തൃശൂർ: മൃഗശാലയിലെ കടുവയെ കൂട്ടിൽ ചത്ത നിലയിൽ കണ്ടെത്തി. തൃശൂർ മൃഗശാലയിലെ ഹൃഷിരാജ് എന്ന ആൺ കടുവയാണ് ചത്തത്. മൂന്നുമാസത്തോളമായി പ്രത്യേക പരിചരണം നൽകി വരികയായിരുന്നു. ശനിയാഴ്ച രാത്രിയാണ് കടുവ ചത്തത്.
തീർത്തും ചലനശേഷിയില്ലാതായ കടുവയ്ക്കു നേരിട്ട് വായയിൽ ഭക്ഷണം വച്ചു കൊടുത്തു ഫീഡിംഗ് നടത്തുകയായിരുന്നു. ശനിയാഴ്ച ഭക്ഷണം കഴിക്കാതിരുന്ന കടുവ രാത്രിയോട് കൂടി മരിക്കുകയായിരുന്നു.
2015 ലാണ് വയനാട്ടിലെ കാട്ടികുളത്തു വച്ചു കടുവയെ പിടികൂടുന്നത്. അന്ന് ഉദ്ദേശം 15 വർഷം പ്രായം കണക്കാക്കിയ കടുവയ്ക്കു ഇപ്പോൾ ഏകദേശം ഉദ്ദേശം 25 വയസ്സ് പ്രായം ഉണ്ടാകും.
ദേശീയ കടുവ സംരക്ഷണ അതോറിറ്റിയുടെ മാനദണ്ഡങ്ങൾക്ക് വിധേയമായി മറ്റു നടപടികൾ സ്വീകരിക്കുമെന്ന് മൃഗശാല അധികൃതർ അറിയിച്ചു.