പാലാ: തലച്ചോറിലെ സങ്കീര്‍ണമായ ശസ്ത്രക്രിയകള്‍ക്ക് കൂടുതല്‍ കൃത്യതയും സുരക്ഷിതത്വവും ഉറപ്പാക്കുന്നതിനായി മാര്‍ സ്ലീവാ മെഡിസിറ്റിയില്‍ അത്യാധുനിക ന്യൂറോ നാവിഗേഷന്‍ സംവിധാനം മെഡ്ട്രോണിക് സ്റ്റെല്‍ത്ത് സ്റ്റേഷന് എസ് എട്ട് സ്ഥാപിച്ചു.
ന്യൂറോ സര്‍ജറി രംഗത്ത് വിപ്ലവകരമായ മാറ്റങ്ങള്‍ കൊണ്ടുവരുന്ന ഈ വിദേശനിര്‍മിത സാങ്കേതികവിദ്യ സംസ്ഥാനത്തെ ചുരുക്കം ചില ആരോഗ്യ കേന്ദ്രങ്ങളില്‍ മാത്രമാണ് നിലവിലുള്ളത്.
ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് ന്യൂറോ നാവിഗേഷന്‍ സംവിധാനത്തിന്റെ ആശീര്‍വാദം നിര്‍വഹിച്ചു.തലച്ചോറിന്റെ ഉള്‍ഭാഗത്തെ മുഴകള്‍, അവേക് ക്രാനിയോട്ടമി, പിറ്റ്യൂട്ടറി ഗ്രന്ഥിയുമായി ബന്ധപ്പെട്ട ശസ്ത്രക്രിയകള്‍ എന്നിവയ്ക്ക് ഈ സംവിധാനം വലിയ സഹായമാകും.
തലച്ചോറിന്റെ ത്രിമാന ചിത്രങ്ങള്‍ തത്സമയം വിശകലനം ചെയ്ത് ശസ്ത്രക്രിയ നടത്തുന്ന ഭാഗം കൃത്യമായി നിര്‍ണയിക്കാന്‍ സര്ജന്മാരെ നാവിഗേഷന്‍ സംവിധാനം സഹായിക്കും.
തലച്ചോറിലെ സുപ്രധാനമായ കോശങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിക്കാതെ, രോഗബാധിതമായ ഭാഗം മാത്രം കൃത്യമായി നീക്കം ചെയ്യാന്‍ സാധിക്കുന്നു എന്നത് ഈ സംവിധാനത്തിന്റെ പ്രധാന പ്രത്യേകതയാണ്.
ശസ്ത്രക്രിയ നടക്കുന്ന സമയത്ത് ഉപകരണങ്ങളുടെ സ്ഥാനം എവിടെയാണെന്ന് കൃത്യമായി മനസിലാക്കാന്‍ സര്ജന് കഴിയുന്നതിനാല്‍ രോഗിയുടെ സുരക്ഷിതത്വം വര്‍ധിപ്പിക്കുന്നു.
പുതിയ സാങ്കേതികവിദ്യയുടെ കടന്നു വരവോടെ മുന്‍പ് അതീവ സങ്കീര്‍ണമായി കണക്കാക്കിയിരുന്ന ശസ്ത്രക്രിയകള്‍ ഇനി കൂടുതല്‍ എളുപ്പത്തിലും കൃത്യതയിലും മാര്‍ സ്ലീവാ മെഡിസിറ്റിയില്‍ നിര്‍വഹിക്കാന്‍ സാധിക്കുമെന്ന് ആശുപത്രി മാനേജിംഗ് ഡയറക്ടര്‍ ആൻഡ് സിഇഒ ഫാ. മാത്യു തെക്കേല്‍ അറിയിച്ചു.