പത്തനംതിട്ട: ശബരിമലയിൽ പോക്കറ്റടി സംഘങ്ങൾ വിലസുന്നു. മോഷ്ടാക്കളെ വലയിലാക്കാൻ പോലീസ് പ്രത്യേക സംഘം നടത്തിയ തെരച്ചിലിൽ 40 കേസുകൾ രജിസ്റ്റർ ചെയ്തു.
പ്രതിദിനം ഒരു ലക്ഷത്തിനടുത്ത് തീർഥാടകരെത്തുന്ന ശബരിമലയിൽ മോഷ്ടാക്കളെ പൊക്കാനുള്ള കഠിന ശ്രമത്തിലാണു പോലീസ്. സീസൺ ആരംഭിച്ചതു മുതൽ ഇതുവരെയാണ് 40 കേസുകൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. മോഷണം, അടിപിടി, ടാക്സി ഡ്രൈവർമാർ തമ്മിലുള്ള പ്രശ്നങ്ങൾ എന്നിങ്ങനെയാണ് കേസുകൾ.
തിരക്കു വർധിച്ച സാഹചര്യത്തിൽ പമ്പ, സന്നിധാനം എന്നിവിടങ്ങളിൽ പോക്കറ്റടി കേസ് റിപ്പോർട്ട് ചെയ്യുന്നത് കണക്കിലെടുത്ത് പ്രതികളെ പിടികൂടുന്നതിനായി പ്രത്യേക പോലീസ് സംഘത്തെ വിവിധയിടങ്ങളിൽ നിയോഗിച്ചു. തീർഥാടകർ പണമടങ്ങിയ പേഴ്സ്, മൊബൈൽ ഫോൺ, വിലപിടിപ്പുള്ള മറ്റു വസ്തുക്കൾ എന്നിവ ശ്രദ്ധയോടെ സൂക്ഷിക്കണം.
നീലിമല ഭാഗങ്ങളിലാണ് പ്രധാനമായും പോക്കറ്റടി, മോഷണം എന്നിവ റിപ്പോർട്ട് ചെയ്യുന്നത്. ഇവിടങ്ങളിൽ പ്രത്യേക സംഘം കൂടുതൽ പരിശോധന നടത്തും. അപ്പാച്ചിമേട് ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. അവിടെ കൂടുതൽ പരിശോധന നടത്തുമെന്ന് പമ്പ പോലീസ് സ്റ്റേഷൻ ഹൗസ് ഓഫീസർ സി.കെ. മനോജ് പറഞ്ഞു.
Tags : Pickpocket gang in Sabarimala Sabarimala Temple Police search 40 cases registered