തന്റെ പേരും ചിത്രവും അനുമതിയില്ലാതെ വാണിജ്യ ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്നത് തടയണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ച് നടൻ നാഗ ചൈതന്യ.
അനധികൃത മെർച്ചൻഡൈസ് ലിസ്റ്റിംഗുകൾ, എഐ ഉപയോഗിച്ച് നിർമിച്ച ഉള്ളടക്കങ്ങൾ, അശ്ലീലമായ സെർച്ച് ടേമുകൾ എന്നിവയ്ക്കെതിരെയാണ് നടൻ കോടതിയെ സമീപിച്ചിരിക്കുന്നത്.
മുൻഭാര്യ സാമന്ത റൂത്ത് പ്രഭുവിനെ നാഗചൈതന്യ ചതിച്ചുവെന്നും അവരുടെ കരിയർ നശിപ്പിച്ചു എന്നും സൂചിപ്പിക്കുന്ന തരത്തിലുള്ള ഓൺലൈൻ ഉള്ളടക്കങ്ങളെ നടന്റെ അഭിഭാഷകൻ വൈഭവ് ഗഗ്ഗർ കോടതിയിൽ ചൂണ്ടിക്കാട്ടി. ഇത്തരം ഉള്ളടക്കങ്ങൾ കേവലം വിമർശനങ്ങളല്ലെന്നും മറിച്ച് അനാവശ്യമായ ട്രോളിംഗാണെന്നും അഭിഭാഷകൻ വാദിച്ചു.
പല വെബ്സൈറ്റുകളും ട്രാഫിക് വർദ്ധിപ്പിക്കാനായി ചൈതന്യയുടെ പേരിനൊപ്പം മോശമായ സെർച്ച് ടേമുകൾ ഉപയോഗിക്കുന്നതായും കോടതിയെ അറിയിച്ചു.
ഡീപ്പ് ഫേക്ക് സാങ്കേതികവിദ്യ, വോയ്സ് ക്ലോണിംഗ്, എഐ ടൂളുകൾ എന്നിവ ഉപയോഗിച്ച് വ്യാജമായ ദൃശ്യശ്രവ്യ ഉള്ളടക്കങ്ങൾ നിർമിച്ച് പ്രചരിപ്പിക്കുന്നത് നടന്റെ അന്തസിനും സ്വകാര്യതയ്ക്കും വലിയ ദോഷം വരുത്തുന്നുവെന്ന് ഹർജിയിൽ പറയുന്നു.
ഇത്തരം സാങ്കേതിക വിദ്യകൾ വാണിജ്യ ലാഭത്തിനായി ഉപയോഗിക്കുന്നത് വ്യക്തിയുടെ പൊതുപ്രതിച്ഛായയെ തകർക്കുമെന്നും കോടതിയിൽ സമർപ്പിച്ച പരാതിയിൽ വ്യക്തമാക്കുന്നു. യൂട്യൂബിലെ അപകീർത്തികരമായ വീഡിയോകളും ഇതിന്റെ ഭാഗമായി കോടതിയിൽ ഹാജരാക്കി.
കേസ് പരിഗണിച്ച ജസ്റ്റിസ് ജ്യോതി സിംഗ് പൊതുപ്രവർത്തനരംഗത്തുള്ളവർ വിമർശനങ്ങൾക്ക് വിധേയരാകാമെങ്കിലും അതിന് പരിധിയുണ്ടെന്ന് നിരീക്ഷിച്ചു. പൊതുജീവിതത്തിലുള്ളവർ മറ്റുള്ളവരേക്കാൾ കൂടുതൽ വ്യക്തിഹത്യയ്ക്ക് ഇരയാകാൻ സാധ്യതയുള്ളവരാണെന്നും എന്നാൽ അത് അനുവദിക്കാനാവില്ലെന്നും കോടതി വ്യക്തമാക്കി.
Tags : Samantha High Court Naga Chaitanya