2026 ഫിഫ ലോകകപ്പിൽ ഗോളടിമേളംതീർത്ത് ഗോൾഡൻ ബൂട്ടിനായുള്ള പോരാട്ടത്തിനു തുടക്കമിട്ട് സൂപ്പർതാരങ്ങൾ. കരിയറിന്റെ അവസാനഘട്ടത്തിലും വിസ്മയം തീർക്കുന്ന ലയണൽ മെസി, ഫ്രാൻസിന്റെ പുതിയ അധ്യായം കുറിക്കുന്ന കിലിയൻ എംബാപ്പെ, ലോകകപ്പ് അരങ്ങേറ്റം ഗംഭീരമാക്കിയ ഏർലിംഗ് ഹാലൻഡ് എന്നിവരെല്ലാം ആദ്യ മത്സരങ്ങളിൽ തന്നെ വെടിപൊട്ടിച്ചുകഴിഞ്ഞു.
ഈ ലോകകപ്പിലെ ഏറ്റവും മികച്ച കളിക്കാരനുള്ള "ഗോൾഡൻ ബോൾ', ഗോളടിവീരനുള്ള "ഗോൾഡൻ ബൂട്ട്' പുരസ്കാരങ്ങൾക്കുള്ള പോരാട്ടത്തിന് പോർച്ചുഗീസ് ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാൾഡോയും ഇന്നിറങ്ങും.
ഇന്നലെ ആദ്യംതട്ടകത്തിൽ കയറിയ കിലിയൻ എംബാപ്പെ കരുത്തരായ സെനഗലിനെതിരേ ഇരട്ടഗോളുകളുമായാണു വേട്ടയ്ക്കു തുടക്കമിട്ടത്. ലോകകപ്പിൽ സാക്ഷാൽ ലിയോ മെസിയെ മറികടന്ന് 14 ഗോളുകളുമായി എംബാപ്പെ ലോകകപ്പ് ഗോളെണ്ണത്തിൽ മിറോസ്ലാവ് ക്ലോസെയ്ക്കും റൊണാൾഡോ നസാരിയോയ്ക്കും പിന്നാലെ മൂന്നാമതെത്തി.
മണിക്കൂറുകളുടെ വ്യത്യാസത്തിൽ അൾജീരിയക്കെതിരേ കളത്തിലിറങ്ങിയ മെസി തകർപ്പൻ ഹാട്രിക്ക് ഗോളുമായാണ് മുപ്പത്തിയട്ടിന്റെ ബാല്യം അറിയിച്ചത്. വടക്കേ അമേരിക്കൻ ലോകകപ്പിനു പന്തുരുളും മുൻപ് ലോകകപ്പിലാകെ 13 ഗോളായിരുന്നു മെസിയുടെ സമ്പാദ്യം.
അൾജീരിയക്കെതിരായ ഹാട്രിക്കോടെ മെസി ലോകകപ്പ് ഗോൾവേട്ടക്കാരിൽ ജർമൻ സ്ട്രൈക്കർ മിറോസ്ലാവ് ക്ലോസെയ്ക്കൊപ്പം ഒന്നാംസ്ഥാനത്തേക്കു കുതിച്ചെത്തി. റിക്കാർഡ് ബുക്കിൽ തനിച്ചു പേരെഴുതാൻ മെസിക്ക് ഇനി ഒരു കളികൂടി ധാരാളം.
ഇത്തവണ ഗോൾഡൻ ബൂട്ടിനു മെസിക്കും എംബാപ്പെയ്ക്കും വെല്ലുവിളിയായേക്കാവുന്ന നോർവെയുടെ ഏർലിംഗ് ഹാലൻഡും ലോകകപ്പിലെ അരങ്ങേറ്റം ഒട്ടും മോശമാക്കിയില്ല. ഇറാക്കിനെതിരേ തന്റെ ട്രേഡ് മാർക്ക് ഇരട്ട ഗോളുകളുമായി ഹാലൻഡും ഗോൾഡൻ ബൂട്ടിനായി തയാറെടുപ്പ് തുടങ്ങിക്കഴിഞ്ഞു.
ഇത്തവണ കരുത്തുറ്റ ടീമുമായി എത്തുന്ന നോർവെ ലോകകപ്പിൽ എത്രമാത്രം മുന്നോട്ടുപോകും എന്നതിനെ ആശ്രയിച്ചിരിക്കും ഹാലൻഡിന്റെ സുവർണപാദുകമോഹം. നാലോ അഞ്ചോ കളികൾ കിട്ടിയാൽപോലും ഗോൾഡൻ ബൂട്ട് അടിച്ചെടുക്കാനുള്ള ടാലന്റ് ഹാലൻഡിനുണ്ട്.
മെസി ട്രിക്കിൽ റിക്കാർഡുകൾ തരിപ്പണം
ആദ്യ മത്സരത്തിൽ അൾജീരിയയെ എതിരില്ലാത്ത മൂന്നു ഗോളുകൾക്ക് തകർത്താണ് നിലവിലെ ചാമ്പ്യന്മാരായ അർജന്റീന കിരീടം നിലനിർത്താനുള്ള യാത്ര തുടങ്ങിയത്. മത്സരത്തിൽ തകർപ്പൻ ഹാട്രിക് കുറിച്ചുകൊണ്ട് ക്യാപ്റ്റൻ ലയണൽ മെസി ലോകകപ്പ് ചരിത്രത്തിൽ പുതിയൊരു അധ്യായം എഴുതിച്ചേർത്തു.
ഈ ഗോളുകളോടെ എണ്ണത്തിൽ 16 ഗോളുമായി മിറോസ്ലാവ് ക്ലോസെയുടെ റിക്കാർഡിനൊപ്പം എത്തിയ മെസി ലോകകപ്പ് ചരിത്രത്തിൽ ഹാട്രിക് നേടുന്ന ഏറ്റവും പ്രായം കൂടിയ കളിക്കാരനുമായി.
വഴിമാറിയത് 2018-ൽ സ്പെയിനെതിരേ ഹാട്രിക് നേടിയ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ റിക്കാർഡ്.
എംബാപ്പെയുടെ റിക്കാർഡ് വേട്ടയും ഹാലൻഡിന്റെ കന്നി അങ്കവും
സെനഗലിനെതിരായ മത്സരത്തിൽ ഫ്രാൻസ് ഒന്നിനെതിരേ മൂന്ന് ഗോളുകൾക്ക് വിജയം വരിച്ചപ്പോൾ ചുക്കാൻപിടിച്ചത് കിലിയൻ എംബാപ്പെയുടെ തകർപ്പൻ പ്രകടനമാണ്.
മത്സരത്തിൽ ഇരട്ട ഗോളുകൾ നേടിയ എംബാപ്പെ, ഒലിവർ ജിറൂഡിനെ മറികടന്ന് ഫ്രാൻസിന്റെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന ഗോൾവേട്ടക്കാരനായി മാറി.
ലോകകപ്പിൽ മാത്രം എംബാപ്പെയുടെ ആകെ ഗോൾ സമ്പാദ്യം ഇതോടെ പതിനാലിലേക്ക് ഉയർന്നു. മറുഭാഗത്ത് ലോകകപ്പ് വേദിയിലേക്ക് വലിയൊരു ഇടവേളയ്ക്കുശേഷം തിരിച്ചെത്തിയ നോർവെയ്ക്കായി ഏർലിംഗ് ഹാലൻഡ് തന്റെ ക്ലാസ് തെളിയിച്ചു.
ഇറാഖിനെ ഒന്നിനെതിരേ നാലുഗോളുകൾക്ക് തകർത്ത മത്സരത്തിൽ ഇരട്ട ഗോളുകളുമായാണ് ഹാലൻഡ് തന്റെ ലോകകപ്പ് അരങ്ങേറ്റം അതിഗംഭീരമാക്കിയത്.
കാത്തിരിപ്പ് സിആർ സെവന്റെ ലാസ്റ്റ് ഡാൻസിനായി
മെസിയും എംബാപ്പെയും ഹാലൻഡും ആദ്യ മത്സരങ്ങളിൽ തന്നെ കളം നിറഞ്ഞു കഴിഞ്ഞപ്പോൾ, ലോകമെമ്പാടുമുള്ള ഫുട്ബോൾ പ്രേമികൾ കാത്തിരിക്കുന്നത് കരിയറിലെ ആറാം ലോകകപ്പിനായി ബൂട്ടണിയുന്ന ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ പ്രകടനത്തിനാണ്.
തന്റെ കരിയറിലെ ഒരേയൊരു കനകസിംഹാസനം ലക്ഷ്യമിട്ടാണ് റൊണാൾഡോ ഇന്ന് രാത്രി ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയ്ക്ക് എതിരെ ഹൂസ്റ്റണിൽ കളത്തിലിറങ്ങുന്നത്.
മെസിയുടെ ഹാട്രിക്കും എംബാപ്പെയുടെയും ഹാലൻഡിന്റെയും ഇരട്ട ഗോളുകളും നൽകുന്ന വലിയ ആവേശം റൊണാൾഡോയെ എത്രത്തോളം പ്രചോദിപ്പിക്കുമെന്നാണ് ആരാധകർ ഉറ്റുനോക്കുന്നത്.
ഗോൾഡൻ ബോളിനായുള്ള ഈ നൂറ്റാണ്ടിലെ ഏറ്റവും വലിയ പോരാട്ടത്തിന് വടക്കേ അമേരിക്കൻ മണ്ണിൽ ഔദ്യോഗികമായി തിരികൊളുത്തിക്കഴിഞ്ഞു.
Tags : Fifa World Cup Football Golden Boot Erling Haaland Lionel Messi Kylian Mbappe