കോഴിക്കോട്: കോഴിക്കോട് സൗത്ത് ബീച്ചിന് സമീപത്ത് നിന്ന് രാസലഹരിയുമായി യുവാവ് പിടിയിൽ. നല്ലളം അരീക്കാട് സ്വദേശി കിളിച്ചേരിപറമ്പില് ടി.കെ.ഹൗസില്‍ സാജിദ് ജമാല്‍ അഹമ്മദ് (27) ആണ് പിടിയിലായത്.
ഒരു വർഷത്തിനിടെ നാലാം തവണയാണ് ഇയാൾ സമാന കുറ്റത്തിന് പിടിയിലാകുന്നത്. വിൽപനയ്ക്കായി എത്തിച്ച 37.170 ഗ്രാം എംഡിഎംഎയും ഇത് തൂക്കുന്നതിനായി ഉപയോഗിക്കുന്ന ഇലക്ടോണിക് ത്രാസും, മയക്കുമരുന്ന് വിറ്റ് കിട്ടിയ 4,630 രൂപയും പോലീസ് കണ്ടെടുത്തു.
സൗത്ത് ബീച്ചിലെ തെക്കിനി റൂംസ് ആന്റ് ഡോര്‍മെട്രീസ് എന്ന ലോഡ്ജില്‍ നിന്നാണ് പ്രതിയെ പിടികൂടിയത്. പിടിക്കപ്പെടാതിരിക്കാനായി റോട്ട്വീലര്, ജര്മന്ഷെപ്പേര്ഡ് തുടങ്ങിയ നായകളെ പ്രതി വളർത്തിയിരുന്നതായി പോലീസ് പറയുന്നു.
സാജിദ് സ്ഥിരം മയക്കുമരുന്ന് വില്പനക്കാരാണെന്ന് പോലീസ് വ്യക്തമാക്കി. ബംഗളൂരുവിൽ മൊത്തവില്‍പ്പനക്കാരില്‍ നിന്നും എംഡിഎംഎ വാങ്ങി വിദ്യാർഥികൾക്കും യുവാക്കൾക്കുമിടയിൽ വിൽപന നടത്തുന്നതാണ് പ്രതിയുടെ രീതി.
Tags : kerala police crime news arrest calicut