Kerala Assembly Election Niyama Sabha Election UDF LDF NDA