കൊച്ചി: ആര്‍എസ്എസ് നേതാക്കളുമായി അടച്ചിട്ട മുറിയില്‍ ചര്‍ച്ച നടത്തിയത് മുഖ്യമന്ത്രിയാണെന്നു പ്രതിപക്ഷനേതാവ് വി.ഡി. സതീശന്. ആര്‍എസ്എസ് നേതാവിനെ കാണാന്‍ എഡിജിപിയെ അയച്ചതും ഒന്നാം നമ്പര്‍ കാര്‍ മാറ്റി അടച്ചിട്ട മുറിയില്‍ ശ്രീ എമ്മിന്റെ മധ്യസ്ഥതയില്‍ ആര്‍എസ്എസ് നേതാക്കളുമായി ചര്‍ച്ച നടത്തിയതും പിണറായി വിജയനാണ്. ഇതേക്കുറിച്ച് നിയമസഭയില്‍ മുഖത്തു നോക്കി ചോദിച്ചിട്ടും മറുപടി പറയാതെ മുഖ്യമന്ത്രി തലകുനിച്ചിരുന്നു. ചര്‍ച്ച നടത്തിയെന്ന് ശ്രീ എം വെളിപ്പെടുത്തിയിട്ടുണ്ട്. അപ്പോള്‍ സ്വന്തം കാര്യം പറഞ്ഞിട്ട് പിണറായി വിജയന് മറ്റുള്ളവരെ ഉപദേശിക്കാന്‍ വന്നാല്‍ മതി.
ഞങ്ങള്‍ക്ക് ആര്‍എസ്എസുമായി ഒരു ബന്ധവുമില്ല. പറവൂരില്‍ ബിഡിജെഎസിന്റെ സ്ഥാനാര്‍ഥി മാറി ബിജെപി സ്ഥാനാര്‍ഥിയായി. ഒരു സ്ഥലത്തും ഒരു ഡീലും നടക്കില്ല. പറവൂരില്‍ ബിജെപിയുടെ വോട്ട് കൂടി വന്നിട്ടേയുള്ളൂ. 2016ലാണ് ബിഡിജെഎസ് സ്ഥാനാര്‍ഥിയെ നിര്‍ത്തി എന്നെ തോല്‍പ്പിക്കാന്‍ ഇറങ്ങിയത്. അന്ന് 28,000 വോട്ടാണ് അവര്‍ക്കു കിട്ടിയത്. അന്ന് 20,000 വോട്ടിന് ഞാന്‍ വിജയിച്ചു. ഇപ്പോള്‍ ആര്.വി. ബാബുവും മുഖ്യമന്ത്രിയും ഒന്നിച്ചുനില്‍ക്കുകയാണ്. മൂന്നാം സ്ഥാനത്ത് വരുന്ന ബിജെപിയുടെ വോട്ട് രണ്ടാം സ്ഥാനത്തുള്ള എല്‍ഡിഎഫ് സ്ഥാനാര്‍ഥിക്കു നല്‍കണമെന്നാണ് ബിജെപി നേതാവ് സെന്‍കുമാര്‍ ആഹ്വാനം ചെയ്തതെന്നും സതീശന് പറഞ്ഞു.
വെല്‍ഫെയര്‍ പാര്‍ട്ടി യുഡിഎഫിന് പിന്തുണ നല്കിയപ്പോള് മാത്രമാണ് എല്‍ഡിഎഫിനും പിണറായി വിജയനും പ്രശ്നം. ആര്‍എസ്എസുമായി ചിലകാലത്ത് ബന്ധമുണ്ടായിട്ടുണ്ടെന്നു പറഞ്ഞത് പിണറായി വിജയനാണ്. പാര്‍ട്ടി സെക്രട്ടറിയും അക്കാര്യം പറഞ്ഞിട്ടുണ്ട്. എന്നിട്ടാണ് ഒരു ബന്ധവും ഇല്ലെന്ന് ഇപ്പോള്‍ നുണ പറയുന്നത്. എല്ലില്ലാത്ത നാവുകൊണ്ട് നുണ പറയുന്നത് ആരാണ്? ജമാ അത്തെ ഇസ്ലാമിയുമായി ഒരുകാലത്തും ബന്ധമുണ്ടായിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
മുഖ്യമന്ത്രി ജമാ അത്തെ ഇസ്ലാമിയെ സ്വാഗതം ചെയ്യുന്ന വീഡിയോ ഹാജരാക്കിയപ്പോള്‍ ബന്ധമുണ്ടായിരുന്നെന്ന് സമ്മതിച്ചു. ഇപ്പോള്‍ എല്‍ഡിഎഫിനെ പിന്തുണയ്ക്കുന്ന പിഡിപിയും എസ്ഡിപിഐയും മതേതര പാര്‍ട്ടികളാണോ. മതേതര പാര്‍ട്ടിയും വര്‍ഗീയ പാര്‍ട്ടിയും ആരൊക്കെയാണെന്ന് സിപിഎമ്മാണോ തീരുമാനിക്കുന്നത്. നാലു പതിറ്റാണ്ടു കാലം സിപിഎമ്മിനൊപ്പം നിന്നവര്‍ ഞങ്ങള്‍ക്കു പിന്തുണ പ്രഖ്യാപിച്ചപ്പോള്‍ ഭൂരിപക്ഷ വര്‍ഗീയത ഇളക്കാനാണു സിപിഎം ശ്രമിച്ചത്.
» വെള്ളാപ്പള്ളിക്കു മറുപടിയില്ല «
വെള്ളാപ്പള്ളി നടേശന് എന്നെക്കുറിച്ച് എന്തു പറഞ്ഞാലും കുഴപ്പമില്ല. അതിലും മോശം വാക്കുകള്‍ അദ്ദേഹം എന്നെക്കുറിച്ച് പറഞ്ഞിട്ടുണ്ട്. 90 വയസായ അദ്ദേഹത്തോട് ഞാന്‍ എന്തിനാണ് മറുപടി പറയുന്നത്. സതീശൻ കേരളരാഷ്ട്രീയത്തിലെ ബഫൂണാണെന്ന് ഒരു ചാനലിനു നൽകിയ അഭിമുഖത്തിൽ വെള്ളാപ്പള്ളി ആരോപിച്ചിരുന്നു.
» താക്കോലുണ്ട് വീടില്ല «
വയനാട്ടില്‍ സര്‍ക്കാര്‍ നിര്‍മിച്ച വീടുകള്‍ താമസയോഗ്യമാകുന്നതിന് മുമ്പാണ് ഉദ്ഘാടനം ചെയ്തത്. ഇതുവരെ ആ വീട്ടില്‍ ആര്‍ക്കും താമസിക്കാന്‍ സാധിച്ചിട്ടില്ല. ഉദ്ഘാടനം നടത്തിയിട്ട് ആര്‍ക്കെങ്കിലും താക്കോല്‍ കൊടുത്തോയെന്നും ലീഗ് പണിത വീടുകളുടെ താക്കോല്‍ കൈമാറിയല്ലോയെന്നും സതീശന് പറഞ്ഞു. പ്രധാനമന്ത്രിയും പ്രതിപക്ഷനേതാവും ഒരു കൊച്ചിനെ എടുത്തെന്നും മുഖ്യമന്ത്രിയാണ് ആ കുട്ടിക്കു വീടിന്റെ താക്കോല്‍ നല്‍കിയതെന്നുമാണ് പറഞ്ഞത്.
ആ കുട്ടിക്ക് എന്തെല്ലാമാണ് പ്രതിപക്ഷ നേതാവ് ചെയ്തുകൊടുത്തതെന്ന് ആ കുടുംബത്തോടു ചോദിച്ചാല്‍ മതി. ആ കുട്ടിയുടെ പേരില്‍ പരസ്യം നല്കാന് ഞങ്ങള്‍ തയാറല്ല. ആ കുടുംബം ചോദിച്ചതെല്ലാം ചെയ്തു കൊടുത്തിട്ടുണ്ട്.
» ശബരിമല കൊള്ളയിൽ നടപടിയില്ല «
ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ ഉള്‍പ്പെട്ട സിപിഎം നേതാക്കള്‍ക്കെതിരേ അച്ചടക്ക നടപടി സ്വീകരിക്കാത്തത് എന്തുകൊണ്ടാണെന്ന് മുഖ്യമന്ത്രിയും പാര്‍ട്ടി സെക്രട്ടറിയും വ്യക്തമാക്കണം. മുന്‍ മന്ത്രിയുടെയും ഇപ്പോഴത്തെ മന്ത്രിയുടെയും പേരുകള്‍ പറയുമെന്ന് കരുതിയാണോ സിപിഎം പ്രതികളെ സംരക്ഷിക്കുന്നത്. കവര്‍ച്ചക്കാര്‍ക്കും കൊള്ളക്കാര്‍ക്കും കുടപിടിച്ചു കൊടുക്കുന്ന സര്‍ക്കാരാണിത്. തെരഞ്ഞെടുപ്പായപ്പോള്‍ എല്ലാ ദിവസവും പത്രസമ്മേളനം നടത്തുന്ന മുഖ്യമന്ത്രി ഈ ചോദ്യങ്ങള്‍ക്കൊക്കെ മറുപടി പറയണം- സതീശന് പറഞ്ഞു.
നൂറിലധികം സീറ്റ് നേടി യുഡിഎഫ് അധികാരത്തിലെത്തുമെന്ന് സതീശൻ പറഞ്ഞു. നേമത്ത് അവസാന റൗണ്ടില്‍ യുഡിഎഫും എല്‍ഡിഎഫും തമ്മിലാകും മത്സരം. പാലക്കാട് യുഡിഎഫും ബിജെപിയും തമ്മിലാണു മത്സരം-പ്രതിപക്ഷനേതാവ് ചൂണ്ടിക്കാട്ടി.
Tags : V.D. Satheesan lying boneless tongue NDA LDF UDF Kerala Assembly Election Niyama Sabha Election