x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കോൺഗ്രസ് മന്ത്രിമാർ പിന്നീട്; ഘടകകക്ഷി മന്ത്രിമാരുടെ എണ്ണവും വകുപ്പുകളും ഇന്നു ധാരണയാകും

കെ. ഇന്ദ്രജിത്ത്
Published: May 15, 2026 03:54 PM IST | Updated: May 15, 2026 04:14 PM IST

തിരുവനന്തപുരം: യുഡിഎഫ് ഘടകകക്ഷി മന്ത്രിമാരുടെ എണ്ണവും വകുപ്പുകളും സംബന്ധിച്ച് ഇന്നു ധാരണയായേക്കും. ഇന്നു ചേരുന്ന യുഡിഎഫ് നേതൃയോഗത്തില്‍ ഘടകകക്ഷി മന്ത്രിമാരെ കൂടാതെ ഇവര്‍ക്കു നല്‍കേണ്ട മറ്റു കാബിനറ്റ് പദവികളുടെ കാര്യത്തിലും ഘടകക്ഷികളുടെ അഭിപ്രായം തേടും.

മന്ത്രിമാരെ കൂടാതെ സ്പീക്കര്‍, ഡപ്യൂട്ടി സ്പീക്കര്‍, സർക്കാർ ചീഫ് വിപ്പ് എന്നീ കാബിനറ്റ് പദവികള്‍ കൂടാതെ ഭരണപരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാന്‍, മുന്നാക്ക- പിന്നാക്ക സമുദായ ക്ഷേമ കമ്മീഷന്‍ തുടങ്ങിയ കാബിനറ്റ് പദവികളുടെ വീതംവയ്പുമുണ്ടാകും. ഇന്നു വൈകുന്നേരം നാലിന് കന്‍റോണ്‍മെന്‍റ് ഹൗസിലാണ് യുഡിഎഫ് നേതൃയോഗം ചേരുക.

മുഖ്യമന്ത്രിയായി വി.ഡി. സതീശനെ പ്രഖ്യാപിച്ചെങ്കിലും കോണ്‍ഗ്രസ് മന്ത്രിമാരുടെ കാര്യത്തില്‍ ചര്‍ച്ച വരാന്‍ ഇരിക്കുന്നതേയുള്ളു. പരിചയസമ്പത്തും യുവത്വവും സാമുദായിക സമവാക്യങ്ങളും അടിസ്ഥാനമാക്കിയാകും കോണ്‍ഗ്രസ് മന്ത്രിമാരെ നിശ്ചയിക്കാന്‍ നിയുക്ത മുഖ്യമന്ത്രി വി.ഡി. സതീശന്‍റെ ആലോചനയിലുള്ളത്. ജില്ലാ പ്രാതിനിധ്യവും ചര്‍ച്ചയിലെത്തും.

എന്നാല്‍, കോണ്‍ഗ്രസ് പാര്‍ട്ടിയുടെയും ഹൈക്കമാന്‍ഡിന്‍റെയും നിര്‍ദേശമനുസരിച്ചാകും കോണ്‍ഗ്രസ് മന്ത്രിമാരുടെ അന്തിമ പട്ടിക തയാറാക്കുക. മന്ത്രിസഭയിലെത്താന്‍ തയാറായാല്‍ മുതിര്‍ന്ന നേതാവ് രമേശ് ചെന്നിത്തലയുടെ കാര്യവും ഉറപ്പാകും.

മന്ത്രിസഭയില്‍ എത്താന്‍ സാധ്യതയുള്ള കെപിസിസി പ്രസിഡന്‍റ് സണ്ണി ജോസഫ്, മുന്‍ അധ്യക്ഷന്‍ കെ. മുരളീധരന്‍ തുടങ്ങിയ മുതിര്‍ന്ന നേതാക്കളുടെ കാര്യത്തിലും മാറ്റമുണ്ടാകില്ല. ഇടഞ്ഞുനില്ക്കുന്ന രമേശ് ചെന്നിത്തലയെ അനുനയിപ്പിക്കുന്നതിന്‍റെ ഭാഗമായി അദ്ദേഹം ആവശ്യപ്പെടുന്ന മന്ത്രിസ്ഥാനവും വകുപ്പുകളും മന്ത്രിസ്ഥാനവും നല്കാമെന്ന് ധാരണയായിട്ടുണ്ട്. ഡൽഹിയിൽനിന്ന് എത്തിച്ചേരുമെന്ന് കരുതുന്ന കെ.സി. വേണുഗോപാലിന്‍റെ കൂടി അഭിപ്രായങ്ങൾ പരിഗണിച്ചേ അന്തിമതീരുമാനമുണ്ടാകൂ.

പൂര്‍ണ മന്ത്രിസഭ തിങ്കളാഴ്ച സത്യപ്രതിജ്ഞ ചെയ്യണമെന്നാണു മുതിര്‍ന്ന നേതാക്കളുടെ നിര്‍ദേശം. എന്നാല്‍, കോണ്‍ഗ്രസിലെ തര്‍ക്കം രൂക്ഷമായാല്‍ തിങ്കളാഴ്ച രാവിലെ 10നു നടക്കുന്ന സത്യപ്രതിജ്ഞാ ചടങ്ങില്‍ മുഖ്യമന്ത്രി വി.ഡി. സതീശനും ഘടകകക്ഷി നേതാക്കളുമാകും സത്യപ്രതിജ്ഞ ചെയ്യാന്‍ സാധ്യതയുള്ളത്. മറ്റു മന്ത്രിമാര്‍ രണ്ടാം ഘട്ടത്തിലാകും സത്യപ്രതിജ്ഞ ചെയ്യുക.

മുസ്‌ലീംലീഗിന് നാലു മന്ത്രിസ്ഥാനവും ഡപ്യൂട്ടി സ്പീക്കര്‍ പദവിയും നല്‍കാനുള്ള നിര്‍ദേശമാകും കോൺഗ്രസ് മുന്നോട്ടു വയ്ക്കുക. അഞ്ചാം മന്ത്രിസ്ഥാനത്തിന് ലീഗ് ആവശ്യമുന്നയിച്ചാല്‍ ഇക്കാര്യം പിന്നീടു പരിഗണിക്കും. വിദ്യാഭ്യാസവും ആരോഗ്യവും ഉള്‍പ്പെടെയുള്ള ചില വകുപ്പുകള്‍ കോണ്‍ഗ്രസും ലീഗും വച്ചുമാറുന്നതും ചര്‍ച്ചയിലെത്തും.

കേരള കോണ്‍ഗ്രസിന് പ്രധാനപ്പെട്ട വകുപ്പു കൂടാതെ പാര്‍ട്ടി ചെയര്‍മാന്‍ പി.ജെ. ജോസഫിന് കാബിനറ്റ് പദവിയിലുള്ള സുപ്രധാന സ്ഥാനം നല്‍കുന്നതും പരിഗണനയിലുണ്ട്. ആര്‍എസ്പിയുടെ ഷിബു ബേബി ജോണ്‍ തൊഴില്‍ വകുപ്പിനു പകരം മത്സ്യബന്ധനം ഉള്‍പ്പെടെയുള്ള വകുപ്പുകളാകും ഇത്തവണ ആവശ്യപ്പെടുകയെന്നാണു വിവരം.

കേരള കോണ്‍ഗ്രസ്- ജേക്കബ് വിഭാഗത്തിലെ അനൂപ് ജേക്കബ്, യുഡിഎഫ് സെക്രട്ടറി കൂടിയായി സിഎംപിയുടെ സി.പി. ജോണ്‍, കേരള ഡെമോക്രാറ്റിക് പാര്‍ട്ടി നേതാവ് മാണി.സി കാപ്പന്‍ തുടങ്ങിയവരും മന്ത്രിസഭയില്‍ എത്തിയേക്കും. അസോസിയേറ്റ് ഘടകകക്ഷിയായ ആര്‍എംപിയുടെ കെ.കെ. രമയും മൂന്നു യുഡിഎഫ് സ്വതന്ത്രന്‍മാരുമുണ്ട്. ഇവരുടെ മന്ത്രിസ്ഥാനത്തിന്‍റെ കാര്യത്തിലും ഇന്നു തീരുമാനമുണ്ടാകും.

Tags : UDF Ministers VD Satheesan

Recent News

Corehub Up