ഹരിപ്പാട്: വീയപുരത്ത് പതിനഞ്ചുകാരിയായ പത്താം ക്ലാസ് വിദ്യാർഥിനിയെ വിവിധ സാഹചര്യങ്ങളിൽ പീഡനത്തിനിരയാക്കിയ സംഭവത്തിൽ രണ്ട് ബന്ധുക്കൾ ഉൾപ്പെടെ നാലുപേർക്കെതിരേ വീയപുരം പോലീസ് പോക്സോ കേസ് രജിസ്റ്റർ ചെയ്തു. സംഭവവുമായി ബന്ധപ്പെട്ട് പെൺകുട്ടിയുടെ ആൺസുഹൃത്തായ ചെറുതന സ്വദേശി അഭിജിത്ത് (24), സഹോദരീ ഭർത്താവായ മാന്നാർ സ്വദേശി അമ്പാടി (മാധവ് - 23) എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു.
കഴിഞ്ഞദിവസം സ്കൂളിലേക്ക് പോയ പെൺകുട്ടിയെ കാണാതായതിനെ തുടർന്ന് മാതാവ് വീയപുരം പോലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ പെൺകുട്ടിയെ മണ്ണാറശാലയിൽ നിന്നാണ് പോലീസ് കണ്ടെത്തിയത്.
തുടർന്ന് സ്റ്റേഷനിലെത്തിച്ച് നടത്തിയ പ്രാഥമിക ചോദ്യം ചെയ്യലിലാണ് ആൺസുഹൃത്തായ അഭിജിത്തിനെക്കുറിച്ചുള്ള വിവരങ്ങൾ ലഭിക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തിൽ കസ്റ്റഡിയിലെടുത്ത ഇയാളെ ചോദ്യം ചെയ്തതോടെയാണ് പീഡനവിവരം പുറത്തുവന്നതും അറസ്റ്റ് രേഖപ്പെടുത്തിയതും. ഹരിപ്പാട്ടെ വ്യാപാര സ്ഥാപനത്തിൽ സെയിൽസ്മാനായി ജോലി ചെയ്യുന്ന അഭിജിത്ത് വിവാഹിതനും രണ്ട് കുട്ടികളുടെ പിതാവുമാണ്.
തുടർന്ന് പെൺകുട്ടിയെ വിശദമായ കൗൺസിലിംഗിന് വിധേയയാക്കിയപ്പോഴാണ് മറ്റ് പീഡനവിവരങ്ങൾ വെളിപ്പെട്ടത്. എട്ടാം ക്ലാസിൽ പഠിക്കുന്നത് മുതൽ ചേച്ചിയുടെ ഭർത്താവായ അമ്പാടി തന്നെ നിരന്തരം പീഡിപ്പിച്ചിരുന്നതായി പെൺകുട്ടി മൊഴി നൽകി. ഇതേത്തുടർന്നാണ് അമ്പാടിയെയും പോലീസ് അറസ്റ്റ് ചെയ്തത്.
നിലവിൽ അറസ്റ്റിലായവർക്ക് പുറമെ, പെൺകുട്ടിയുടെ അടുത്ത ബന്ധു ഉൾപ്പെടെ മറ്റ് രണ്ടുപേർ കൂടി വിവിധ സാഹചര്യങ്ങളിൽ പീഡിപ്പിച്ചതായി ഇരയുടെ മൊഴിയുണ്ട്. ഇവർക്കെതിരേയും പോലീസ് പോക്സോ വകുപ്പുകൾ ചുമത്തിയിട്ടുണ്ട്. സംഭവത്തിൽ ഉൾപ്പെട്ട മുഴുവൻ പ്രതികളെയും നിയമത്തിനു മുന്നിൽ കൊണ്ടുവരുന്നതിനായി പോലീസ് അന്വേഷണം വിപുലമാക്കി.
പെൺകുട്ടിയുടെ വിശദമായ മൊഴിയും മെഡിക്കൽ പരിശോധനാ റിപ്പോർട്ടും ഡിജിറ്റൽ തെളിവുകളും ഉൾപ്പെടെയുള്ള സാഹചര്യത്തെളിവുകൾ കൃത്യമായി വിശകലനം ചെയ്ത ശേഷമായിരിക്കും ഈ പ്രതികളുടെ അറസ്റ്റ് ഉൾപ്പെടെയുള്ള തുടർനടപടികളിലേക്ക് പോലീസ് കടക്കുക.
Tags : sexual assault case arrest police harippad veeyapuram