ഗുവാഹത്തി: ഇന്ത്യൻ വ്യോമസേനയുടെ സുഖോയ്-30 എംകെഐ യുദ്ധവിമാനം ആസാമിൽ തകർന്നു വീണു. ആസാമിലെ ജോർഹട്ട് എയർബേസിൽ നിന്ന് പറന്നുയർന്ന വിമാനം ഏകദേശം 60 കിലോമീറ്റർ അകലെയാണ് അപകടത്തിൽപ്പെട്ടത്.
വിമാനത്തിലുണ്ടായിരുന്ന രണ്ട് പൈലറ്റുമാരെ കണ്ടെത്താനായി വ്യോമസേന തെരച്ചിൽ ശക്തമാക്കിയിരിക്കുകയാണ്. പതിവ് പരിശീലന പറക്കലിനായി ജോർഹട്ട് വ്യോമതാവളത്തിൽ നിന്ന് പറന്നുയർന്നതിന് തൊട്ടുപിന്നാലെ വിമാനവുമായുള്ള ആശയവിനിമയം നഷ്ടപ്പെടുകയായിരുന്നു. വിമാനം തകർന്നു വീണതായി പിന്നീട് സ്ഥിരീകരിച്ചു.
പൈലറ്റുമാരെ കണ്ടെത്താനായി കരസേനയുടെയും വ്യോമസേനയുടെയും പ്രത്യേക സംഘങ്ങൾ പ്രദേശം കേന്ദ്രീകരിച്ച് തെരച്ചിൽ നടത്തുകയാണ്. ഇതിനായി ഹെലികോപ്റ്ററുകളുടെ സഹായവും തേടിയിട്ടുണ്ട്.
വിമാനം തകരാനുള്ള കൃത്യമായ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. സാങ്കേതിക തകരാറാണോ അതോ കാലാവസ്ഥാ വ്യതിയാനമാണോ അപകടത്തിന് പിന്നിലെന്ന് കണ്ടെത്താൻ വ്യോമസേന ഉന്നതതല അന്വേഷണത്തിന് ഉത്തരവിട്ടു.