ന്യൂഡൽഹി: അവധിദിവസങ്ങളിലും ഉത്സവസീസണിലും വിമാനക്കന്പനികൾ അധിക നിരക്ക് ഈടാക്കുന്നതിൽ ആശങ്ക പ്രകടിപ്പിച്ച് സുപ്രീംകോടതി. വിമാന ടിക്കറ്റ് നിരക്കിന്റെ പ്രവചനാതീതമായ ഏറ്റക്കുറച്ചിലുകൾ നിയന്ത്രിക്കുന്നതിന് ആവശ്യമായ മാർഗനിർദേശങ്ങൾ പുറപ്പെടുവിക്കണമെന്നു ചൂണ്ടിക്കാട്ടി സമർപ്പിച്ച ഹർജിയിലാണ് ജസ്റ്റീസുമാരായ വിക്രം നാഥ്, സന്ദീപ് മേത്ത എന്നിവരടങ്ങിയ ബെഞ്ചിന്റെ പരാമർശം.
വിഷയം സർക്കാർ ഉന്നതതലത്തിൽ പരിശോധിച്ചുവരികയാണെന്നും നാലാഴ്ചയ്ക്കുള്ളിൽ സുപ്രീംകോടതിയിൽ മറുപടി നൽകുമെന്നും കേന്ദ്രസർക്കാരിനുവേണ്ടി ഹാജരായ അഡീഷണൽ സോളിസിറ്റർ ജനറൽ അനിൽ കൗശിക് കോടതിയെ അറിയിച്ചു.
വിഷയം പ്രാധാന്യം അർഹിക്കുന്നതാണെന്നും അല്ലെങ്കിൽ 32 ഹർജികൾ തങ്ങൾ സ്വീകരിക്കില്ലായിരുന്നുവെന്നും സുപ്രീംകോടതി വ്യക്തമാക്കി. വിമാനയാത്ര ഒരു ആഡംബരമല്ലെന്നും ദശലക്ഷക്കണക്കിന് ആളുകൾക്ക് അത്യാവശ്യ സേവനമാണെന്നും ഇടപെടൽ ആവശ്യപ്പെട്ടു സുപ്രീംകോടതിയിൽ സമർപ്പിച്ച ഹർജിയിൽ ചൂണ്ടിക്കാട്ടി.
വിമാനക്കന്പനികളുടെ ഇത്തരം തീരുമാനം അവശ്യയാത്രക്കാരെ സാരമായി ബാധിക്കുന്നു. 1981ലെ അവശ്യസേവന പരിപാലന നിയമപ്രകാരം വിമാനയാത്രയെ അവശ്യസേവനങ്ങളുടെ ഗണത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. എങ്കിലും വിമാനടിക്കറ്റുകളുടെ വില നിർണയിക്കുന്നതിനും നിയന്ത്രിക്കുന്നതിനും ഒരു മേൽനോട്ട സംവിധാനം ഇല്ലെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടി.
കഴിഞ്ഞ മാസം കേസ് പരിഗണിച്ചപ്പോൾ കുംഭമേള ഉൾപ്പെടെയുള്ള ഉത്സവസീസണുകളിൽ വിമാനക്കന്പനികൾ ഈടാക്കിയ അധിക ടിക്കറ്റ് നിരക്കിനെതിരേ സുപ്രീംകോടതി രൂക്ഷവിമർശനം ഉയർത്തിയിരുന്നു. കേന്ദ്ര സർക്കാരിനോടുൾപ്പെടെ കോടതി പ്രതികരണവും തേടി. കേസ് മാർച്ച് 23ലേക്കു മാറ്റി.
Tags : Air ticket surcharge Supreme Court expresses concern holidays festive seasons flight ticket