കൊച്ചി: ശബരിമല സ്വർണക്കൊള്ള കേസിൽ റിമാൻഡിൽ തുടരുന്ന പ്രതി പങ്കജ് ഭണ്ഡാരി എസ്ഐടിക്കെതിരെ ഹർജിയുമായി ഹൈക്കോടതിയെ സമീപിച്ചു. അറസ്റ്റ് നിയമ വിരുദ്ധമാണെന്നാരോപിച്ചായിരുന്നു കേസിൽ 12ാം പ്രതിയായ പങ്കജ് ഭണ്ഡാരിയുടെ ഹർജി.
എസ്ഐടിയുടെ നടപടിക്രമങ്ങൾ നിയമ വിരുദ്ധമാണെന്നും അറസ്റ്റ് ചെയ്തത് മതിയായ കാരണങ്ങള്‍ അറിയിക്കാതെയാണെന്നും ഹർജിയിൽ ആരോപിക്കുന്നു. പങ്കജ് ഭണ്ഡാരിയുടെ ഹര്‍ജിയില്‍ ഹൈക്കോടതി എസ്ഐടിയോട് റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്.
ഒരാഴ്ചയ്ക്കുള്ളിൽ മറുപടി നല്‍കാനാണ് ഹൈക്കോടതി നിർദേശം. ഹര്‍ജി അടുത്ത ബുധനാഴ്ച ഹൈക്കോടതി വീണ്ടും പരിഗണിക്കും. അതേസമയം തന്ത്രി കണ്ഠര് രാജീവരെ ദ്വാരപാലക ശിൽപ കേസിലും അറസ്റ്റ് ചെയ്യാൻ എസ്ഐടിക്ക് കോടതിയുടെ അനുമതി ലഭിച്ചു.
തന്ത്രിക്ക് തട്ടിപ്പിൽ ബന്ധമുണ്ടെന്ന റിപ്പോർട്ട് എസ്ഐടി കൊല്ലം വിജിലൻസ് കോടതിയിൽ നൽകി. സ്വർണം ചെമ്പാക്കിയ വ്യാജ മഹസറിൽ തന്ത്രി ഒപ്പിട്ട് ഗൂഡാലോചനയിൽ പങ്കാളിയായെന്ന് എസ്ഐടി കോടതിയെ അറിയിച്ചു. ജയിലിലെത്തി അന്വേഷണ സംഘം അറസ്റ്റ് രേഖപ്പെടുത്തും.