മലയാളസിനിമലോകത്തിന്റെ ദൃശ്യവിസ്മയം മോഹൻലാലിന് ഇന്ന് 66-ാം പിറന്നാൾ. നാല് പതിറ്റാണ്ടുകളിലേറെയായി മലയാളിക്ക് ചിരിക്കാനും കരയാനും പ്രണയിക്കാനും ആവേശം കൊള്ളിക്കാനുമൊക്കെ ഈ മനുഷ്യന് കഴിഞ്ഞിട്ടുണ്ട്.
അദ്ദേഹത്തിന്റെ അഭിനയത്തിൽ ഒരു പ്രത്യേകതയുണ്ട്. അത് അഭിനയമായി തോന്നില്ല. പകരം നമ്മളിൽ ഒരാളായി, നമ്മുടെ വീട്ടിലെ ഒരാളായി, നമ്മുടെ സന്തോഷങ്ങളിലും വേദനകളിലും ഒപ്പം നിൽക്കുന്ന ഒരാളായി അദ്ദേഹം മാറുന്ന കാഴ്ചയാണ്.
നാല് ദേശീയ പുരസ്കാരങ്ങൾ, ഒൻപത് സംസ്ഥാന പുരസ്കാരങ്ങൾ, പത്മശ്രീ, പത്മഭൂഷൺ, ദാദാസാഹിബ് ഫാൽക്കേ പുരസ്കാരം അങ്ങനെ ഒട്ടനവധി നേട്ടങ്ങളാണ് നാലു പതിറ്റാണ്ടുകൾ നീണ്ട അഭിനയ ജീവിതത്തിലൂടെ മോഹൻലാൽ സ്വന്തമാക്കിയത്.
പത്തനംതിട്ടയിലെ ഇലന്തൂരിൽ 1960 മെയ് 21നാണ് വിശ്വനാഥൻ നായരുടെയും ശാന്തകുമാരിയുടെയും മകനായി മോഹൻലാലിന്റെ ജനനം. പ്രിയദർശൻ, എം.ജി. ശ്രീകുമാർ തുടങ്ങിയവർ അദ്ദേഹത്തിന്റെ സഹപാഠികൾ ആയിരുന്നു. തിരുവനന്തപുരത്തെ മോഡൽ സ്കൂളിലാണ് മോഹൻലാൽ സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയത്.
സ്കൂളിൽ പഠിക്കുമ്പോൾ തന്നെ അഭിനയം മോഹൻലാലിന് വശമായിരുന്നു. ആറാം ക്ലാസിലായിരുന്നപ്പോൾ മോഹൻലാൽ സ്കൂളിലെ മികച്ച നടനായി തിരഞ്ഞെടുക്കപ്പെട്ടു. ഉപരിപഠനത്തിനായി തിരുവനന്തപുരം എം.ജി കോളേജിൽ ചേർന്നപ്പോൾ ഒപ്പം മണിയൻ പിള്ളരാജുവും പ്രിയദർശനും സഹപാഠികളായിരുന്നു.
മോഹൻലാൽ ആദ്യമായി അഭിനയിച്ച സിനിമ തിരനോട്ടം ആയിരുന്നു. ലാലിന്റെ സുഹൃത്തുക്കളുടെ തന്നെ നിർമ്മാണ സംരംഭമായ ഭാരത് സിനി ഗ്രൂപ്പ് ആണ് ഈ ചിത്രം നിർമ്മിച്ചത്. മോഹൻലാൽ ഈ ചിത്രത്തിൽ ഒരു ഹാസ്യ കഥാപാത്രത്തെയാണ് അവതരിപ്പിച്ചത്.
സെൻസർ ബോർഡുമായി ബന്ധപ്പെട്ട ചില തടസങ്ങൾ മൂലം ഈ ചിത്രം പുറത്തിറങ്ങിയില്ല. മോഹൻലാൽ അഭിനയിച്ച് പ്രേക്ഷകരുടെ മുന്നിലെത്തിയ ആദ്യത്തെ സിനിമ മഞ്ഞിൽ വിരിഞ്ഞ പൂക്കൾ (1980) ആയിരുന്നു. വില്ലൻ വേഷത്തിലായിരുന്നു താരം അതിലെത്തിയത്. ആദ്യചിത്രം പുറത്തിറങ്ങുമ്പോൾ മോഹൻലാലിന് 20 വയസായിരുന്നു പ്രായം. പിന്നീട് നിരവധി ചിത്രങ്ങൾ. വില്ലനായും നായകനായും തിളങ്ങി. തൊണ്ണൂറുകളുടെ തുടക്കത്തിൽ മോഹൻലാൽ മലയാളസിനിമയിൽ പകരം വയ്ക്കാനില്ലാത്ത താരമായി മാറി.
1986-ൽ പുറത്തിറങ്ങിയ ടി.പി. ബാലഗോപാലൻ എം.എ. എന്ന സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത ചിത്രത്തിലെ അഭിനയത്തിന് മോഹൻലാലിന് ആദ്യമായി മികച്ച നടനുള്ള കേരള സംസ്ഥാന സർക്കാർ പുരസ്കാരം ലഭിക്കുകയുണ്ടായി. പിന്നീട് പുറത്തിറങ്ങിയ രാജാവിന്റെ മകൻ എന്ന ചിത്രം മോഹൻലാലിന് ധാരാളം ആരാധകരെ നേടിക്കൊടുത്തു.
1996-മുതൽ പിന്നീട് ഇങ്ങോട്ടുള്ള കാലഘട്ടത്തിൽ മോഹൻലാലിന്റെ പ്രശസ്തിയും നായകപദവിയും ഉപയോഗപ്പെടുത്തിക്കൊണ്ട് നിർമ്മാതാക്കളും, സംവിധായകരും ലാലിനു വേണ്ടി ചിത്രങ്ങൾ നിർമിച്ചു. ഇതിൽ പലതും ലാലിനെ ഒരു അസാമാന്യ നായകപദവി കൊടുത്തു കൊണ്ട് നിർമ്മിച്ച ചിത്രങ്ങൾ ആയിരുന്നു. ആറാം തമ്പുരാൻ, ഉസ്താദ്, നരസിംഹം, പ്രജ, നരൻ എന്നിവ ഇങ്ങനെയുള്ള ചിത്രങ്ങളാണ്.
തുടർന്നിങ്ങോട്ട് നിരവധി വേഷങ്ങൾ. കാമുകനായും ഭർത്താവായും അച്ഛനായും മകനായും അങ്ങനെ ചെയ്തുകൂട്ടിയ വേഷങ്ങൾ പലതും മലയാളികളെ കരയിപ്പിച്ചു. ചിരിപ്പിച്ചു എന്തിനേറെ അവരുടെ വീട്ടിലെ തന്നെ ചർച്ചകളിലൊന്നായി മാറി.
നമ്മുടെ കുട്ടിക്കാലത്തെ കൂടുതൽ മനോഹരമാക്കിയതും സുന്ദരമാക്കിയതും മോഹൻലാലും മമ്മൂട്ടിയും ചേർന്നൊരു ലോകമാണ്. ഇപ്പോൾ അവർ പുതിയ തലമുറയ്ക്കും ആവേശമായി മാറിയിരിക്കുന്നു.