ജെയിംസ് കാമറൂൺ, എസ്.എസ്. രൗജമൗലി
ബാഹുബലി എന്ന ഒറ്റ സിനിമ കൊണ്ടു ലോകമെന്പാടുമുള്ള ചലച്ചിത്രാസ്വാദകരെ വിസ്മയിപ്പിച്ച സംവിധായകനാണ് എസ്.എസ്. രാജമൗലി. ഇന്ത്യൻ സിനിമയുടെ അഭിമാനം ആഗോളതലത്തിൽ ഉയർത്തിയ രാജമൗലി, ഹോളിവുഡ് ഇതിഹാസ സംവിധായകൻ ജെയിംസ് കാമറൂണിനെ നേരിൽ കണ്ടതിന്റെ ഓർമകൾ പങ്കുവച്ചത് സമൂഹമാധ്യമങ്ങളിൽ വൈറലായി മാറിയിരിക്കുന്നു.
രാജമൗലിയുടെ ഈച്ച, ബാഹുബലി, ആർആർആർ എന്നീ ചിത്രങ്ങളുടെ പ്രമോഷണൽ പരിപാടിക്കിടെയാണ് പാരീസിലെ അതിപ്രശസ്തമായ ഗ്രാന്റ് റെക്സ് തിയേറ്ററിൽ ടൈറ്റാനിക്കിന്റെയും ബാഹുബലിയുടെയും സംവിധായകർ കണ്ടുമുട്ടിയത്. തന്റെ സൂപ്പർഹിറ്റ് ചിത്രമായ ആർആർആർ ജെയിംസ് കാമറൂൺ രണ്ടുതവണയാണ് കണ്ടതെന്ന് രാജമൗലി വെളിപ്പെടുത്തി.
ഒരു ആരാധകന്റെ കൗതുകത്തോടെയും അത്ഭുതത്തോടെയുമാണ് ഞാൻ അദ്ദേഹത്തെ നോക്കിനിന്നത്. ആർആർആർ എന്ന ചിത്രം എത്രത്തോളം മികച്ചതാണെന്നും താൻ അത് രണ്ടുതവണ കണ്ടുവെന്നും അദ്ദേഹം എന്നോട് പറയുകയായിരുന്നു- രാജമൗലി പറഞ്ഞു.
ചലച്ചിത്രമേഖലയിലെ നിർമിത ബുദ്ധി (എഐ) യുടെ ഉപയോഗത്തെക്കുറിച്ചും ഇരുവരും സംസാരിക്കുകയുണ്ടായി. എഐയുടെ വരവ് തന്നെ ഭയപ്പെടുത്തുന്ന ഒന്നാണെന്ന് രാജമൗലി പറഞ്ഞപ്പോൾ, എഐക്ക് ഒരിക്കലും യഥാർഥ സിനിമാനിർമാണത്തെ മറികടക്കാൻ കഴിയില്ലെന്ന് പറഞ്ഞ് ജെയിംസ് കാമറൂൺ തന്നെ ആശ്വസിപ്പിച്ചതായും രാജമൗലി കൂട്ടിച്ചേർത്തു.
ഈച്ച, ബാഹുബലി, ആർആർആർ തുടങ്ങിയ ചിത്രങ്ങളുടെ ഫ്രഞ്ച് പതിപ്പുകൾ വലിയ രീതിയിലാണ് സ്വീകരിക്കപ്പെടുന്നത്. ഫ്രാൻസും സ്വീഡനും തമ്മിലുള്ള ആവേശകരമായ ഫുട്ബോൾ മത്സരം നടക്കുന്പോഴും ആർആർആർ സ്ക്രീനിംഗിന് പാരീസിലെ തിയേറ്ററുകളിൽ വലിയ ജനത്തിരക്കാണ് അനുഭവപ്പെട്ടത്. സിനിമ റിലീസ് ചെയ്ത് വർഷങ്ങൾ കഴിഞ്ഞിട്ടും പ്രേക്ഷകരുടെ പ്രതികരണത്തിൽ ഒട്ടും കുറവ് വന്നിട്ടില്ലെന്ന് തെളിയിക്കുന്നതായിരുന്നു പാരീസിലെ സ്വീകരണം.
മഹേഷ് ബാബുവിനെ നായകനാക്കി ഒരുക്കുന്ന പുതിയ ചിത്രമായ വാരണാസിയുടെ തിരക്കുകളിലാണ് രാജമൗലി ഇപ്പോൾ. മലയാളത്തിന്റെ പ്രിയതാരം പൃഥ്വിരാജ് ആണ് ചിത്രത്തിലെ കുംഭ എന്ന വില്ലൻ കഥാപാത്രമായി എത്തുന്നത്. പൃഥ്വിരാജ് തന്റെ രംഗങ്ങളെല്ലാം പൂർത്തിയാക്കിയിരുന്നു. രാജമൗലിയുടെ ഫിലിം മേക്കിംഗിനെക്കുറിച്ച് താരം പങ്കുവച്ച വിശേഷങ്ങൾ സമൂഹമാധ്യമങ്ങൾ ഏറ്റെടുത്തിരുന്നു.