സൂര്യയും തൃഷയും പ്രധാനവേഷത്തിലെത്തുന്ന ചിത്രം കറുപ്പിന് രാവിലെ പ്രത്യേക ഷോയ്ക്ക് അനുമതി നല്കി തമിഴ്നാട് മുഖ്യമന്ത്രി വിജയ്. ചിത്രത്തിന് രാവിലെ ഒൻപത് മണിക്കുള്ള ഷോയ്ക്ക് അനുമതി ലഭിച്ചതായി അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചു.
മറ്റ് സംസ്ഥാനങ്ങളിൽ രാവിലെ ഒൻപതു മണി ഷോകൾ സാധാരണമാണെങ്കിലും, സൂപ്പർതാരങ്ങളുടെ ആരാധകർക്കിടയിൽ ക്രമസമാധാന പ്രശ്നങ്ങൾ ഉണ്ടാകാതിരിക്കാൻ തമിഴ്നാട്ടിലെ തിയേറ്ററുകൾ അതിരാവിലെ ഷോകൾ ഒഴിവാക്കാറാണ് പതിവ്.
തമിഴ്നാട് മുഖ്യമന്ത്രിയുടെ ഓഫിസില്‍ നിന്നുള്ള വിജയ്യുടെ ഫോട്ടോ പങ്കിട്ടാണ് ഡ്രീം വാരിയര്‍ പിക്ചേഴ്സ് പോസ്റ്റ് പങ്കിട്ടിരിക്കുന്നത്.
കറുപ്പിന്, രാവിലെ ഒൻപത് മണിക്ക് നടക്കുന്ന ഷോകൾക്ക് പ്രത്യേക അനുമതി നല്കിയ ബഹുമാനപ്പെട്ട തമിഴ്നാട് മുഖ്യമന്ത്രിക്ക് നന്ദിയെന്നും കുറിപ്പിലുണ്ട്. കറുപ്പിന്റെ ഫസ്റ്റ് ഡേ ഫസ്റ്റ് ഷോ മേയ് 14 രാവിലെ 9 മണിക്ക് ആരംഭിക്കുമെന്നും പോസ്റ്റില്‍ പറയുന്നു.
2023-ലെ പൊങ്കൽ റിലീസിനിടെയുണ്ടായ ദുരന്തത്തെത്തുടർന്നാണ് പുലർച്ചെ നാല് മണി പോലുള്ള അതിരാവിലെ ഷോകൾക്ക് സംസ്ഥാന അധികൃതർ കർശന നിയന്ത്രണം ഏർപ്പെടുത്തിയത്.
അന്ന് അജിത്തിന്റെ തുനിവ്, വിജയ്യുടെ വാരിസ് എന്നീ വൻകിട ചിത്രങ്ങൾ ഒരേസമയം റിലീസ് ചെയ്തപ്പോൾ പുലർച്ചെ 4 മണിക്കും രാത്രി ഒരു മണിക്കും ഷോകൾ ഉണ്ടായിരുന്നു.
തുനിവ് ആഘോഷങ്ങൾക്കിടയുണ്ടായ തിക്കിലും തിരക്കിലും പെട്ട് ഒരാൾ മരണപ്പെട്ടതിനെത്തുടർന്ന് ഡിഎംകെ സർക്കാർ അതിരാവിലെ ഷോകൾ നിരോധിക്കുകയും പ്രത്യേക അനുമതിയോടെ മാത്രം 9 മണി മുതൽ ഷോകൾ അനുവദിക്കുകയും ചെയ്തു.
സൂര്യയുടെ കംഗുവ, വിജയ്യുടെ ലിയോ തുടങ്ങിയ ചുരുക്കം ചില ചിത്രങ്ങൾക്ക് മാത്രമേ ഇതിനുമുമ്പ് ഇളവ് നൽകിയിട്ടുള്ളൂ. ലിയോ റിലീസ് ചെയ്ത് ഏതാനും ദിവസങ്ങൾക്കുള്ളിൽ തന്നെ ഈ പ്രത്യേക അനുമതി റദ്ദാക്കിയിരുന്നു.
ഇതിനെതിരെ നിർമാതാക്കൾ മദ്രാസ് ഹൈക്കോടതിയെ സമീപിച്ചെങ്കിലും സർക്കാർ നിലപാടിൽ ഉറച്ചുനിന്നു.
Tags : Karuppu trisha vijay suriya