പത്തനംതിട്ട: മന്ത്രി വീണാ ജോർജിന് മർദനമേറ്റെന്ന് ആരോപിച്ച് സംസ്ഥാനത്ത് സിപിഎം ആക്രമണം അഴിച്ചുവിടുകയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. നുണകൾ പറഞ്ഞ് കേരളത്തിൽ വ്യാപക ആക്രമണം നടത്തുന്ന സിപിഎമ്മിന് വോട്ടർമാർ തക്കതായ മറുപടി നൽകും.
ആരോഗ്യമേഖലയിലുണ്ടായ പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ ശ്രമിക്കാതെ അതിൽനിന്ന് ശ്രദ്ധ തിരിച്ചുവിടാനായി നടത്തിയ ഗൂഢാലോചനയുടെ ഭാഗമാണ് ആക്രമണകഥ. അത് പൊളിഞ്ഞുപാളീസായി പോയിട്ടും അതിന്റെ പേരിലുള്ള അക്രമം തുടരാൻ സിപിഎം നേതാക്കൾ അണികളെ പ്രേരിപ്പിച്ചുകൊണ്ടിരിക്കുകയാണെന്നും വി.ഡി.സതീശൻ പറഞ്ഞു.
തീക്കൊള്ളി കൊണ്ട് തല ചൊറിയരുത്. കെഎസ്യു പ്രവർത്തകർക്കെതിരെ ചുമത്തിയിട്ടുള്ള വധശ്രമക്കേസ് പിൻവലിക്കണം. ഇല്ലെങ്കിൽ കോൺഗ്രസ് അതിനെ നിയമപരമായി നേരിടാനാണ് തീരുമാനിച്ചിരിക്കുന്നത്. സിപിഎം ഗുണ്ടകൾ ആയുധം താഴെ വെച്ച് അക്രമം അവസാനിപ്പിക്കണം.
കെഎസ്യു നേതാവിന്റെ വീടിനുനേരെ ബോംബ് ആക്രമണം നടത്തി. നാടുമുഴുവൻ അക്രമം നടത്തുന്നു. മന്ത്രിയെ ആക്രമിച്ചുവെന്ന് പറയുന്നത് പച്ചക്കള്ളമാണ്. തെളിവുണ്ടെങ്കിൽ പുറത്തുവിടണമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
Tags : V.D. Satheesan slams cpm violence