ആലപ്പുഴ: അമ്പലപ്പുഴ എംഎൽഎ ജി. സുധാകരന് സിപിഎമ്മിന്‍റെ താക്കീത്. സിപിഎം പ്രവർത്തകരെ പൊതുപരിപാടികളിൽ അധിക്ഷേപിക്കുന്നത് സുധാകരൻ അവസാനിപ്പിക്കണമെന്നാണ് സിപിഎം ഏരിയ കമ്മിറ്റി പ്രസ്താവനയിൽ ആവശ്യപ്പെട്ടിരിക്കുന്നത്.
മൈക്ക് കിട്ടിയാൽ അമ്പലപ്പുഴയിലെ പാർട്ടി പ്രവർത്തകരെ അധിക്ഷേപിക്കുന്ന വിധത്തിലുള്ള പ്രസംഗങ്ങളാണ് സുധാകരൻ നടത്തുന്നതെന്ന് പ്രസ്താവനയിൽ പറയുന്നു. കഴിഞ്ഞ ദിവസം നടന്ന സ്‌കൂൾ പ്രവേശനോത്സവത്തിൽ ബോധപൂർവം അത്തരം പരാമർശങ്ങൾ നടത്തുകയാണ്. വിവിധ സ്‌കൂളുകളിലെ എസ്എംസി ഭാരവാഹികളായ പാർട്ടി പ്രവർത്തകരെ കടന്നാക്രമിച്ചുകളയാം എന്ന മനോഭാവത്തിലാണ് ഇത്തരം പ്രസംഗങ്ങൾ നടത്തുന്നതെന്നും സിപിഎം ആരോപിക്കുന്നു.
എംഎൽഎ എന്ന നിലയിൽ എന്തെങ്കിലും കുറവുകളുണ്ടങ്കിൽ അത് ചൂണ്ടിക്കാണിക്കുന്നതിന് പകരം സിപിഎം പ്രവർത്തകരെ മൈക്കിലൂടെ അധിക്ഷേപിച്ച് പ്രസംഗിക്കുകയാണ്. രാഷ്‌ട്രീയ ലക്ഷ്യ ത്തോടെ ഉള്ളതാണ് ഇതെല്ലാം. ആരുടെയെങ്കിലും അഭിപ്രായങ്ങൾ കേട്ട് പാർട്ടി പ്രവർത്തകർക്കെതിരെ അനാവശ്യ പരാമർശങ്ങൾ നടത്തുന്നത് ജനാധിപത്യവിരുദ്ധമാണ്.
പൊതുവായ വേദികളിൽ രാഷ്‌ട്രീയം കലർത്തുന്നത് അത്തരം വേദികളുടെ അന്തസ് ഇല്ലാതാക്കും. അത്തരം വേദികളിൽ സമൂഹത്തിലെ എല്ലാ രാഷ്ട്രീയ വിശ്വാസികളും ഉണ്ടാകുമെന്നതിനാൽ, കോൺഗ്രസുകാർക്ക് നാവ് വാടകയ്ക്ക് കൊടുത്ത് അവരുടെ കൈയടി കിട്ടാനുള്ള അസത്യ പ്രസംഗങ്ങൾ സുധാകരൻ അവസാനിപ്പിക്കണം.
രാഷ്‌ട്രീയ വേദികളിൽ നടത്തുന്നതുപോലെയുള്ള പ്രസംഗങ്ങൾ ഇനിയും എംഎൽഎയുടെ ഭാഗത്തുനിന്ന് പൊതുവേദികളിൽ ഉണ്ടായാൽ അതേ വേദികളിൽ തന്നെ പ്രതികരണങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ട്. നിരുത്തരവാദ പ്രസംഗങ്ങൾ ശക്തമായ പ്രതിഷേധം നേരിടേണ്ടിവരുമെന്നും ഏരിയ സെക്രട്ടറി സി. ഷാംജി പ്രസ്താവനയിൽ പറഞ്ഞു.
Tags : CPIM Warning G. Sudhakaran MLA