സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി നടനും സുരേഷ് ഗോപിയുടെ മകനുമായ മാധവ് സുരേഷിന്റെ വാക്കുകള്‍. ഒരു റസ്റ്റോറന്റിലിരുന്ന് ബീഫ് കഴിച്ചതിന് താരം നേരിട്ട അനുഭവമാണ് തുറന്നുപറഞ്ഞത്.
തൊട്ടടുത്ത മേശയിലിരുന്നയാൾ ബിജെപി, ബീഫ് ബീഫ് എന്നു പറഞ്ഞ് കളിയാക്കുകയായിരുന്നുവെന്നാണ് മാധവ് പറഞ്ഞത്.
''ഞാന്‍ ഒരു റസ്റ്റോറന്റിലിരുന്ന് എന്റെ ഏറ്റവും പ്രിയപ്പെട്ട ഭക്ഷണമായ ബീഫ് സ്റ്റീക്ക് കഴിക്കുകയായിരുന്നു. എന്റെ അച്ഛനുമറിയാം ഞാനത് കഴിക്കുന്നത്. അച്ഛന് എന്നോട് കഴിക്കരുതെന്ന് പറഞ്ഞിട്ടില്ല.
മദ്യപിക്കരുത്, സിഗരറ്റ് വലിക്കരുതെന്നേ പറഞ്ഞിട്ടുള്ളൂ. ബീഫ് അടക്കം ഒന്നും കഴിക്കരുതെന്ന് പറഞ്ഞിട്ടില്ല. എന്റെ ചേച്ചിയും സുഹൃത്തുക്കളും അടുത്തൊരു ടേബിളില്‍ ഇരിപ്പുണ്ട്. ഞാനും എന്റെ കസിനും സുഹൃത്തും ഒരുമിച്ചാണ് ഇരിക്കുന്നത്. എന്റെ തൊട്ടടുത്തായി രണ്ട് പേര് ഇരിക്കുന്നുണ്ടായിരുന്നു.
അതില്‍ ഒരാള്‍ മറ്റൊരാളോട് പറയുകയാണ്. എനിക്ക് കേള്‍ക്കാന്‍ സാധിക്കുമായിരുന്നു. ബിജെപി, ബീഫ് ബീഫ് എന്ന്. ഞാന്‍ കഴിക്കുന്നതിനെ കളിയാക്കി പറയുകയാണ്.
എനിക്ക് ഒരു റസ്റ്റോറന്റില്‍ പോയി സമാധനത്തോടെ ഭക്ഷണം കഴിക്കാനുള്ള സ്പേസ് പോലും ഈ നാട്ടിലില്ലെന്ന് പറഞ്ഞാല്‍ പരിതാപകരമാണ്. ഏറ്റവും കൂടുതല്‍ സാക്ഷരതയുള്ളത് കേരളത്തിലല്ലേ. ഇങ്ങനെയുള്ളവരില്‍ നിന്നും ഇതാണോ പ്രതീക്ഷിക്കേണ്ടത്''. മാധവ് സുരേഷ് പറഞ്ഞു.
Tags : Madhav Suresh suresh gopi beef issue bjp