തമിഴ്നാട് നിയമസഭയിലെ കന്നി പ്രസംഗത്തിൽ തിളങ്ങി മുഖ്യമന്ത്രി വിജയ്. ഒരു കഥ പങ്കുവച്ചായിരുന്നു വിജയ്യുടെ കഥ തുടങ്ങിയത്.
സ്പീക്കറായി ജെ.സി.ഡി പ്രഭാകറെ തെരഞ്ഞെടുത്തതുമായി ബന്ധപ്പെട്ട് വിജയ് പറഞ്ഞ കഥയാണ് മാധ്യമങ്ങൾ ഏറ്റെടുത്തിരിക്കുന്നത്.
സ്പീക്കർ പദവി പണ്ട് ബ്രിട്ടിഷ് പാർലമെന്റിൽ എത്രത്തോളം അപകടകരമായിരുന്നു എന്ന ചരിത്രമാണ് വിജയ് തന്റെ തനതായ ശൈലിയിൽ അവതരിപ്പിച്ചത്.
വിജയ്യുടെ പ്രസംഗത്തിന്റെ പൂർണരൂപം
‘‘ബഹുമാനപ്പെട്ട സ്പീക്കർ, താങ്കൾ എതിരാളികൾ ഇല്ലാതെയാണ് സ്പീക്കറായി തിരഞ്ഞെടുക്കപ്പെട്ടത്. താങ്കളെ ഈ ആസനത്തിലേക്ക് സഭാ നേതാവും പ്രതിപക്ഷ നേതാവും ചേർന്ന് കൈപിടിച്ച് ആനയിച്ചിരുത്തി.
ഈ സമ്പ്രദായം എങ്ങനെ വന്നു എന്നത് രസകരമായ ഒരു ചരിത്രമാണ്. ഇംഗ്ലണ്ടിലെ പാർലമെന്റ് നടപടികൾക്ക് സമാനമാണ് നമ്മുടെ പാർലമെന്റ് നടപടികളും.
രാജഭരണകാലത്ത് തന്നെ അവിടെ പാർലമെന്റ് നിലവിലുണ്ടായിരുന്നു. അക്കാലത്ത് എല്ലാ അധികാരങ്ങളുമുള്ള രാജാവും പാർലമെന്റും ഉണ്ടായിരുന്നു.
രാജാവ് ഒരു കാര്യം ചെയ്യാൻ ആഗ്രഹിക്കുമ്പോൾ, പാർലമെന്റ് പലപ്പോഴും അത് നിരസിക്കും. രാജാവിന്റെ താല്പര്യം പാർലമെന്റ് തള്ളിക്കളഞ്ഞു എന്ന വാർത്ത രാജാവിനെ അറിയിക്കേണ്ടത് പാർലമെന്റ് തലവനായ സ്പീക്കർ ആണ്.
സഭയുടെ അഭിപ്രായം രാജാവിനോട് പറയാൻ വലിയ ധൈര്യം വേണം. ചില കാര്യങ്ങൾ ചെയ്യാൻ പാർലമെന്റിന്റെ അനുമതി വേണമെങ്കിലും, ആ രാജ്യത്തെ ഏത് പ്രജയ്ക്കും വധശിക്ഷ വിധിക്കാൻ രാജാവിന് അധികാരമുണ്ടായിരുന്നു.
തന്റെ ഇഷ്ടം പാർലമെന്റ് നിരസിച്ചു എന്ന് പറയുന്ന സ്പീക്കറെ വധിക്കാൻ രാജാവ് ഉത്തരവിടുമായിരുന്നു. തല വെട്ടിക്കളയൂ എന്ന് അവർ ആജ്ഞാപിക്കുമായിരുന്നു.
ഇത് പലതവണ സംഭവിച്ചതിനാൽ ആരും സ്പീക്കർ പദവിയിലേക്ക് വരാൻ ആഗ്രഹിച്ചില്ല. അതിനാൽ, പുതിയ പാർലമെന്റ് കൂടുമ്പോൾ സ്പീക്കറായി ഒരാളെ പ്രഖ്യാപിച്ചാൽ ഉടൻ അദ്ദേഹം ജീവൻ രക്ഷിക്കാൻ വേണ്ടി ഓടുമായിരുന്നു.
അപ്പോൾ സഭാ നേതാവും പ്രതിപക്ഷ നേതാവും അദ്ദേഹത്തെ തടഞ്ഞുനിർത്തി, കൈകളിൽ പിടിച്ച് വലിച്ച് കൊണ്ടുവന്ന് സീറ്റിൽ ഇരുത്തുമായിരുന്നു. അന്ന് മുതൽ നിലനിന്നുപോരുന്ന പാരമ്പര്യമാണിത്. ജനാധിപത്യം വന്ന ശേഷവും ഈ കീഴ്വഴക്കം തുടരുന്നു.
തീർച്ചയായും തമിഴക വെട്രി കഴകത്തിലെ എല്ലാ അംഗങ്ങളും നിങ്ങൾക്ക് സഹായഹസ്തമായി ഉണ്ടാകുമെന്ന് ഈ അവസരത്തിൽ ഉറപ്പുനൽകാൻ ഞാൻ ആഗ്രഹിക്കുന്നു. സഭയുടെ മാന്യതയും അന്തസും സഭാംഗങ്ങളുടെ അഭിമാനവും കാത്തുസൂക്ഷിക്കേണ്ട ഉത്തരവാദിത്തം നിങ്ങളിൽ നിക്ഷിപ്തമാണ്.’’ വിജയ് പറഞ്ഞു.